ശ്രീനിധിയോട് തകര്‍ന്നടിഞ്ഞ് മഞ്ഞപ്പട

കോഴിക്കോട്: സൂപ്പര്‍ കപ്പ് ഫുട്ബാളില്‍ ശ്രീനിധി ഡെക്കാനോട് തകര്‍ന്നടിഞ്ഞ് മഞ്ഞപ്പട. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഐ ലീഗ് രണ്ടാം സ്ഥാനക്കാരായ ശ്രീനിധി കേരള ബ്ലാസ്റ്റേഴ്‌സിനെ അട്ടിമറിച്ചത്. നൈജീരിയന്‍ താരം റില്‍വാന്‍ ഹസനും കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഡേവിഡ് കസ്റ്റനെഡയുമാണ് ഗോളുകള്‍ നേടിയത്. ഇതോടെ 16ന് ചിരവൈരികളായ ബംഗളൂരു എഫ്.സിയ്‌ക്കെതിരായ പോരാട്ടം ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമായി.

കഴിഞ്ഞ ദിവസം 3-1ന് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിയെ പരാജയപ്പെടുത്തിയ ടീമില്‍ നിന്ന് ഏഴ് മാറ്റങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ പരീക്ഷണങ്ങള്‍ അമ്‌ബേ പരാജയമായി. തണുപ്പന്‍ കളിയുമായി തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ആക്രമണത്തിലേക്ക് മാറിയെങ്കിലും ശ്രീനിധി പ്രതിരോധത്തില്‍ മികച്ചു നിന്നു. ആദ്യ കളിയില്‍ ബംഗളൂരു എഫ്.സിയെ സമനിലയില്‍ തളച്ച ശ്രീനിധിയ്ക്ക് നാല് പോയന്റായി. കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്ന് പോയിന്റാണ് ഉള്ളത്. ബ്ലാസ്റ്റേഴ്‌സിന് 17ാം മിനിട്ടില്‍ ആദ്യ പ്രഹരമേറ്റു. ഫല്‍ഗുനി സിംഗിന്റെ അസിസ്റ്റില്‍ നിന്ന് നൈജീരിയന്‍ താരം റില്‍വാന്‍ ഹസന്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് ആദ്യ ഗോള്‍ നേടി. മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ഫല്‍ഗുനി സിംഗിന്റെ പാസ് സ്വീകരിച്ച ഹസന്‍ ഉതിര്‍ത്ത വലങ്കാലന്‍ ഗ്രൗണ്ട് ഷോട്ട് ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിന്റെ വലതുമൂലയില്‍ പതിച്ചു. 44ാം മിനിട്ടില്‍ ദിനേഷ് സിംഗിന്റെ ക്രോസ് ക്ലിയര്‍ ചെയ്യന്നതില്‍ ഹോര്‍മിപാം പരാജയപ്പെട്ടതോടെ വായുവില്‍ ഉയര്‍ന്നു ചാടിയ കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഡേവിഡ് കാസ്റ്റനെഡ ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് പന്തുകയറ്റി ശ്രീനിധിയുടെ ലീഡുയര്‍ത്തി.

12ാം മിനിട്ടിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന് ആദ്യ അവസരം ലഭിച്ചത്. ബ്രെയ്‌സ് മിറാന്‍ഡയുടെ ക്രോസ് ബോക്‌സിനുള്ളിലേക്ക് ഓടിയെത്തിയ രാഹുലിന് കണക്ട് ചെയ്യാന്‍ സാധിച്ചില്ല. 23ാം മിനിട്ടില്‍ കലൂഷ്‌നിയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂട പറന്നു. 29ാം മിനിട്ടില്‍ ശ്രീനിധിയുടെ ഡേവിഡ് കസ്റ്റനെഡയുടെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷ് രക്ഷപ്പെടുത്തി. 36ാം മിനിട്ടില്‍ രാഹുലിന്റെ മുന്നേറ്റം പെനാള്‍ട്ടി ബോക്‌സില്‍ ശ്രീനിധി പ്രതിരോധം തടഞ്ഞു. 51ാം മിനിട്ടില്‍ ബോക്‌സിനുള്ളില്‍ ആയുഷ് അധികാരി സൃഷ്ടിച്ച മികച്ച അവസരും ജിയാനു പാഴാക്കി. 55ാം മിനിട്ടില്‍ റോസന്‍ബെര്‍ഗ് ഗബ്രിയേലിന്റെ ഗോളെന്നുറച്ച ഷോട്ട് ബ്ലസ്റ്റേഴ്‌സ് ഗോളി സച്ചന്‍ സുരേഷ് രക്ഷപ്പെടുത്തി. 62ാം മിനിട്ടില്‍ കസ്റ്റനെഡയുടെ ഷോട്ട് തടഞ്ഞ് സച്ചിന്‍ സുരേഷ് വീണ്ടും രക്ഷകനായി. 70ാം മിനിട്ടില്‍ ലഭിച്ച മികച്ച അവസരം ജിയാനുവിന് ഗോളാക്കാന്‍ സാധിച്ചില്ല. ജിയാനുവിന്റെ ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങി. 73ാം മിനിട്ടില്‍ കലൂഷ്‌നിയുടെ ഷോട്ട് ശ്രീനിധി ഗോളി രക്ഷപ്പെടുത്തി.