വരാനിരിക്കുന്ന പാര്ലമെന്റ് തെരഞ്ഞെടുപ്പുകളിൽ ബിജെപി യ്ക്ക് എതിരെ പ്രയോഗിക്കാൻ ശക്തിയേറിയ ഒരു തന്ത്രം മെനയുന്ന പണിപ്പുരയിലാണ് കോൺഗ്രസ്. അതിനായി ഉത്തരേന്ത്യയിൽ ജാതി രാഷ്ട്രീയവുമായാണ് ഇനി കോൺഗ്രസ് അങ്കത്തിനിറങ്ങുക. എന്നാൽ ഒരുകാലത്ത് ഈ ജാതിരാഷ്ട്രീയത്തോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചവരായിരുന്നു കോൺഗ്രസ്.കഴിഞ്ഞ ദിവസത്തെ പ്രവർത്തക സമിതി യോഗത്തിൽ ജാതി സെൻസസിനെ അനുകൂലിക്കുന്നവർ എത്രത്തോളമുണ്ടെന്ന് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പരിശോധിച്ചപ്പോൾ കോൺഗ്രസ് നേതൃത്വം ഒന്നാകെ കൈകളുയർത്തി യോജിപ്പ് പ്രകടിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. ഇതിലൂടെ കോൺഗ്രസ് രാഷ്ട്രീയ ചരിത്രത്തിലെതന്നെ സുപ്രധാനമായ ഒരു കളം മാറ്റത്തിനാണ് തയ്യാറെടുത്തിരിക്കുന്നത്.
ജാതി രാഷ്ട്രീയം എന്ന വിഷയം രാഹുൽ ഗാന്ധി ഏറ്റെടുത്തു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഇതിന്റെ പ്രാധാന്യം കോൺഗ്രസിനിടയിൽ ശക്തമായി നിലകൊള്ളുന്നത്, അത് കൂടാതെ ഏതെങ്കിലും ഒരു വിഷയത്തിൽ ഉറച്ചാൽ അതിനുവേണ്ടി ഏതറ്റം വരെയും പോകുന്ന രാഹുലിന്റെ രീതിയും കോൺഗ്രെസ്സിന് ആവേശം പകരുന്നു എന്നതും എടുത്ത് പറയേണ്ടതാണ്. ഇതിനു മുൻപും ഇത്തരത്തിലുള്ള വിഷയങ്ങൾ രാഹുൽ ഏറ്റെടുത്തിട്ടുണ്ട്. റഫാൽ ക്രമക്കേട്, അദാനിയുമായി ബന്ധപ്പെട്ട അഴിമതി, ഭാരത് ജോഡോ പദയാത്ര എന്നിവയാണവ.
കോൺഗ്രസിന് ഏറെ ഗുണം ചെയ്യുമെന്ന് കരുതി ഇടപെട്ട റഫാൽ വിഷയം എന്നാൽ പരമാവധി ശക്തിയിൽ തിരിച്ചടിക്കുകയാണുണ്ടത്. കാര്യമായ ഒരു ഫലവുമുണ്ടാക്കാൻ അദാനി വിഷയത്തിന് കഴിഞ്ഞതുമില്ല. ആകെ കോൺഗ്രസിന് ഒരു ഉണർവുണ്ടാക്കിയത് ഭാരത് ജോടോ യാത്ര മാത്രമാണ്.സംസ്ഥാനങ്ങളിൽ ബിജെപി ഉണ്ടാക്കിയെടുത്ത വിജയത്തിന്റെ ആണിക്കല്ലായി കോൺഗ്രസ് കരുതുന്ന ജാതിരാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിച്ച് ബിജെപി യെ പൊളിച്ചെഴുതാൻ പറ്റുമെന്ന് കോൺഗ്രസ് കണക്കു കൂട്ടുന്നു. ഹിന്ദുക്കളിലെ മേൽജാതിക്കാരെയും ഒബിസി വിഭാഗത്തിൽ യാദവരെ ഒഴിച്ചുള്ളവരെയും ഒപ്പം നിർത്തിയാണ് ബിജെപി യു പിയിലടക്കം പ്രബലന്മാരായി വർത്തിക്കുന്നത് എന്നതും കോൺഗ്രസ് നേതൃത്വം കണ്ടറിഞ്ഞതാണ്.
എന്നാൽ ജാതിരാഷ്ട്രീയത്തെ മുൻനിർത്തി തങ്ങളുടെ വോട്ട് ബാങ്കിലേക്ക് കടന്നുകയറ്റം നടത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന ആശങ്ക സമാജ് വാദി പാർട്ടി മുന്നോട്ടു വയ്ക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനത്തി നിശ്ചയത്തത്തിൽ ഇതൊരു കല്ലുകടിയായും വന്നേയ്ക്കാം.എന്നാൽ അങ്ങനെയൊരു ആശങ്കയ്ക്കും വഴിതെളിക്കാതെ ഒരു വിട്ടുവീഴ്ചാമനോഭാവം തങ്ങൾ കാട്ടുമെന്നു കോൺഗ്രസ്സ് ഉറപ്പു നാലുന്നുമുണ്ട്.അതോടൊപ്പം ബിജെപി കോട്ടയായ യു പിയിൽ എൻ ഡി എ മുന്നണിയിൽ ഒരു വിള്ളലുണ്ടാക്കാൻ ജാതി സെൻസസ് വഴി തെളിച്ചു എന്നതിലൂടെ അതിന്റെ രാഷ്ട്രീയ പ്രാധാന്യം കോൺഗ്രസ് കാണുന്നു .
കാര്യം എന്തു തന്നെയായാലും നാനാത്വത്തിൽ ഏകത്വം വാഴ്ത്തിപ്പാടി, മതേതരത്വം വിളിച്ചോതിയ ഇന്ത്യൻ സമൂഹത്തിൽ നേതൃനിരയിൽ വർത്തിക്കേണ്ടവർ തന്നെ ഇങ്ങനെയൊരു തുറപ്പു ചീട്ടുമായി രാഷ്ര്ട്രീയ പോരിനിറങ്ങുന്നത് എത്രത്തോളം പൊതു സമൂഹത്തിനു ഉൾക്കൊള്ളാനാവും എന്നത് കണ്ടുതന്നെ അറിയണം. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന ആപ്തവാക്യം ഇനി കടലിലെറിയേണ്ടി വരുമോ എന്ന ആശങ്കയും ജനങ്ങളിൽ ഉടലെടുക്കും എന്നതും വ്യക്തം..

