കൊച്ചി: വയനാട്ടിൽ കല്ലോടി സെന്റ് ജോർജ് പള്ളിയ്ക്കായി സർക്കാർ ഭൂമി നൽകിയത് റദ്ദാക്കി ഹൈക്കോടതി. 2015 ലെ പട്ടയമാണ് ഹൈക്കോടതി റദ്ദാക്കിയത്. 5.53 ഹെക്ടർ ഭൂമി പള്ളിയ്ക്ക് സർക്കാർ നൽകിയത് ഏക്കറിന് 100 രൂപ നിരക്കിലായിരുന്നു. മാനന്തവാടിയിലെ സാമൂഹിക പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
ഭൂമിയുടെ വിപണിവില സർക്കാർ രണ്ട് മാസത്തിനകം നിശ്ചയിക്കണം. മാർക്കറ്റ് വില അനുസരിച്ച് ഭൂമി വാങ്ങാൻ കഴിയുമോയെന്ന് സഭാവിശ്വാസികളോട് ചോദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മറുപടി നൽകാൻ പള്ളിക്ക് ഒരു മാസത്തെ സമയം നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭൂമി പള്ളിക്കാർ വാങ്ങിയാൽ ലഭിക്കുന്ന തുക വനവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു.
വിപണി വില നൽകി ഭൂമി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ പള്ളിയുടെ കൈവശമുള്ള ഭൂമിയിൽ നിന്ന് അവരെ ഒഴിപ്പിക്കണം. തുടർന്ന് മൂന്ന് മാസത്തിനകം അർഹരായവർക്ക് ഭൂമി വിതരണം ചെയ്യണമെന്നും 8 മാസത്തിനുള്ളിൽ നടപടി റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

