കൊവിഡിൽ നിന്നും മുക്തിനേടിയ ഒരാളുടെ പ്ളാസ്‌മയെടുത്ത് ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നത് എതിർത്ത് ഒരുകൂട്ടം വിദഗ്‌ദ്ധർ

ന്യൂഡൽഹി: കൊവിഡിൽ നിന്നും മുക്തിനേടിയ ഒരാളുടെ പ്ളാസ്‌മയെടുത്ത് ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നത് എതിർത്ത് ഒരുകൂട്ടം വിദഗ്‌ദ്ധർ. ഡോക്‌ടർമാരും, ആരോഗ്യ വിദഗ്ദ്ധരുമാണ് ഇത്തരത്തിൽ അഭിപ്രായവുമായി കേന്ദ്ര മുഖ്യ ശാസ്‌ത്ര ഉപദേഷ്‌ടാവിനും എയിംസിന്റെയും ഐസിഎംആറിന്റെയും തലവന്മാർക്ക് കത്തയച്ചത്. രാജ്യത്തെ ലക്ഷക്കണക്കിന് കൊവിഡ് രോഗികളുടെ ബന്ധുക്കൾ പ്ളാസ്‌മയ്‌ക്കായി അലയുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യ ശാസ്‌ത്ര ഉപദേഷ്‌ടാവ് ഡോ.വിജയ് രാഘവന് നൽകിയ കത്തിൽ വിദഗ്ദ്ധർ ഒരുപോലെ ആവശ്യപ്പെടുന്നു.വിവിധ പരീക്ഷണങ്ങളിലെ ഫലങ്ങളും കത്തിനൊപ്പം വിദഗ്ദ്ധർ വച്ചിരുന്നു.

രാജ്യത്ത് നിരവധി ആശുപത്രികളിൽ കൊവിഡ് മുക്തരുടെ പ്ളാസ്‌മ കൊവിഡ് ബാധിതരിൽ ഉപയോഗിച്ച് ചികിത്‌സിക്കുന്നുണ്ട്.വളരെ വിരളമായ പ്ളാസ്‌മയ്‌ക്ക് വേണ്ടി രോഗികളുടെ ബന്ധുക്കൾ നെട്ടോട്ടമോടുകയാണ്.അശാസ്‌ത്രീമായ പ്ളാസ്‌മ ഉപയോഗം കൂടുതൽ വൈറസ് വകഭേദങ്ങളെ സൃഷ്‌ടിക്കാൻ കാരണമാകുമെന്നും വിദഗ്ദ്ധർ ഭയപ്പെടുന്നു. ഇത് നിലവിലെ രോഗവ്യാപനം ഇരട്ടിപ്പിക്കും.

അതിനാൽ പ്ളാസ്‌മാ തെറാപ്പി തന്നെ നിർത്തലാക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.പൂർണമായ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തുന്ന ഒരാളുടെ പ്ളാസ്‌മയെടുത്ത് കൊവിഡ് രോഗികളിൽ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നത് യുക്തിക്ക് നിരക്കാത്തതും അശാസ്‌ത്രീയവുമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.പ്ളാസ്‌മ തെറാപ്പികൊണ്ട് പ്രത്യേകിച്ച് ഫലങ്ങളൊന്നുമില്ലെന്നും എന്നാൽ ഇപ്പോഴും ഇത് കൊവിഡിനെതിരെ ചികിത്സയ്‌ക്കായി നടപ്പാക്കുന്നതായുമാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.