പണം നല്‍കി ഓസ്‌കര്‍ നേടി എന്നത് വലിയ തമാശ; ആരോപണങ്ങള്‍ക്കെതിരെ രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയ

പണം മുടക്കിയാണ് ആര്‍ആര്‍ആര്‍ ഓസ്‌കര്‍ നേടിയതെന്നതടക്കമുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയ രംഗത്ത്.

‘ഇത്തരം ആരോപണങ്ങള്‍ വരുന്നതെന്ന് അറിയില്ല. ഓസ്‌കര്‍ ക്യാമ്ബയിനായി ധാരാളം പണം ചെലവഴിച്ചു. ഓസ്‌കാറിനായി ഞങ്ങള്‍ക്ക് ധാരാളം പ്രചാരണം നടത്തേണ്ടിവന്നു. പബ്ലിസിറ്റി ബഡ്ജറ്റ് കണക്കിലെടുത്താണ് പണം ചെലവഴിച്ചത്. എന്നാല്‍ പണം നല്‍കി ഓസ്‌കര്‍ നേടി എന്നത് ഒരു വലിയ തമാശയാണ്. 95 വര്‍ഷത്തെ ചരിത്രമുള്ള ഒന്നാണിത്. എല്ലാ നടപടിക്രമങ്ങളും പാലിച്ച് മാത്രമേ അവാര്‍ഡ് നല്‍കാന്‍ കഴിയൂ. ആരാധകരുടെ സ്‌നേഹം എങ്ങനെയാണ് പണം നല്‍കി വാങ്ങാന്‍ കഴിയുക. സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെയും ജെയിംസ് കാമറൂണിന്റെയും വാക്കുകള്‍ പണം നല്‍കി വാങ്ങാന്‍ കഴിയുമോ’?- കാര്‍ത്തികേയ ചോദിച്ചു.

‘ആര്‍ആര്‍ആറി’ലെ താരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാം ചരണും പണം നല്‍കി ടിക്കറ്റെടുത്താണ് ഓസ്‌കര്‍ ചടങ്ങ് വീക്ഷിച്ചത് എന്ന അഭ്യൂഹങ്ങളോടും കാര്‍ത്തികേയ പ്രതികരിച്ചത്. ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച കീരവാണിയെയും ചന്ദ്രബോസിനെയും ക്ഷണിച്ചു. നോമിനേഷന്‍ ഇല്ലാത്തവരെ കമ്മിറ്റി വിളിച്ചാലും ടിക്കറ്റ് എടുക്കണം. ഇതിനായി നോമിനേഷന്‍ ലഭിച്ചവര്‍ മെയില്‍ അയയ്ക്കണം. ‘ആര്‍ആര്‍ആര്‍’ ടീമിന് വേണ്ടി കീരവാണി ഇമെയില്‍ അയച്ചിരുന്നു. ശേഷം ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് വീക്ഷിക്കാന്‍ വ്യത്യസ്ത ലെവല്‍ ടിക്കറ്റുകള്‍ പണം നല്‍കി എടുക്കുകയും ചെയ്തു. ഇത് ഔദ്യോഗികമായി ചെയ്തതാണെന്നും കാര്‍ത്തികേയ വ്യക്തമാക്കി.