അമേരിക്കന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്ക് സമീപം എത്തിയത് ചൈനയെ ലക്ഷ്യമിട്ട്

american war ship

അമേരിക്കന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്ക് സമീപം എത്തിയത് ചൈനയെ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്. യു.എസിന്റെ മിസൈല്‍ വേധ കപ്പലായ യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സാണ് നാവികപ്പടയെ നയിച്ചത്. ദക്ഷിണ ചൈനക്കടലില്‍ തങ്ങളുടെ ശക്തി തെളിയിക്കാനായാണ് ഏഴാം കപ്പല്‍വ്യൂഹം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് സമീപത്തുകൂടി കടന്നുപോയി വെല്ലുവിളിച്ചതെന്ന് അന്തരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണ ചൈനക്കടലില്‍ തങ്ങളാണ് അജയ്യരെന്നാണ് ചൈന അവകാശപ്പെട്ടത്. ഇതു തകര്‍ക്കാനാണ് ഏഴാം കപ്പല്‍പ്പട എത്തിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായ ഇന്ത്യയ്‌ക്കെതിരെ ചൈന ഉയര്‍ത്തുന്ന വെല്ലുവിളിക്കൊരു താക്കീത് കൂടി നല്‍കാനാണ് അമേരിക്കന്‍ നാവികസേന എത്തിയതെന്നും പറയുന്നു. പേഴ്സ്യന്‍ ഗള്‍ഫില്‍നിന്ന് മലാക്ക കടലിടുക്കിലേക്ക് യു.എസ്.എസ്. ജോണ്‍പോള്‍ ജോണ്‍സ് സായുധക്കപ്പല്‍ ഇടക്കിടെ സഞ്ചരിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം മുൻകൂർ അനുവാദം തേടാതെയാണ് അമേരിക്കൻ നാവികസേനയുടെ ഏഴാം കപ്പൽപ്പട ഇന്ത്യൻ സമുദ്ര മേഖലയിൽ പ്രവേശിച്ചത്. ലക്ഷ്വദ്വീപിനു സമീപത്തെ ഇന്ത്യൻ കടൽ മേഖലയിലാണ് യു എസ് നാവികസേന നിയമം ലംഘിച്ച് കടന്നു കയറിയത്. ലക്ഷ്വദ്വീൽ നിന്ന് 130 നോട്ടിക്കൽ മൈൽ അകലെയാണ് അമേരിക്കൻ നാവികസേനയുടെ കപ്പലെത്തിയത്. സംഭത്തിൽ ഇതുവരെയും ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല .

ഇന്ത്യയുടെ മുൻകൂർ അനുമതി തങ്ങൾക്ക് വാങ്ങേണ്ട ആവശ്യമില്ലെന്നാണ് അമേരിക്കയുടെ പ്രതികരണം. അന്താരാഷ്ട്ര നിയമത്തിന് വിധേയമായാണ് തങ്ങളുടെ മിസൈൽ വേധ കപ്പൽ സഞ്ചരിക്കുന്നതെന്നും പത്രിക്കുറിപ്പിലൂടെ അമേരിക്ക വ്യക്തമാക്കി. യുഎസ് ഇതിനു മുൻപും ഇതു ചെയ്തിട്ടുണ്ടെന്നും ഭാവിയിലും തുടരുമെന്നും അമേരിക്ക അറിയിച്ചു . സ്വതന്ത്ര കപ്പൽ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതിൽ രാഷ്ട്രീയം ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു.