മുംബൈ ഇന്ത്യന്‍സിന് ജയം

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെ 6 വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 172 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ മുംബയ് 4 വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന പന്തില്‍ വിജയതീരത്തെത്തുകയായിരുന്നു (173/4). സീസണില്‍ ഒരു ജയം പോലുമില്ലാത്ത ഡല്‍ഹിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

അവസാന ഓവറില്‍ മുംബയ്ക്ക് ജയിക്കാന്‍ 5 റണ്‍സ് വേണമായിരുന്നു. നോര്‍ക്യ എറിഞ്ഞ ആ ഓവറിലെ ആദ്യപന്തില്‍ കാമറൂണ്‍ ഗ്രീന്‍ (8 പന്തില്‍ 17) സിംഗിളെടുത്തു. അടുത്ത പന്തില്‍ ഇംപാക്ട് പ്ലെയറായ ടിം ഡേവിഡ് (13) നല്‍കിയ ക്യാച്ച് മുകേഷ് കുമാര്‍ താഴെയിട്ടു. റണ്ണില്ല. മൂന്നാം പന്ത് ബീറ്റണായി. നാലും അഞ്ചും പന്തുകളില്‍ സിംഗിള്‍. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ട രണ്ട് റണ്‍സ് ഓടിയെടുത്ത് ഡേവിഡും ഗ്രീനും മുംബയ്ക്ക് വിജയം സമ്മാനിച്ചു. ചേസിംഗില്‍ മികച്ച തുടക്കം നല്‍കിയ ക്യാപ്ടന്‍ രോഹിത് ശര്‍മ്മയും (45 പന്തില്‍ 65), ഇഷാന്‍കിഷനും (31), മൂന്നാമനായെത്തിയ തിലക് വര്‍മ്മയും (41) മുംബയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡക്കായി. ഡല്‍ഹിക്കായി ഇംപാക്ട് പ്ലെയര്‍ മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തേ അതിവേഗം അര്‍ദ്ധ സെഞ്ച്വറി നേടിയ അക്ഷര്‍ പട്ടേലും (25 പന്തില്‍ 54), നങ്കൂരമിട്ട ക്യാപ്ടന്‍ ഡേവിഡ് വാര്‍ണറുമാണ് (51) ഡല്‍ഹി ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. മുംബയ്ക്കായി ബെഹ്‌റന്‍ഡ്രോഫും പിയൂഷ് ചൗളയും മൂന്ന് വിക്കറ്ര് വീതം വീഴ്ത്തി. ഒരു ഘട്ടത്തില്‍ 98/5 എന്ന നിലയിലായിരുന്ന ഡല്‍ഹിയെ ഡേവിഡ് വാര്‍ണറിനെ കൂട്ടുപിടിച്ച് അക്ഷര്‍ പ്രശ്‌നമില്ലാതെ 150 കടത്തുകയായിരുന്നു. ആദ്യം പ്രിഥ്വിഷായും (15),വാര്‍ണറും നല്ല തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്. മനീഷ് പാണ്ടേയും (26) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.