റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണാ 25 പേടകത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലെന്ന് സ്ഥിരീകരിച്ച് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ്. ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്നതിനു മുമ്പ് വലം വയ്ക്കേണ്ട ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിച്ചില്ലെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞദിവസം മോസ്കോ സമയം ഉച്ചയ്ക്ക് 2. 30നാണ് ലൂണാ 25 നെ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് മാറ്റാൻ ശ്രമിച്ചത്. എന്നാൽ നിശ്ചയിച്ചു വച്ചിരുന്ന ഭ്രമണപഥത്തിലേക്ക് സാങ്കേതിക തകരാറുകളെ തുടർന്ന് പേടകത്തിന് ഇറങ്ങാൻ സാധിച്ചില്ലെന്നത് വാർത്ത കുറിപ്പിലൂടെയാണ് റഷ്യൻ ബഹിരാകാശ ഏജൻസി വ്യക്തമാക്കിയത്.
ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യത്തിനെ വെല്ലുവിളിച്ചായിരുന്നു 47 വർഷങ്ങൾക്കു ശേഷം ലൂണ- 25 പേടകം റഷ്യ ആഗസ്റ്റ് 11ന് വിക്ഷേപിച്ചത്. സൂയസ് 2.1 ബി റോക്കറ്റ് അഞ്ചര ദിവസം കൊണ്ടാണ് ലൂണ 25 നെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചത്. ചന്ദ്രനെ വലം വെച്ചുകൊണ്ടിരിക്കുന്ന പേടകത്തിന്റെ റോവർ ഉൾപ്പെടുന്ന ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് ആഗസ്റ്റ് 21 നോ 22 നോ നടത്താനായിരുന്നു റഷ്യ പദ്ധതിയിട്ടത്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമാകാനായിരുന്നു റഷ്യ ഇതിലൂടെ ലക്ഷ്യമിട്ടത് .
800 കിലോഗ്രാമോളം ഭാരമുള്ള ലാൻഡറിനെ ചന്ദ്രനിലിറക്കി ചന്ദ്രനിലെ ജലസാന്നിധ്യം, ആന്തരിക ഘടന എന്നിവയിൽ പഠനം നടത്താനാണ് റഷ്യ ലക്ഷ്യമിട്ടിരുന്നത്. ശാസ്ത്രീയ പഠനം നടത്തുന്നതിനുള്ള 31 കിലോഗ്രാം വരുന്ന ഉപകരണങ്ങളും ലാൻഡറിൽ ഉണ്ടായിരുന്നു. ഇന്ത്യയുടെ ചന്ദ്രയാൻ – 3 ആഗസ്റ്റ് 23നാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നത്. ഇന്ത്യയുടെ ചന്ദ്രയാൻ-3 ഇറങ്ങുന്നതിന് കുറച്ചു കിലോമീറ്റർ അകലെയാണ് ലൂണ 25 ചന്ദ്രനിൽ ഇറങ്ങാനായി തീരുമാനിച്ചിരിക്കുന്നത്.

