കവരത്തി: ലക്ഷദ്വീപിലേക്ക് കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നീക്കം. ഇതിനായി കരട് നിയമം തയ്യാറാക്കാൻ ആറംഗ കമ്മിറ്റിയെ നിയോഗിച്ചു. കൊവിഡ് കേസുകൾ വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്മിനിസ്ട്രേഷന്റെ നടപടി.ലക്ഷദ്വീപിൽ 10 ശതമാനത്തിൽ താഴെയാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട ലക്ഷദ്വീപ് കളക്ടർ വ്യക്തമാക്കിയത്.
കൊവിഡിന്റെ കാര്യത്തിൽ വളരെ സുരക്ഷിതമാണ് ലക്ഷദ്വീപ് എന്നാണ് കളക്ടർ വ്യക്തമാക്കിയത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് യാത്രാനിയന്ത്രണം ഏർപ്പെടുത്തുന്നത്.കപ്പൽ, വിമാന യാത്രകൾക്ക് നിയന്ത്രണം കൊണ്ടുവരും. ദ്വീപിലേക്ക് പ്രവേശനാനുമതി നൽകാൻ കവരത്തി എഡിഎമ്മിന് അധികാരം നൽകി. ദ്വീപിലേക്ക് വരുന്നവർ ഓരോ ആഴ്ചയും പെർമിറ്റ് പുതുക്കണം.
അതേസമയം, പ്രതിഷേധങ്ങൾ വർധിക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദ്വീപിലെ തീരപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിച്ചു. പുതിയ പരിഷ്കാരങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും ജില്ലാ പഞ്ചായത്തും തമ്മിൽ ശക്തമായ പോര് തുടരുകയാണ്. അഡ്മിനിസ്ട്രേഷന് എതിരെ കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. ദ്വീപ് നിവാസികളെ കുറിച്ച് തെറ്റായ പ്രചരണം നടത്തുകയും തെറ്റായ റിപ്പോർട്ട് പുറത്ത് വിട്ടതിനും എതിരെയാണ് പ്രമേയം പാസാക്കിയത്.

