പശ്ചിമതീര പാത; 1275 കുടുംബങ്ങളെ പുനരധിവസിപ്പിക്കും

തിരുവനന്തപുരം: കോവളം മുതൽ ബേക്കൽ വരെയുള്ള പശ്ചിമതീര പാതയുടെ ഭാഗമായി 1275 കുടുംബങ്ങളെ പുനരധിവസിപ്പിക്കും. കോവളം മുതൽ വർക്കല വരെയുള്ള പ്രദേശത്തെ കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. 247.2 കോടിയാണ് ഇതിനായി സർക്കാർ ചെലവഴിക്കുന്നത്.

കിഫ്ബി വഴിയാണ് തുക കണ്ടെത്തുന്നത്. 1470 കുടുംബങ്ങളെയാണ് തിരുവനന്തപുരം ജില്ലയിൽ പുനരധിവസിപ്പിക്കേണ്ടത്. കോവളം വർക്കല പ്രദേശത്താണ് ഇതിൽ 1275 കുടുംബാംഗങ്ങളുമുള്ളത്. ജില്ലയിൽ പദ്ധതി നടപ്പാക്കുന്നതിനായി ആകെ അനുവദിച്ചിരിക്കുന്നത് 427 കോടി രൂപയാണ്.

10 ലക്ഷം രൂപാവീതമാണ് വർക്കല, കഠിനംകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പുനരധിവാസത്തിനായി ചെലവിടുക. പുനരധിവസിപ്പിക്കുന്ന കുടുംബംഗങ്ങൾക്ക് വാടക അടക്കം നൽകുന്നതിനായി 14.8 കോടി രൂപയും വിലയിരുത്തിയിട്ടുണ്ട്. 39 കടകളും ഈ ഭാഗത്തുണ്ട്. 19.5 ലക്ഷം രൂപ ഈ കടകൾക്കായി ചെലവിടും.

അതേസമയം,കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ കൊച്ചുവേളിയിൽ ഫ്ളാറ്റ് നിർമിക്കാൻ പുനർഗേഹം പദ്ധതിയിലുൾപ്പെടുത്തി 37.62 കോടി രൂപയുടെ ഭരണാനുമതി നൽകുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ കടകംപള്ളി വില്ലേജിലെ കൊച്ചുവേളി പള്ളിയ്ക്ക് സമീപത്തുള്ള രണ്ട് ഏക്കർ സ്ഥലത്താണ് ഫ്ളാറ്റ് നിർമിക്കുന്നത്. 168 ഫ്ളാറ്റുകളാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.

ഉപജീവനത്തിനായി കടലിനെ മാത്രം ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് തീരപ്രദേശത്തു നിന്ന് വിദൂര പ്രദേശങ്ങളിലേക്ക് മാറി താമസിക്കുന്നതിന് വിമുഖതയുള്ളതിനാൽ കൊച്ചുവേളിയിലെ സ്ഥലത്ത് ഫ്ളാറ്റ് നിർമിക്കുന്നത് അവർക്ക് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫ്ളാറ്റ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.