തിരുവനന്തപുരം; സംസ്ഥാനത്ത് കൂടുതൽ തുറന്ന ജയിലുകൾ ആവശ്യമാണെന്ന് ഹൈക്കോടതിയിലെ സീനിയർ ജഡ്ജും, കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ്റ്റ് അലക്‌സാണ്ടർ തോമസ്. തടവുകാരുടെ മാനസികാരോഗ്യത്തിനും പരിവർത്തനത്തിനും അടച്ചു പൂട്ടലുകളുള്ള ജയിലുകളേക്കാൽ തുറന്ന ജയിലുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നെട്ടുകാൽത്തേരി തുറന്ന ജയിൽ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തടവുകാരുടെ ക്ഷേമം അന്വേഷിക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
രാജസ്ഥാൻ പോലെ ചില സംസ്ഥാനങ്ങളിൽ കൂടുതൽ തുറന്ന ജയിലുകൾ ഉള്ളപ്പോൾ കേരളത്തിൽ തുറന്ന ജയിലുകളുടെ എണ്ണം വിരലിൽ എണ്ണാവുന്നവ മാത്രമാണ്. ആ സാഹചര്യം മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. തുറന്ന ജയിലുകൾക്ക് 1,2,3 എന്നിങ്ങനെ ഗ്രേഡിംഗ് നൽകണമെന്നും അങ്ങനെയുള്ള ജയിലുകളിൽ മര്യാദയുള്ള തടവുകാരെ പാർപ്പിക്കണമെന്നും കൂടുതൽ മര്യാദയുളളവരെ തുടർന്നുള്ള ഗ്രേഡുകളിലെ ജയിലുകളിൽ പാർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
15 മുതൽ 20 വർഷം വരേയും, 20 മുതൽ 25 വർഷം വരേയും, 25 മുതൽ 30 വർഷം വരേയും തടവ് ശിക്ഷ അനുഭവിച്ച് കഴിഞ്ഞവർക്ക് നിയമപരമായി ശിക്ഷാ ഇളവുകൾ ലഭ്യമാക്കുന്നതിനുള്ള നിയമ സഹായം ഉറപ്പു വരുത്തും. തടവുകാരുടെ കുടുംബവുമായി ബന്ധപ്പെട്ടുള്ള ക്ഷേമ പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള പ്രത്യാക്ഷ പദ്ധതി കൂടുതൽ ജനകീയമാക്കുമെന്നും, അതുമായി സഹകരിച്ചു പോരുന്ന സംഘടനകളുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

