പാലക്കാട്: മുതലമട പഞ്ചായത്തിൽ ചൊവ്വാഴ്ച ഹർത്താൽ. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആചരിക്കുന്നത്. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ഹർത്താൽ ആചരിക്കുക.
വിഷയത്തിൽ ജനങ്ങളുടെ ആശങ്ക വ്യക്തമാക്കി ഹൈക്കോടതിയെ സമീപിക്കുമെന്ന് എംഎൽഎയും, മുതലമട പഞ്ചായത്ത് ഭരണസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. സർവകക്ഷി യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്തെത്തിയിരുന്നു. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്ന കാര്യത്തിൽ സർക്കാരിന് പിടിവാശിയില്ലെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു.
കോടതിയുടെ ഉത്തരവ് നടപ്പാക്കാതിരിക്കാൻ സർക്കാരിന് കഴിയില്ല എന്നതാണ് യാഥാർഥ്യം. അരിക്കൊമ്പനെ കോടനാട് ഉൾപ്പെടെയുള്ള ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന നിർദേശമാണ് വരുന്നത്. എന്നാൽ കോടതിയുടെ ഉത്തരവ് വ്യത്യസ്തമാണ്. പറമ്പിക്കുളത്തെ ജനങ്ങളുടെ ഭീതി സർക്കാർ പൂർണമായും പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

