ഇനിയും കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ല; തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും എം. വി ഗോവിന്ദന്‍

പാലക്കാട്: സര്‍ക്കാര്‍ വിരുദ്ധ എസ്എഫ്‌ഐ വിരുദ്ധ പ്രചാരണം ഉണ്ടായാല്‍ ഇനിയും കേസെടുക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും, താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. പ്രതികരിച്ചു.

‘ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറും ഗൂഢാലോചനയില്‍ പങ്കാളിയാണ്. അതിനാലാണ് കേസെടുത്തത്. മാധ്യമങ്ങള്‍ മുഖപ്രസംഗം എഴുതിയത് കൊണ്ട് നിലപാട് മാറ്റുകയല്ല ഞാന്‍. എന്റേത് ശരിയായ നിലപാടാണ്, ധാര്‍ഷ്ട്യമല്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തത് നിയമപരമായാണ്. ആ കേസില്‍ രാഷ്ട്രീയമില്ല. എസ്.എഫ്.ഐയെയോ സര്‍ക്കാരിനെയോ വിമര്‍ശിക്കരുതെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഗൂഢാലോചനയുടെ ഭാഗമായുള്ള റിപ്പോര്‍ട്ടിങ്ങാണ് മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജില്‍ നടന്നത്. ആരെങ്കിലും വിമര്‍ശിച്ചതിന്റെ പേരില്‍ നിലപാട് മാറ്റുന്നയാളല്ല ഞാന്‍. എന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തത്’- അദ്ദേഹം വ്യക്തമാക്കി.