തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നത് വ്യാപകമായ സി.പി.എം.- ബി.ജെ.പി. വോട്ടു കച്ചവടമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്ന് സി.പി.എമ്മിന് ലഭിക്കാവുന്ന പലയിടങ്ങളിലെയും സീറ്റുകള്‍ നഷ്ടപ്പെടുത്തിയെന്നും വോട്ടുകച്ചവടം നടത്തിയെന്നും കണക്കുകള്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇതിനെതിരെ കണക്കുകള്‍ നിരത്തി തന്നെയാണ് ചെന്നിത്തലയുടെ തിരിച്ചടി.
നേമം, പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പി. വിജയസാധ്യത കണ്ടിരുന്നു. ഇവിടങ്ങളില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തെ തടഞ്ഞത് യു.ഡി.എഫ്. സ്ഥാനാര്‍ഥികളാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 4,35,000 വോട്ടുകള്‍ ബിജെപിക്ക് കുറഞ്ഞു. ഈ വോട്ടുകളില്‍ ഭൂരിഭാഗവും സിപിഎമ്മിന് ലഭിച്ചിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചതും ബി.ജെ.പി. മുന്നേറ്റം തടഞ്ഞതും യു.ഡി.എഫാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടു കച്ചവടം മറച്ചുവെക്കാനാണ് മുഖ്യമന്ത്രി യു.ഡി.എഫിന് എതിരെ ആരോപണം ഉന്നയിക്കുന്നത്. 69 സീറ്റുകളില്‍ ബി.ജെ.പി. സി.പി.എമ്മിന് പ്രകടമായി തന്നെ വോട്ടുമറിച്ചു നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടേത് സത്യവുമായി പുലബന്ധമില്ലാത്ത ആരോപണമാണ്. അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

