തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽവിയ്ക്ക് കാരണം സിപിഎമ്മിന്റെ നഗ്‌നമായ മുസ്ലിം പ്രീണനം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വൻ തോൽവിക്ക് കാരണം സിപിഎമ്മിന്റെ നഗ്‌നമായ മുസ്ലിം പ്രീണനമാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം നടത്തിയത് ഹമാസ് അനുകൂലവും സിഎഎ വിരുദ്ധവുമായ പ്രചരണമാണ്. ഭരണപരാജയവും അഴിമതിയും മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തിൽ വർഗീയ പ്രചരണം നടത്തിയതെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ വിഷലിപ്തമായ വാക്കുകൾ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതായിരുന്നു. സിപിഎമ്മിന്റെ പ്രചരണം കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. സിപിഎം വിതച്ചതാണ് ഇപ്പോൾ കോൺഗ്രസ് കൊയ്തത്. ഭാവിയിൽ അത് മത തീവ്രവാദികൾക്കാണ് ഗുണം ചെയ്യുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻഡിഎ തിരഞ്ഞെടുപ്പിനെ സമീപിച്ചത് നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിയാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന് ലഭിച്ചത് പോസിറ്റീവ് വോട്ടുകളാണ്. സിപിഎമ്മിന്റെ മുസ്ലിം പ്രീണനത്തിനെതിരെ സിപിഎമ്മിലെ ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട അണികൾ വ്യാപകമായി ബിജെപിക്ക് വോട്ടു ചെയ്തു. സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ബിജെപി വൻ മുന്നേറ്റമുണ്ടാക്കിയത് ഇതിന്റെ പ്രതിഫലനമാണെന്ന് വ്യക്തമാണ്. വർഗീയ പ്രീണനം സിപിഎം തുടരുമെന്നതിന്റെ ഉദാഹരണമാണ് രാജ്യസഭാ സ്ഥാനാർത്ഥി നിർണയമെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.