‘എന്റെ വീട് അങ്ങയുടെ വീടാണ്’; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ടി.എന്‍ പ്രതാപന്‍

തിരുവനന്തപുരം: ഔദ്യോഗിക വസതി നഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ടി.എന്‍ പ്രതാപന്‍ എം.പി രംഗത്ത്. ‘എന്റെ വീട് അങ്ങയുടെ വീടാണ്’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അലഹാബാദിലെ ആനന്ദ ഭവനും സ്വരാജ്യ ഭവനും മോത്തിലാല്‍ നെഹ്റു പണികഴിപ്പിച്ചതാണ്. നെഹ്റു കുടുംബത്തിന്റെ തറവാട് എന്നു പറയാം. പക്ഷേ, ഇന്നത് സര്‍ക്കാര്‍ സ്വത്താണ്. ആ കുടുംബവീട് അവര്‍ രാജ്യത്തിനു നല്‍കി. ജവാഹര്‍ലാല്‍ തന്റെ സ്വത്തില്‍നിന്ന് പൊതു ഖജനാവിലേക്ക് 192 കോടി രൂപ സംഭാവനയായി നല്‍കി. ഇന്നത്തെ 12,000 കോടി രൂപയെങ്കിലും മൂല്യം വരും അത്. തന്റെ കയ്യിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കി. ഇന്ദിരയും രാജീവും ഈ മണ്ണിനു വേണ്ടി അവരുടെ ജീവനും രക്തവും നല്‍കി.

ഇപ്പോള്‍ സത്യം പറയുന്നതിന്റെ പേരില്‍, അഴിമതിക്കാരുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ പേരില്‍, വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ പെട്ടിക്കടയെങ്കിലും തുറക്കുമെന്ന് ശപഥം ചെയ്തിറങ്ങിയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ഔദ്യോഗിക വസതിയില്‍നിന്ന് പുറത്താക്കാനുള്ള ചട്ടങ്ങള്‍ അവര്‍ കെട്ടി. തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതിയില്‍നിന്ന് രാഹുല്‍ താമസം ഒഴിഞ്ഞു. ഈ രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച ഒരു കുടുംബത്തിന്റെ പുതുതലമുറ ഇന്ന് ഈ രാജ്യത്തിന് വേണ്ടി തെരുവില്‍ തന്നെയുണ്ട്. പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, എന്റെ വീട് അങ്ങയുടെ വീടാണ്.