ബ്രാന്‍റിംഗ് ഇല്ലാതെ പണം നൽകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചതോടെ സംസ്ഥാനത്ത് അഞ്ച് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിൽ.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും കെ ഫോണിനും ഇതേ ആവശ്യം ഉന്നയിച്ച് മൂലധന ചെലവിനത്തിൽ സംസ്ഥാനത്തിന് അർഹമായ വിഹിതവും കേന്ദ്രം നൽകിയിട്ടില്ല. 5632 കോടിയുടെ കുടിശികയാണ് വിവിധ പദ്ധതികൾക്കും ഗ്രാന്‍റ് ഇനത്തിലും സംസ്ഥാനത്തിന് കിട്ടാനുള്ളത്. 75000 രൂപയാണ് ലൈഫ് വീടിന് കേന്ദ്രം നൽകുന്നത്.
1925 കോടി മൂലധന ചെലവിൽ കുടിശികയുണ്ട്. പേരിന് പണം തരും, എന്നിട്ട് പേരെഴുതി വയ്ക്കണമെന്ന് പറയും. കേന്ദ്രത്തിന്‍റെ ഈ നയം കാരണം ലൈഫിന് വരെ നിലവിൽ പ്രതിസന്ധിയാണെന്നാണ് സംസ്ഥാന സര്‍ക്കാർ വിശദീകരിക്കുന്നത്. നാല് ലക്ഷം രൂപ ചെലവിൽ പണിയുന്ന ലൈഫ് വീട് ഒന്നിന് 75000 രൂപയാണ് കേന്ദ്ര വിഹിതം. പക്ഷെ പ്രധാന മന്ത്രി ആവാസ് യോജന വഴി നിര്‍മ്മിക്കുന്ന വീടുകൾക്ക് മൂന്നിരട്ടിയോളം തുക സംസ്ഥാനം ചെലവാക്കുന്നുണ്ട്. എന്നിട്ടും കേന്ദ്ര പദ്ധതിയെന്ന് ബോര്‍ഡെഴുതണമെന്നാണ് നിബന്ധന. കൂടാതെ ആയുഷ്മാൻ ഭാരത്, സ്വച്ഛ് ഭാരത് മിഷൻ, നാഷണൽ ഹെൽത്ത് മിഷൻ, പോഷൻ അഭിയാൻ മിഷൻ എന്നീ പദ്ധതികൾക്കും ബ്രാന്‍റിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
മാത്രമല്ല മൂലധന ചെലവിനത്തിൽ കേരളത്തിന് അവകാശപ്പെട്ട കേന്ദ്ര വിഹിതവും കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധമില്ലാത്ത വിഴിഞ്ഞം തുറമുഖം കെ ഫോൺ അടക്കമുള്ളവക്ക് ഇതേ ന്യായം പറഞ്ഞ് നിഷേധിക്കുന്നു എന്നാണ് സംസ്ഥാനത്തിന്‍റെ പരാതി. 1925 കോടി രൂപയാണ് കേന്ദ്രമാനദണ്ഡപ്രകാരം സംസ്ഥാനത്തിന് കിട്ടാനുള്ള കാപ്പക്സ് വിഹിതം. നഗരവികസന ഗ്രാന്‍റ് 700 കോടിയും, യുജിസി ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ 750 കോടിയും, ഗ്രാമ വികസന ഗ്രാന്‍റിനത്തിൽ 1260 കോടിയും നിലവിൽ കുടിശികയാണ്. നെല്ല് സംഭരണം അടക്കം ഭക്ഷ്യ സുരക്ഷാ പദ്ധതികൾക്ക് കിട്ടേണ്ട 790 കോടിയും കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട്. 5632 കോടിയാണ് എല്ലാം ചേര്‍ത്താൽ കേന്ദ്ര കുടിശിക ഉള്ളതെന്ന് സംസ്ഥാനത്തിന്‍റെ കണക്ക്.