ന്യൂഡൽഹി: മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പൂർണമായി ഒഴിപ്പിക്കാൻ ധാരണയായതായി അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മാർച്ച് 10നകം മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയും മാലദ്വീപും തമ്മിൽ ചേർന്ന രണ്ടാംതല ഉന്നതകോർ യോഗത്തിന് ശേഷമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം.
ദ്വീപിൽ സൈനികർക്ക് പകരം സാങ്കേതിക വിദഗ്ധരെ നിയമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് മാനുഷിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഹെലികോപ്റ്റർ പ്രവർത്തനത്തിനും പരിപാലനത്തിനുമായി വിന്യസിച്ച സൈനികരെ ഒഴിപ്പിച്ച് പകരം സാങ്കേതിക വിദഗ്ധരെ മാലദ്വീപിൽ വിന്യസിക്കാനാണ് ധാരണയായിരിക്കുന്നത്.
ഇന്ത്യൻ സൈനികരെ മാർച്ച് 15ന് മുൻപായി മാലദ്വീപിൽ നിന്ന് നീക്കം ചെയ്യണമെന്ന് നേരത്തെ ഇന്ത്യയോട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു ആവശ്യപ്പെട്ടിരുന്നു. മാലദ്വീപിൽ 75 ഇന്ത്യൻ സൈനികരാണ് ഉണ്ടായിരുന്നത്. മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ഉലച്ചിലിന് പിന്നാലെയാണ് ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് മാലദ്വീപ് ആവശ്യപ്പെട്ടത്.

