അഭിമാന നേട്ടം; രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ കേരളം മുൻ നിരയിൽ

ന്യൂഡൽഹി: സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അഭിമാന നേട്ടം കരസ്ഥമാക്കി കേരളം. രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പ്രദേശങ്ങളിൽ കേരളം മുൻനിരയിൽ ഇടം നേടി. കേരളത്തിന് പുറമെ നാലു സംസ്ഥാനങ്ങളും മുൻനിര പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പഞ്ചാബ്, ചണ്ഡീഗഡ്, തമിഴ്‌നാട്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ തുടങ്ങിയ സ്ഥലങ്ങളാണ് കേരളത്തോടൊപ്പം മുൻനിര സ്ഥാനം നേടിയത്. പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സ് (പി.ജി.ഐ.) പ്രകാരമുള്ള പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്.

2019-2020 വർഷത്തെ പി.ജി.ഐ. പ്രകാരം A++ ഗ്രേഡ് എന്ന നേട്ടമാണ് കേരളവും തമിഴ്‌നാടും പഞ്ചാബും ചണ്ഡിഗഡും ആൻഡമാൻ നിക്കോബാർ ദ്വീപും കരസ്ഥമാക്കിയത്. ഭരണത്തിന്റെയും നിർവഹണത്തിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന 24 സ്ഥലങ്ങൾ ഏറ്റവും ഉയർന്ന സ്‌കോർ ആയ 360 ൽ 80 ശതമാനത്തിൽ താഴെ മാത്രമാണ് നേടിയിരിക്കുന്നതെന്ന് പട്ടികയിൽ വ്യക്തമാകുന്നു. പി.ജി.ഐ. നിർണ്ണയിക്കുന്നത് 70 ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഡൽഹി, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, പുതുച്ചേരി, ദാദ്ര ആൻഡ് നഗർ ഹവേലി തുടങ്ങിയ പ്രദേശങ്ങൾ പട്ടികയിൽ A+ വിഭാഗമാണ് നേടിയത്. ഏറ്റവും മികച്ച ഭരണ വിഭാഗത്തിൽ ഉയർന്ന സ്‌കോർ പഞ്ചാബ് സ്വന്തമാക്കി.

ബീഹാറും മേഘാലയയുമാണ് അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ഏറ്റവും താഴെയുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് 2019-20 കാലയളവിൽ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപിനും ഒഡീഷയ്ക്കും മികച്ച പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ മേഖലയിൽ 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 10% പോയിന്റ് മെച്ചപ്പെടുത്തി. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവ ഭരണ പ്രക്രിയയുടെ വിഭാഗത്തിൽ കുറഞ്ഞത് 20 ശതമാനം പോയിന്റ് മെച്ചപ്പെടുത്തുത്തുകയും ചെയ്തു.