ജയിൽശിക്ഷ അനുഭവിച്ച ശേഷം ജാമ്യത്തിലിറങ്ങി നിയമം പഠിച്ചു; നിരപരാധിയെന്ന് തെളിയിച്ച് യുവാവ്

ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ കൊലക്കുറ്റത്തിന് ജയിലില്‍ പോകേണ്ടി വന്ന യുവാവ് നിയമം പഠിച്ച് തന്റെ നിരപരാധിത്വം തെളിയിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അമിത് ചൗധരി എന്ന യുവാവാണ് തന്റെ നിരപരാധിത്വം തെളിയിച്ചത്. കൊല നടക്കുന്നത് അമിത്തിന് 18 വയസുള്ളപ്പോഴായിരുന്നു. രണ്ട് പൊലീസുകാര്‍ ആക്രമിക്കപ്പെടുകയും അതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു.

കേസിലെ 17 പ്രതികളില്‍ ഒരാളായിരുന്നു അമിത്. യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കുന്നത് പൊലീസുകാരനെ കൊന്ന കുറ്റത്തിന് ജയിലില്‍ പോയി 12 വര്‍ഷത്തിന് ശേഷമാണ്. കോടതി വിശദമായ അന്വേഷണത്തിനും പരിശോധനകള്‍ക്കും ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ അമിത് കുറ്റക്കാരനല്ലെന്ന് വിധിച്ചത്. അമിത് ജയിലില്‍ പോകുന്ന സമയം നിയമ വിദ്യാര്‍ഥിയായിരുന്നു.

ജാമ്യത്തില്‍ രണ്ട് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അമിത് ഇറങ്ങുകയും നിയമം പഠിക്കുകയുമായിരുന്നു. എല്‍എല്‍ബിക്ക് ശേഷം എല്‍എല്‍എമ്മും ജയിച്ച അമിത് ബാര്‍ കൗണ്‍സില്‍ പരീക്ഷയിലും ജയം നേടി. ചെയ്യാത്ത കുറ്റത്തിന് തന്നെപ്പോലെ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരുടെ കേസുകള്‍ സൗജന്യമായി വാദിക്കുമെന്നാണ് അമിത് പറയുന്നത്.