ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രിചിത്ര തിരുനാൾ ഫോർ മെഡിക്കൽ സയൻസ് ആൻറ് ടെക്‌നോളജി സംഘടിപ്പിക്കുന്ന അന്തർ ദേശീയ കോൺഫറൻസ് ഉദ്ഘാടനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ആരോഗ്യ പരിപാലനത്തിൽ രാജ്യത്ത് കേരളം ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രെയിൻ ഗൈൻ എന്ന പദ്ധതിയുടെ ഭാഗമായി ലോകത്ത് എവിടെയുമുള്ള മഹാപ്രതിഭകളെ ക്ഷണിച്ചു കൊണ്ടുവരാനുള്ള പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്. നൊബേൽ സമ്മാന ജേതാക്കളെ ക്ഷണിച്ച് കൊണ്ടു വന്ന് അവരുമായി നമ്മുടെ ഗവേഷണ തലത്തിൽ ഇടപെടാനുള്ള അവസരമൊരുക്കുന്ന സ്‌കോളർ ഇൻ റെസിഡൻസ് പദ്ധതിയും നടന്നുവരികയാണ്. മലയാളി ഗവേഷകർക്ക് വേണ്ട സൗകര്യങ്ങൾ ഇവിടെ തന്നെ ഒരുക്കും. അക്കാര്യത്തിൽ കേരളത്തിലെ ന്യൂനതകളും പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മെഡിക്കൽ ഡേറ്റ ശേഖരവും പ്രധാനമാണ്. വളരെ വലിയ ഒരു ഡേറ്റ ശേഖരം ഇപ്പോൾ സർക്കാരിന്റെ നിയന്ത്രണത്തിലുണ്ട്. മികച്ച ഗവേഷണ പഠനത്തിനായി അത് വളരെ സുരഷിതമായി വിദഗ്ദ്ധർക്ക് ലഭ്യമാക്കണം എന്നതാണ് സർക്കാരിന്റെ നിലപാട്. ഇത്തരമൊരു പൊതു പശ്ചാത്തലത്തിലാണ്. ഇവിടെ കോൺഫറൻസും ശില്പശാലയും ഇവിടെ ആരംഭിക്കുന്നത്. ഇത് യുവ ഗവേഷക സമൂഹത്തിനു ആവേശമാകട്ടെയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.