കണ്ണൂർ: മാനനഷ്ടക്കേസിനൊപ്പം കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ നൽകിയ പാപ്പർഹർജി തള്ളി. തലശേരി അഡീഷനൽ സബ്കോടതിയാണ് ഹർജി തള്ളിയത്.
ഇ പി ജയരാജൻ വധശ്രമക്കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് സുധാകരൻ മാനനഷ്ടക്കേസ് നൽകിയത്. മാനനഷ്ടക്കേസിൽ 3.43 ലക്ഷം രൂപ 15 ദിവസത്തിനകം കെട്ടിവയ്ക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇ പി ജയരാജൻ വധശ്രമക്കേസിലെ അറസ്റ്റ് അന്യായമെന്ന് ചൂണ്ടിക്കാട്ടി 50ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 1998 ൽ കെ സുധാകരൻ കോടതിയെ സമീപിച്ചിരുന്നു. അതോടൊപ്പം 3.43 ലക്ഷം രൂപ കെട്ടിവയ്ക്കാൻ വകുപ്പില്ലെന്ന് കാണിച്ച് പാപ്പർ ഹർജിയും നൽകി. പിന്നീടുവന്ന യുഡിഎഫ് സർക്കാർ അനുകൂല നിലപാടെടുത്തതോടെ സുധാകരൻറെ ഹർജി കോടതി അംഗീകരിച്ചു.
എന്നാൽ സുധാകരന് ഒരു കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നും എംപി ശമ്പളമുൾപ്പെടെ ലഭിക്കുന്നുണ്ടെന്നും വാദിച്ച് കഴിഞ്ഞ വർഷം സർക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് സുധാകരൻ പാപ്പരല്ലെന്ന് കോടതി വിധിച്ചത്.

