ബംഗളൂരു: ബംഗളൂരുവിനെ നടുക്കി ഇരട്ടക്കൊലപാതകം. ടെക് കമ്പനിയുടെ എംഡിയും സിഇഒയുമാണ് കൊല്ലപ്പെട്ടത്. എയ്‌റോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എംഡി പാണീന്ദ്ര സുബ്രഹ്മണ്യ, സിഇഒ വിനു കുമാർ തുടങ്ങിയവരാണ് കൊലചെയ്യപ്പെട്ടത്. ഈ കമ്പനിയിലെ മുൻ ജീവനക്കാരൻ ഫെലിക്‌സ് എന്ന യുവാവാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
നോർത്ത് ബെംഗളൂരുവിലെ അമൃതഹള്ളിയിൽ പമ്പ എക്സ്റ്റൻഷനിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിൽ പോയി. ജോക്കർ ഫെലിക്‌സ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉള്ള ആളാണ് പ്രതി. ഫെലിക്‌സ് ഉൾപ്പടെ മൂന്ന് പേർ കൊലപാതക സംഘത്തിൽ ഉൾപ്പെട്ടുണ്ട്. സംഘം ഓഫീസിൽ അതിക്രമിച്ച് കയറി ഇരുവരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ജോലിയിൽ നിന്ന് പിരിച്ചു വിട്ട ശേഷം ഫെലിക്‌സ് മറ്റൊരു സ്റ്റാർട്ട് അപ്പ് തുടങ്ങിയിരുന്നു. എയ്‌റോണിക്‌സ് എന്ന കമ്പനി തന്റെ സ്റ്റാർട്ട് അപ്പിന് ഭീഷണിയാകുമോയെന്ന് ഫെലിക്‌സ് ഭയപ്പെട്ടിരുന്നു. ഇക്കാരണത്താൽ കൂടിയാണ് ഫെലിക്സ് ഇത്തരമൊരു ഹീനകൃത്യത്തിന് മുതിർന്നത്.