ബെംഗളൂരു: കർണാടകയിൽ അഞ്ച് വർഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ എം ബി പാട്ടീൽ. സംസ്ഥാനത്ത് അധികാര കൈമാറ്റ ഫോർമുല ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അധികാരം പങ്കിടൽ ധാരണയുണ്ടായിരുന്നെങ്കിൽ മുതിർന്ന നേതാക്കൾ അറിയിക്കുമായിരുന്നു. അങ്ങനെയൊരു നിർദേശമില്ല. അങ്ങനെയൊരു നിർദേശം ഉണ്ടായിരുന്നെങ്കിൽ കെ സി വേണുഗോപാലോ എഐസിസി ജനറൽ സെക്രട്ടറിയോ അറിയിക്കുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിദ്ധരാമയ്യയും ശിവകുമാറും 30 മാസം വീതം കർണാടക മുഖ്യമന്ത്രി പദം പങ്കിടുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ ശിവകുമാർ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും ഉള്ള ഫോർമുലയാണ് കോൺഗ്രസ് നേതൃത്വം ഉണ്ടാക്കിയതെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് എം ബി പാട്ടീലിന്റെ പ്രതികരണം. സിദ്ധരാമയ്യ പക്ഷക്കാരനാണ് പാട്ടീൽ. ശിവകുമാറുമായി ബന്ധപ്പെട്ടവർ ഇതിനോട് പ്രതികരണം നടത്തിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും അധികാരത്തിലേറി.

