തിരുവനന്തപുരം: എക്‌സൈസ് ജീവനക്കാർ ബാറുകളിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. കുറ്റം തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മാസപ്പടിപോലുള്ള പ്രവണതകൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്വേഷണം കൃത്യമായി നടക്കും. മറ്റ് ജില്ലകളിലും പരാതി ഉയർന്നാൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം എക്‌സൈസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങുന്നു എന്ന ബാറുടമകളുടെ ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. എക്‌സൈസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. എക്‌സൈസ് മന്ത്രി എം ബി രാജേഷാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബാറുടമകളുടെ സംഘടന അന്വേഷണത്തെ സ്വാഗതം ചെയ്തു.
എക്‌സൈസ് ഉദ്യോസ്ഥർ മാസപ്പടി വാങ്ങുന്നുവെന്ന ചർച്ച ഉയർന്നത് ബാറുടമകളുടെ സംഘടനയുടെ തൃശ്ശൂർ, ഇരിഞ്ഞാലക്കുട മേഖല യോഗത്തിലാണ്. ഇനി മുതൽ ഉദ്യോസ്ഥർക്ക് മാസപ്പടി നൽകില്ലെന്ന് യോഗത്തിൽ തീരുമാനിച്ചു. ഇതു സംബന്ധിച്ചാണ് അന്വേഷണം ആരംഭിച്ചത്.

