സി ഇ ടി ക്കാർ നമ്മളെ ചന്ദ്രനിലെത്തിക്കാൻ ശ്രമിക്കുമ്പോൾ ഐഐടിക്കാർ യു എസിലേക്ക് പോകുന്നു ; തരൂർ

തിരുവനന്തപുരം : ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 യുടെ വിജയത്തിന് പിന്നിൽ കേരളത്തിലെ എൻജിനിയറിങ് കോളേജുകളുടെ പങ്ക് വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ലോക് സഭാംഗവുമായ ശശി തരൂർ. ഐ എസ് ആർ ഒ യുടെ ഇപ്പോഴത്തെ തലവൻ എസ് സോമനാഥ് കൊല്ലത്തെ ടി കെ എം എൻജിനിയറിങ് കോളേജിലാണ് പഠിച്ചതെന്ന് വ്യക്തമാക്കിയ അദ്ദേഹം ചന്ദ്രയാൻ -3 വിജയകരമായി പൂർത്തിയാക്കാൻ പരിശ്രമിച്ച മറ്റ് 7 എൻജിനിയർമാർ പഠിച്ചത് തിരുവനന്തപുരം എൻജിനിയറിങ് കോളേജിലാണെന്നത് ചൂണ്ടിക്കാട്ടി.

മോഹനകുമാർ (മിഷൻ ഡയറക്ടർ, മെക്കാനിക്കൽ), സതീഷ് (മെക്കാനിക്കൽ),അതുല്യ (ഇലക്ട്രോണിക്സ്) , നാരായണൻ (അസ്സോസിയേറ്റ് മിഷൻ ഡയറക്ടർ, മെക്കാനിക്കൽ),മോഹൻ (മെക്കാനിക്കൽ) , ഷോര (ഇലക്ട്രോണിക്സ്) എന്നിവരാണ് ചന്ദ്രയാൻ -3 ടീമിലെ തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ നിന്നുള്ള പൂർവ്വ വിദ്യാർത്ഥികൾ. അധികം ആരും തന്നെ ആദരവ് നൽകാത്ത കേരളത്തിലെ എൻജിനിയറിങ് കോളേജുകളുടെ വിജയമാണ് ഈ ദൗത്യത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും തരൂർ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.

‘ ഇന്ത്യക്കാരുടെയെല്ലാം എന്നത്തേയും പ്രിയമേറിയ വിദ്യാഭാസ സ്ഥാപനം ഐ ഐ ടിയാണ്. പൊതുവെ എൻജിനിയറിങ് കോളേജുകളെ ആരും തന്നെ അംഗീകരിക്കാറില്ല. ഐ ഐ ടിയിൽ നിന്ന് പഠിച്ചിറങ്ങുന്നവർ നേരെ അമേരിക്കയിലെ സിലിക്കൺ വാലി യിലേക്ക് പോകുമ്പോൾ ഇന്ത്യയുടെ ഐ എസ് ആർ ഒ യുടെയൊക്കെ നട്ടെല്ലാവുന്നത് എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് ‘ എന്ന് തരൂർ പ്രതികരിച്ചു. ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞരായ എൻജിനിയറിങ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ ചിത്രവും അദ്ദേഹം പങ്കു വച്ചു.

ലോകരാഷ്ടങ്ങൾ ഇന്ത്യയെ അഭിനന്ദിക്കുന്ന തിരക്കിലാണ് എന്നാൽ മറ്റ് രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ വാങ്ങുന്നതിന്റെ അഞ്ചിലൊന്ന് ശമ്പളം മാത്രമാണ് ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നതെന്ന് ഐ എസ് ആർ ഒ മുൻ മേധാവി ജി മാധവൻ നായർ ചൂണ്ടിക്കാട്ടി. കുറഞ്ഞ ശമ്പളം കിട്ടുന്നത് കൊണ്ടാണ് സുപ്രധാന ദൗത്യങ്ങൾ പോലും മികച്ച രീതിയിൽ നടത്തി കൊണ്ട് പോകാൻ അവർക്ക് സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.