സോളാർ കേസ് : ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി സി ബി ഐ സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു

സോളാർ തട്ടിപ്പ് കേസിലെ പ്രതിയെ പീഡിപ്പിച്ച കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി സി ബി ഐ സമർപ്പിച്ച റിപ്പോർട്ട്കോടതി അംഗീകരിച്ചു. സി ബി ഐ തിരുവനതപുരം യൂണിറ്റ് സമർപ്പിച്ച റിപ്പോർട്ട് സി ജെ എം കോടതിയാണ് അംഗീകരിച്ചത്. കേസിൽ പരാതിക്കാരിയുടെ വാദം കൂടി കേട്ടതിനു ശേഷമാണ് ഈ റിപ്പോർട്ട്അംഗീകരിച്ചത്. ഉമ്മൻ ചാണ്ടിക്ക് എതിരായ ആരോപണങ്ങൾക്ക് തെളിവില്ല എന്ന സി ബി ഐ നേരത്തെ കണ്ടെത്തിയിരുന്നു.

ഇതേ കേസിൽ എ ഐ സി സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടി കോടതി നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. സി ബി ഐ യുടെ കണ്ടെത്തലിനെതിരെ പരാതിക്കാരി നൽകിയ ഹർജി തള്ളുകയും ചെയ്തിരുന്നു. ഇതേ ആരോപണത്തിൽ അടൂർ പ്രകാശിനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.2012 സെപ്റ്റംബർ 19ന് ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. സംഭവം നടന്നെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൌസിൽ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് പരാതിക്കാരി സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

2021 ജനുവരിയിൽ കേസ് സി ബി ഐ ക്കു കൈമാറി. സോളാർ കേസുമായി ബന്ധപ്പെട്ട സി ബിഐരജിസ്റ്റർ ചെയ്ത ആറ് കേസുകളാണ് ഉണ്ടായിരുന്നത്. ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളകുട്ടി, എന്നിവർക്കെതിരായിയാണ് അന്വേഷണം നടത്തിയത്. എന്നാൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സി ബി ഐ യും കോടതിയിൽ റിപ്പോർട്ട് നൽകി.

ഉമ്മൻ ചാണ്ടിയുടെ മരണത്തിനു മുമ്പ്തന്നെ അദ്ദേഹത്തിനെതിരെ ഇനി നിയമനടപടിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. നേരത്തെ സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളകൂട്ടിയ്ക്കും സി ബി ഐ ക്‌ളീൻ ചീറ്റ് നൽകിയിരുന്നു. തെളിവില്ലെന്ന് കാണിച്ചാണ് തിരുവനതപുരം സി ജെ എം കോടതിയിൽ സി ബി ഐ റിപ്പോർട്ട് നൽകിയത്. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വച്ച് അബ്ദുള്ളകുട്ടി പീഡിപ്പിച്ചെന്നായിരുന്നു മറ്റൊരു ആരോപണം. സോളാർ പീഡനത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസാണിത്. എന്നാൽ ഈ ആരോപണത്തിലും തെളിവില്ലെന്ന് സി ബി ഐ കോടതിയെ അറിയിച്ചു