കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി ഷിയ സിദ്ധിഖ്

തൃശൂർ : കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന്റെ അമർഷത്തിൽ വൻ ഭീകരാക്രമണത്തിന് ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിരുന്നതായി മൊഴി പുറത്ത്. ശനിയാഴ്ച് കാട്ടൂരിൽ നിന്നും എൻ ഐ എ യുടെ പിടിയിലായ ഷിയ സിദ്ധിഖ് ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. പ്രതിയെ എൻ ഐ എ കോടതിയിൽ ഹാജരാക്കി 30 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തെങ്കിലും വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയേക്കും.എല്ലാ ജില്ലയിലും ഐസിസിന് യൂണിറ്റ് ഉണ്ടെന്ന് നേരത്തെ സത്യമംഗലത്ത് നിന്ന് പിടി കൂടിയ ആഷിഫ് വ്യക്തമാക്കിയിരുന്നു.

ഐസിസുമായി ടെലഗ്രാം ഗ്രൂപ്പിലൂടെ ചാറ്റ് നടത്തിയ മുപ്പതോളം പേർ എൻ ഐ എ യുടെ നിരീക്ഷണത്തിലാണ്. ജൂലൈ 19 ന് അറസ്റ്റിലായ ആഷിഫ്,സെയ്ദ് നബീൽ അഹമ്മദ്, ഷിയാസ് ,റായീസ് എന്നിവരുടെ കൈയ്യിൽ നിന്ന് ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പിടിച്ചെടുത്തിരുന്നു. ഐസിസ് കേരളത്തിലെ ചില ആരാധനാലയങ്ങൾക്ക് നേരെയും ചില സാമുദായിക വ്യക്തികൾക്ക് നേരെയും ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായ വിവരം ഇവരിൽ നിന്ന് ലഭിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് എൻ ഐ എ പറയുന്നത്.