രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേര് മാറ്റി. ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി. ഭാരത് ന്യായ് യാത്ര എന്നായിരുന്നു നേരത്തെ നിശ്ചയിച്ച പേര്. പേര് മാറ്റം ഭാരത് ജോഡോയുടെ തുടർച്ചയായതിനാലാണ്. യാത്രയുടെ റൂട്ടിലും മാറ്റം വരുത്തി. അരുണാചൽ പ്രദേശ് കൂടി ഉൾപ്പെടുത്തി. ഭാരത് ന്യായ് യാത്ര ഈ മാസം 14 നാണ് മണിപ്പൂരിലെ ഇംഫാലിൽ നിന്ന് യാത്ര ആരംഭിക്കുന്നത്. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര മണിപ്പൂരില്‍ നിന്നും ആരംഭിച്ച് മുംബൈയിലാണ് അവസാനിക്കുക.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 6,200 കിലോമീറ്ററില്‍ ബസില്‍ ആയിരിക്കും യാത്രയെന്നാണ് വിവരം. പദയാത്ര ചിലയിടങ്ങളില്‍ സംഘടിപ്പിക്കും. മണിപ്പൂര്‍, നാഗാലാന്റ്, അസം, മേഘാലയ, പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.
ഇന്ന് ഡല്‍ഹിയിൽ ലോക്സഭ തിരഞ്ഞെടുപ്പ്, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കോൺഗ്രസ് നേതൃയോഗം ചേർന്നിരുന്നു. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറിമാർ, പിസിസി അധ്യക്ഷന്മാർ, നിയമസഭ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.

