നിപ : പരിശോധനക്കായുള്ള ഐ സി എം ആർ മൊബൈൽ ടെസ്റ്റിംഗ് ലാബ് സജീകരിച്ചു.

കോഴിക്കോട്: നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സാംപിളുകളുടെ പ്രാഥമിക പരിശോധന നടത്തുന്നതിനായുളള ഐ സി എം ആർ മൊബൈൽ ടെസ്റ്റിംഗ് ലാബ് കോഴിക്കോട് സജീകരിച്ചു. ഇതോടെ നിപ പരിശോധനകൾ കോഴിക്കോട് തന്നെ നടത്താൻ സാധിക്കും. നിപ ബാധിതരുമായി പ്രാഥമിക സമ്പർക്കം നടത്തിയവരുടെ പരിശോധനയാണ് നിലവിൽ ഇവിടെ പരിശോധിക്കുക. മ​റ്റ് സാംപിളുകളുടെ പരിശോധന മെഡിക്കൽ കോളേജിലെ വൈറൽ റിസർച്ച് ആൻഡ് ഡയഗ്നോസ്​റ്റിക് ലാബിലും നടത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെഡിക്കൽ കോളേജ് പരിസരങ്ങളിൽ തന്നെയാവും ലാബിന്റെ പ്രവർത്തനവും.

അതിനിടെ നിപയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സംഘം കോഴിക്കോടെത്തി. ഡോക്ടർ ഹിമാൻഷു ചൗഹാന്റെ നേതൃത്വത്തിലുളള സംഘം വൈറസ് ബാധിത പ്രദേശങ്ങളുടെ സ്ഥിതിഗതികൾ മനസിലാക്കുകയും വിദഗ്ധ ഉപദേശം നൽകുകയും ചെയ്തു.

നിപ വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല എന്നും അറിയിച്ചു.