നടിയെ ആക്രമിച്ച കേസ്; ദിലീപുമായി രഞ്ജിത് മാരാർക്ക് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അമിക്കസ് ക്യൂറിയായ രഞ്ജിത് മാരാരിനെ സ്ഥാനത്ത് നിന്ന് ഒഴിവാക്കി ഹൈക്കോടതി. രഞ്ജിത്തുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. രഞ്ജിത്ത് മാരാരിന് ദീലീപുമായുള്ള പണമിടപാടുകളുടെ രേഖകൾ പ്രോസിക്യൂഷൻ കൈമാറിയതോടുകൂടിയാണ് അമിക്കസ് ക്യൂറിയെ ഒഴിവാക്കാൻ കോടതി തീരുമാനമെടുത്തത്. അതേ സമയം ദിലീപുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതിനാൽ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് മാരാർ ഹൈക്കോടതിയിൽ കത്ത് നൽകി.

മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ നീക്കത്തെ എതിർത്ത് ദിലീപ് ഹർജി നൽകിയിരുന്നു. തുടർന്ന് ദിലീപിന്റെ ഹർജി തള്ളിയ കോടതി വിധി പറയാനുള്ള തീയതി മാറ്റി വച്ചിരുന്നു. പിന്നീട് കേസിൽ കോടതിയെ സഹായിക്കാനായിരുന്നു അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയോഗിച്ചത്. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പ്രഥമ ദൃഷ്ടിയാൽ തന്നെ തെളിവുണ്ടെന്നും തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നുമായിരുന്നു അതിജീവിതഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.