അടുത്ത അഞ്ചുവര്‍ഷം കൊണ്ട് കേരളത്തിലെ ദാരിദ്ര്യം ഇല്ലാതാക്കും; മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷം കൊണ്ട് അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തില്‍കഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ഗാര്‍ഹികവുമായ പദ്ധതികളിലൂടെ ദാരിദ്രരേഖയ്ക്ക് മുകളില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാനും വളര്‍ത്താനം പ്രത്യേക നയം രൂപപ്പെടുത്തും. അതിലൂടെ കേരളത്തിലെ യുവാക്കള്‍ക്ക് ആധുനിക സമ്പദ്ഘടനയില്‍ ലഭ്യമായ ഏറ്റവും മികച്ച തൊഴിലുകള്‍സൃഷ്ടിക്കും. അഞ്ചു വര്‍ഷം കൊണ്ട് ആധുനികവും ഉയര്‍ന്ന തൊഴില്‍ ശേഷി ഉള്ളതുമായ ഉത്പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കും.

അടുത്ത 25 വര്‍ഷംകൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്രതലത്തില്‍ വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന്റെ വികസനമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിലൂടെയാണ്. തൊഴിലവസരങ്ങള്‍ കൂടുതല്‍ ഉറപ്പുവരുത്തുന്നതിന് ഊന്നല്‍ നല്‍കും.ഒരാളേയും ഒഴിച്ചുനിര്‍ത്താത്ത വികസന കാഴ്ച്ചപാടാണ് ഉയര്‍ത്തിപ്പിടിക്കുക.

കാര്‍ഷിക മേഖലയില്‍ ഉത്പാദന ക്ഷമത, ലാഭസാധ്യത, സുസ്ഥിരത എന്ന മുദ്രാവാക്യം നടപ്പിലാക്കും. ഓരോ വിളയുടേയും ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യം നിശ്ചയിക്കും.അഞ്ചു വര്‍ഷംകൊണ്ട് നെല്ലിന്റേയും പച്ചക്കറികളുടേയും ഉത്പാദനം ഇരട്ടിപ്പിക്കാനുള്ള ശേഷി നമുക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സാമൂഹിക മേഖലകള്‍ ശക്തപ്പെടുത്തും.സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലംഗനീതി, സ്ത്രീസുരക്ഷ എന്നിവയേയും കൂടുതല്‍ ശാക്തീകിരിക്കുന്നതിനുള്ള നടപടികളുണ്ടാകും.

ഇവയെ സമ്പദ് ഘടനയുടെ ഉത്പാദന ശേഷം വര്‍ധിപ്പിക്കുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതന നൈപുണികള്‍ തുടങ്ങിയവയെ കൃത്യമായി പ്രയോജനെപ്പെടുത്തി, കൃഷി, അനുബന്ധ മേഖലകല്‍,നൂതന വ്യവസായം, അടിസ്ഥാന സൗകര്യവികസനം, വരുമാന ഉത്പാദന സേവനങ്ങള്‍ എന്നിവയെ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.