കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലമിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്. ആലുവ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ പോലീസ് ഹാജരാക്കിയത്. വൈദ്യപരിശോധന പൂർത്തിയാക്കിയശേഷം പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി.
അതേസമയം, പ്രതിയെ ഏഴുദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുന്നതാണ്. ബലാത്സംഗം ഉൾപ്പെടെ ഒൻപതു വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി ആദ്യം കടയിൽ കൊണ്ടുപോയി കുഞ്ഞിന് ജ്യൂസ് വാങ്ങിനൽകിയിരുന്നു. പിന്നീട് കുട്ടിയുമായി ആലുവ മാർക്കറ്റ് പരിസരത്ത് എത്തി. വൈകിട്ട് അഞ്ചിനും അഞ്ചരയ്ക്കും ഇടയിലാണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
അസ്ഫാക് ആലം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. സംഭവവുമായി ബന്ധപ്പെട്ട് സംശയത്തെത്തുടർന്ന് മറ്റുചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഇവർക്കൊന്നും കൃത്യത്തിൽ പങ്കില്ലെന്നാണ് പോലീസ് കണ്ടെത്തിയത്. ക്രൂരമായ ലൈംഗിക പീഡനമാണ് പ്രതി കുഞ്ഞിന് നേരെ നടത്തിയിട്ടുള്ളത്. ശരീരമാസകലം മാന്തി മുറിവേൽപ്പിച്ച നിലയിലാണ്. കഴുത്തിൽ ബനിയൻ ഉപയോഗിച്ച് മുറുക്കി ശ്വാസംമുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കരുതുന്നത്. ശരീരത്തിൽ അതിന്റെ പാടുകളുണ്ട്. ഈ ബനിയൻ മൃതദേഹത്തിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.
ഉറുമ്പരിച്ച നിലയിലാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. പുഴയുടെ തീരത്ത് ചതുപ്പിൽതാഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. കാൽപാദവും കൈയുടെ ചെറിയ ഭാഗവും മാത്രമായിരുന്നു പുറത്തു കാണാൻ കഴിഞ്ഞിരുന്നത്.

