കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഐഎം ഇടപെടൽ മൂലമാണെന്ന ആരോപണവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ രംഗത്ത്. അനുമതി തന്നാലും ഇല്ലെങ്കിലും റാലി കോഴിക്കോട് കടപ്പുറത്ത് നടത്തും. ഒന്നുകിൽ റാലി നടക്കും, അല്ലെങ്കിൽ പ്രവർത്തകരും പൊലീസും തമ്മിൽ യുദ്ധം നടക്കും. ചോര കൊടുത്തും 23ന് റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടിട്ടുള്ള മന്ത്രി റിയാസിന്റെ പ്രതികരണം തരംതാണതാണെന്നും പറഞ്ഞു.
ആദ്യം അനുമതി തന്നതാണ്. എന്തിനാണ് നവകേരള സദസ് നടത്തുന്നത്. ഈ പരിപാടി മുടക്കാൻ ശ്രമിക്കുന്നവരാണ് ഉടക്കിന് വരുന്നത്. നാണവും മാനവുമില്ലാത്ത സർക്കാരാണിതെന്നും 23-ന് പന്തൽ കെട്ടി 25-ന് പരിപാടി നടത്തിക്കൂടേയെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ മന്ത്രി പിഎ മുഹമ്മദ് റിയാസിന് എതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് കെ. പ്രവീൺകുമാറും രംഗത്തെത്തിയിരുന്നു. റാലിക്ക് അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മുഖ്യമന്ത്രി പറഞ്ഞാലും റാലിയുമായി കോൺഗ്രസ് മുന്നോട്ടു പോകുമെന്നാണ് കെ. പ്രവീൺകുമാർ വ്യക്തമാക്കിയത്.
16 ദിവസം മുൻപ് റാലിക്ക് അനുമതി നൽകുമെന്ന് കളക്ടർ വാക്കാൽ പറഞ്ഞതാണ്. കോഴിക്കോട് എവിടെ റാലി നടത്തണമെന്ന് കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീൻ റാലിക്കായി
അനുമതി നിഷേധിച്ചത് സിപിഐഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പലസ്തീൻ ജനതയ്ക്ക് ആദ്യം മുതലേ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കോൺഗ്രസ്സാണെന്നും ചെന്നിത്തല വ്യക്തമാക്കി.അതേസമയം, നവ കേരള സദസിന്റെ വേദി മുൻകൂട്ടി നിശ്ചയിച്ചതാണെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. പലസ്തീൻ വിഷയത്തിലെ ജാള്യത മറക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിനാലാണ് സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറയുന്നു.
.

