വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങിയ സ്ഥലം ഇനി മുതൽ ശിവശക്തിയെന്നറിയപ്പെടും; പ്രധാനമന്ത്രി

ബെംഗളൂരു : ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിക്രം ലാൻഡർ കാൽ കുത്തിയ സ്ഥലം ഇനി മുതൽ ശിവ ശക്തി എന്ന പേരിൽ അറിയപ്പെടും. ബംഗളുരുവിലെ ഐ എസ് ആർ ഒ ക്യാമ്പസ്സിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ എത്തിയപ്പോഴാണ് പ്രധാന മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ‘മനുഷ്യകുലത്തിലെ നന്മയുടെ പ്രതീകം ശിവനാണ്. ശിവശക്തിയിലെ ശക്തി എന്ന പദം വനിതാ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനം, പ്രചോദനം എന്നിവയെ സൂചിപ്പിക്കും. ചന്ദ്രയാന്റെ കാൽപ്പാടുകൾ പതിഞ്ഞ സ്ഥലത്തെ തിരംഗ എന്ന പേരിൽ അറിയപ്പെടും. ചന്ദ്രയാൻ ദൗത്യം വിജയകരമായി നടന്ന ഓഗസ്റ്റ് 23 നാഷണൽ സ്പേസ് ഡേ ആയി അറിയപ്പെടും’ എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

ചന്ദ്രയാൻ -3 യുടെ ലാൻഡിംഗ് സമയം വിദേശത്തായിരുന്നെങ്കിലും മനസ് നിങ്ങളോടൊപ്പമായിരുന്നെന്നും നിങ്ങളാണ് രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്തെന്നും മോദി അഭിനന്ദിച്ചു. ലോകത്തിലെ ഓരോ കോണും നിങ്ങളെ അഭിനന്ദിക്കുയാണെന്നും ഈ നേട്ടത്തിൽ നിങ്ങൾ ഓരോരുത്തരെയും ഞാൻ സല്യൂട്ട് ചെയ്യുന്നതായും മോദി പറഞ്ഞു.