തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെ എസ് ഇ ബിയെ വിമർശിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. കുറഞ്ഞവിലയ്ക്ക് താപ വൈദ്യുതി ഒരുക്കുന്നതിന് ബോർഡിൻറെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തോട് വിഷയത്തിൽ പ്രതികരിക്കുയായിരുന്നു അദ്ദേഹം. മഴ കുറയുന്ന സാഹചര്യത്തിൽ നേരത്തെ വൈദ്യുതി കരാറിൽ ഏർപ്പെടാൻ കെ എസ് ഇ ബി ശ്രമിച്ചോ ഇല്ലയോ എന്നത് പരിശോധിക്കും. ലോഡ് ഷെഡിങ് ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകാനാകുമെന്നും മന്ത്രി പറഞ്ഞു.
സ്മാർട്ട് മീറ്റർ പദ്ധതിയിൽ ബദൽ സംവിധാനം കൊണ്ടു വരാനായി നിർദേശം നൽകിയിട്ടുണ്ട്. ഉപഭോക്താവിന് പ്രതികൂലമാവാത്ത ബദൽ സംവിധാനം കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നതെങ്കിലും കെ എസ് ഇ ബി അത് എത്രത്തോളം നടപ്പാക്കുമെന്നത് വിലയിരുത്തേണ്ട വിഷയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ ഗ്രാന്റിൽ 9500 കോടി രൂപയുടെ നഷ്ടമുണ്ടാകും. അത് നഷ്ടപ്പെട്ടാൽ പണം ബോർഡ് കണ്ടെത്തേണ്ട സാഹചര്യം വരുന്നതോടെ അത് ഉപഭോക്താവിന്റെ തലയിലാകുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

