ലോകത്തിലെ തന്നെ രണ്ടാമത്തെ സ്മാർട്ഫോൺ നിർമാതാവായി മാറി ഇന്ത്യ. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടർ പോയിന്റിന്റെ റിപ്പോർട്ടിലാണ് ഈ വിവരം കണ്ടത്തിയത്. ഇന്ത്യയ്ക്ക് മൊബൈൽ ഫോൺ കയറ്റുമതി രംഗത്ത് 23% കോംപോണ്ട് ആനുവൽ ഗ്രോത്ത് റൈറ്റാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ മേക്ക് ഇൻ ഇന്ത്യ പദ്ധതി വഴി 2014 -2022 കാലയളവിൽ നിർമിച്ച മൊബൈൽ ഫോണുകളുടെ എണ്ണം 200 കോടി കവിഞ്ഞെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
ആഭ്യന്തര വിപണിയിലെ വർദ്ധിച്ച മൊബൈൽ ആവശ്യകത, ഡിജിറ്റൽ സാക്ഷരതയുടെ വളർച്ച എന്നിവയാണ് ഉത്പാദനം കൂട്ടാൻ സഹായിച്ചതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. പ്രധാനമായും ഈ നേട്ടം കൈവരിക്കാൻ കാരണമായത് മേക്ക് ഇൻ ഇന്ത്യ , പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് ആത്മ നിർഭർ ഭാരത് എന്നീ പദ്ധതികളാണ്. സ്മാർട്ട് ഫോണിന്റെ ആഭ്യന്തര ആവശ്യം വർധിച്ചു വരുന്നത് വഴി പ്രാദേശിക ഉത്പാദനം കൂടുന്നുവെന്നാണ് കൗണ്ടർ പോയിന്റ് റിസർച്ച് ഡയറക്ടർ തരുൺ പഥക് പറയുന്നത്.
വൻ കിട മൊബൈൽ കമ്പനികൾ ഇന്ത്യയിൽ വില്പനയോടൊപ്പം ഉത്പാദനവും നടത്താൻ ആഗ്രഹിക്കുന്നുണ്ട്. ഇത് ഇന്ത്യയിൽ തൊഴിൽ അവസരങ്ങളും നിക്ഷേപവും സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയിൽ ഡിജിറ്റൽ ഡിവൈഡ് കുറയുന്നതോട് കൂടി സ്മാർട്ട് ഫോൺ ഉത്പാദനം കൂടിയേക്കാം. അതോടൊപ്പം ഇന്ത്യ മൊബൈൽ ഉത്പാദന രംഗത്തെ പ്രധാന ശക്തിയായി മാറുമെന്നും പഥക് വിലയിരുത്തുന്നു.

