വാഷിങ്ടൺ: കൊവിഡ് വ്യാപനം രൂക്ഷം ആകുന്ന സാഹചര്യത്തിൽ ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വന്ന അമേരിക്കയുടെയും ഫ്രാൻസിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്ത് ലോകബാങ്ക്. കൊവിഡ് 19 പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കാനുള്ള ഫ്രാൻസിന്റെയും അമേരിക്കയുടെയും തീരുമാനത്തിൽ അത്യധികം സന്തോഷമുണ്ടെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് ട്വിറ്ററിലൂടെ പറഞ്ഞു.
വാക്സീന് പണം നൽകാൻ അതിവേഗത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള നടപടികൾ ലോകബാങ്ക് തുടങ്ങിക്കഴിഞ്ഞു.
കൊവിഡിനെതിരെ ഇന്ത്യ സ്വീകരിച്ച സ്ട്രാറ്റജിയെ വളരെയധികം ലോകബാങ്കും പിന്തുണച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലൂടെയായിരുന്നു നടപടികൾ. ഇന്ത്യയുടെ ആരോഗ്യരംഗത്ത് അടിയന്തിര ആവശ്യങ്ങൾ ലഭ്യമാക്കാൻ ആദ്യ ഘട്ടത്തിൽ ഇടപെട്ട ലോകബാങ്ക് കൊവിഡിന്റെ ആഘാതം ഏറ്റവുമധികം നേരിട്ട സാമൂഹിക വിഭാഗങ്ങളെ സഹായിക്കാൻ പ്രത്യേക പദ്ധതിയും തയ്യാറാക്കി.
സാമ്പത്തിക നില ഭദ്രമാക്കുന്നതിന് വേണ്ടി ഇന്ത്യയിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യാപാരങ്ങളെ സാമ്പത്തികമായി സഹായിക്കാനുള്ള പദ്ധതിയും തയ്യാറാക്കിയിരുന്നു.അതെസമയം ഏപ്രിൽ 15 ന് നടത്തിയ പ്രസംഗത്തിൽ ആവശ്യത്തിലധികം വാക്സീൻ കൈവശമുള്ള രാജ്യങ്ങൾ അത് മറ്റ് രാജ്യങ്ങൾക്ക് കൈമാറണമെന്നും കൊവിഡിൽ പരസ്പരം സഹായിക്കാൻ തയ്യാറാകണമെന്നും മാൽപാസ് പറഞ്ഞിരുന്നു.

