രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

rbi

ന്യൂഡൽഹി: രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. 2022 മാർച്ച് 31 വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്‌സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ സഹായിക്കാൻ പദ്ധതി പ്രകാരം ബാങ്കുകൾക്ക് സാധിക്കും. ഇതിലൂടെ രോഗികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ് പറഞ്ഞു.പ്രത്യേക കോവിഡ് ആനുകൂല്യമായിട്ടാകും പദ്ധതി നടപ്പിലാക്കുക.

അതിനുകീഴിലാകും ബാങ്കുകൾ പുതിയ വായ്‌പകൾ അനുവദിക്കുക. കോവിഡിനെതിരെ രാജ്യം ശക്‌തമായ പ്രതിരോധം തീർക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച് അതിന് അനുസൃതമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ആർബിഐ ഗവർണർ ശക്‌തികാന്തദാസ് പറഞ്ഞു.കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടി വരിക. ജൂൺ 11നകം 4 ലക്ഷത്തിലധികം ആളുകൾ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്‌ധ സംഘം വിലയിരുത്തുന്നത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു.