മണിപ്പൂരിൽ സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് വീഡിയോ പ്രചരിച്ചതിന് ശേഷം നടന്നത്. സാധാരണക്കാരും സിനിമാതാരങ്ങളുമെല്ലാം രംഗത്തെത്തിയതോടെ ഒരു അറസ്റ്റും കേസിൽ സംഭവിച്ചു.
ഖുരീം ഹീറോ ദോസ് എന്നയാളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മെയ് 4 നാണ് ഒരു സമുദായത്തിലെ ഏതാനും പുരുഷന്മാർ മറ്റൊരു സമുദായത്തിലെ സ്ത്രീകളെ പീഡിപ്പിക്കുന്നതും റോഡിലൂടെ നഗ്നരായി നടത്തുന്നതുമായ വീഡിയോ പുറത്ത് വന്നത്. സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇടപെട്ട സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ വരെ നിർദേശം നൽകിയിരുന്നു.
വർഗീയ സംഘർഷം വളർത്താൻ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഭരണ ഘടനക്കെതിരായ ഗുരുതര ആരോപണമാണെന്നും ജസ്റ്റിസ് പ്രതികരിച്ചു. സംഭവത്തിൽ പ്രധാനമന്ത്രിയും അപലപിച്ചിരിക്കുകയാണ്. മണിപ്പൂരിലെ സംഭവത്തിൽ തന്റെ ഹൃദയം തകർന്നെന്നും രാജ്യത്തിന് ഇത് ലജ്ജാവഹമെന്നും അദ്ദേഹം പ്രതികരിച്ചു. മാപ്പർഹിക്കാത്ത കുറ്റത്തിൽ ഒരാളെ പോലും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. നടപടിക്ക് സർക്കാർ അമാന്തം കാണിച്ചാൽ സുപ്രീം കോടതി ഇടപെടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

