കുവൈത്തിലെ തീപിടിത്തം; മരണപ്പെട്ട ജീവനക്കാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കമ്പനി

കുവൈത്ത്: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് എൻ.ടി.ബി.സി കമ്പനി. ജീവനക്കാരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി അറിയിച്ചു.

തൊഴിലാളികളുടെ ഇൻഷ്വറൻസ് തുക, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഉടനെ തന്നെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി സർക്കാരിനും എംബസിക്കും ഒപ്പം നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്നും എൻബിടിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ ദുരന്തത്തിന് ഇരയായ 22 മലയാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിൽ ആകെ 49പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, തീപിടുത്തത്തിൽ മരണപ്പെട്ട മലയാളികളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകാനും പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.