ബെയ്ജിംഗ്: ഉൾക്കടലിലൂടെ സഞ്ചരിക്കുന്ന ആദ്യത്തെ അതിവേഗ റെയിൽ പാത ചൈന ആരംഭിച്ചുവെന്ന് റിപ്പോർട്ട്. തായ്വാൻ കടലിടുക്കിന് സമീപം തെക്കുകിഴക്കൻ പ്രവിശ്യയായ ഫുജിയാൻ തീരത്തുകൂടെ നിരവധി ഉൾക്കടലുകൾക്ക് ഇടയിലെ തീരപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ആദ്യത്തെ അതിവേഗ റെയിൽ പാതയാണ് ചൈന ആരംഭിച്ചതെന്നാണ് വിവരം.
കിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഫുജൗവിൽ നിന്നാണ് അതിവേഗ ട്രെയിൻ പുറപ്പെടുന്നത്. ഫുജൗ-ഷിയാമെൻ-ഷാങ്ഷൗ റെയിൽവേ സ്റ്റേഷനിലാണ് ഈ ബുള്ളറ്റ് ട്രെയിൻ 277 കിലോമീറ്റർ (172-മൈൽ) ഓട്ടം അവസാനിപ്പിക്കുന്നത്. ചൈനയിലെ ആദ്യത്തെ ക്രോസ് സീ, ബുള്ളറ്റ് ട്രെയിനുകളുള്ള അതിവേഗ ലൈനാണിത്. ഇത് മൂന്ന് തീരദേശ ഉൾക്കടലുകളിലൂടെയുള്ള പാലങ്ങൾക്ക് മുകളിലൂടെ സഞ്ചരിക്കുകയും മണിക്കൂറിൽ 350 കിലോമീറ്റർ (218 മൈൽ) വേഗത കൈവരിക്കുകയും ചെയ്യുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബുള്ളറ്റ് ട്രെയിൻ വന്നതോടെ ഫുഷൗവിനും സിയാമെനിനുമിടയിലുള്ള യാത്രാ സമയം ഈ ഒരു മണിക്കൂറിൽ താഴെയായി. ചൈന റെയിൽവേ സിയുവാൻ സർവേയും ഡിസൈൻ ഗ്രൂപ്പ് കോ ലിമിറ്റഡും ചേർന്നാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തത്.

