ജനങ്ങള്‍ അനാവശ്യമായി ആശുപത്രികളിലേക്ക് എത്തുന്നത് കോവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യയിലെ ജനങ്ങള്‍ അനാവശ്യമായി ആശുപത്രികളിലേക്ക് എത്തുന്നത് രാജ്യത്തെ കോവിഡ്പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ.). കോവിഡ് ബാധിച്ച 15 ശതമാനത്തില്‍ താഴെ രോഗികള്‍ക്ക് മാത്രമെ ആശുപത്രികളിലെ പരിചരണം ആവശ്യമുള്ളൂ. അതിനെക്കാള്‍ കുറച്ച് പേര്‍ക്കു മാത്രമേ ഓക്‌സിഡന്‍ ആവശ്യമായി വരുന്നുള്ളൂ എന്നും ഡബ്ല്യൂ.എച്ച്.ഒ. വക്താവ് താരിക് ജസാറെവിക് പറഞ്ഞു. ധാരാളം പേര്‍ ആശുപത്രികളിലേക്ക് എത്തുന്നതാണ് നിലവില്‍ ഇന്ത്യയിലെ പ്രധാന പ്രശ്‌നം. വിദഗ്ധ ഉപദേശമോ കൃത്യമായ വിവരങ്ങളോ ലഭിക്കാത്തതു കൊണ്ടാണ് അവര്‍ ആശുപത്രികളിലേക്ക് എത്തുന്നത്.

ഗുരുതര രോഗമില്ലാത്തവരെ വീടുകളില്‍തന്നെ ചികിത്സ നല്‍കുകയും നിരീക്ഷിക്കുകയും ചെയ്യാന്‍ കഴിയും. താഴെത്തട്ടിലുള്ള ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ തന്നെ രോഗികളെ കണ്ടെത്തുകയും അവര്‍ക്ക് വിദഗ്ധ ഉപദേശം നല്‍കി വീടുകളില്‍തന്നെ കഴിഞ്ഞ് രോഗമുക്തി നേടാന്‍ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. ഹോട്ട്‌ലൈന്‍ സംവിധാനത്തിലൂടെയും ഡാഷ്‌ബോര്‍ഡുകള്‍ വഴിയും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കണം.

വലിയ ആള്‍ക്കൂട്ടങ്ങളും വ്യാപനശേഷി കൂടുതലുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യവും വാക്‌സിനേഷന്‍ മന്ദഗതിയിലായതും മൂലമുണ്ടായ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി ജനങ്ങള്‍ അനാവശ്യമായി ആശുപത്രികളിലേക്ക് എത്തുന്നതോടെ രൂക്ഷമാകുന്നു.വലിയ ജനക്കൂട്ടങ്ങള്‍ അനുവദിക്കുക, തീവ്രവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തുക, കുറച്ചു പേര്‍ക്കുമാത്രം വാക്‌സിന്‍ ലഭ്യമാക്കുക, വ്യക്തിസുരക്ഷയില്‍ വീഴ്ച വരുത്തുക എന്നീ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഏത് രാജ്യത്തും സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകാം എന്നും ഡബ്ല്യൂ.എച്ച്.ഒ. വക്താവ് മുന്നറിയിപ്പ് നല്‍കി.