സ്‌കൂൾ വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം ഹൈസ്‌കൂൾ തലം മുതൽ തന്നെ ആരംഭിക്കും; വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സ്‌കൂൾ വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം ഹൈസ്‌കൂൾ തലം മുതൽ തന്നെ ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച കുട്ടികളുടെ ദേശീയ കാലാവസ്ഥ സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഭൂമിശാസ്ത്രം മുഖ്യ വിഷയമായിട്ടുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് നിലവിൽ സ്‌കൂൾ വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. എട്ടാംതരം മുതൽ അന്തരീക്ഷ പഠനവും കാലാവസ്ഥാ പഠനവും കുട്ടികളിൽ എത്തിക്കുന്നതിന് സ്‌കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടക്കുന്ന മാതൃകാപരവും ഉന്നത നിലവാരവും പുലർത്തുന്ന ഇത്തരം പല പ്രധാന പരിപാടികളും നടക്കുമ്പോൾ മുഖ്യധാര മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൂടി ഉണ്ടായാൽ കുട്ടികളുടെ അക്കാദമിക വളർച്ചയെ വളരെയേറെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ സംസ്ഥാനങ്ങളെ ഒപ്പം ചേർത്ത് ഇത്തരത്തിൽ ദേശീയ നിലവാരം പുലർത്തുന്ന അക്കാദമിക സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഗവേഷണാത്മക നിലവാരം പുലർത്തുന്ന അക്കാദമിക പിന്തുണ പ്രവർത്തനങ്ങളും പൊതുവിദ്യാലയങ്ങളിൽ നിന്ന് ഉണ്ടാകുമെന്നും വി ശിവൻകുട്ടി കൂ്ട്ടിച്ചേർത്തു.

ചണ്ഡീഗഡ് ഹരിയാന, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും കേരളത്തിലെ വിദ്യാർത്ഥികളും ഉൾപ്പെടെ 400 ഓളം വിദ്യാർത്ഥികൾ കോൺക്ലേവിൽ പങ്കെടുത്തു.