കോഴിക്കോട്:എൽഡിഎഫിന് മേൽക്കൈ പ്രവചിക്കുന്ന സർവ്വേഫലങ്ങളെ തള്ളി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഈ സർവ്വേ വച്ച് അധികാരത്തിൽ വരാനാവുമെന്ന് ഇടതു മുന്നണി കരുതേണ്ട എന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഈ സർവ്വേകൾ അനീതിയാണ്. പല സർവ്വേയിലും പല ഫലങ്ങളാണ് വന്നത്. സർവ്വേകൾ വിശ്വസനീയമല്ലെന്നതിന് ഇത് തന്നെയാണ് തെളിവ്.കൗണ്ടിംഗ് ഏജൻറുമാരുടെ ആത്മവിശ്വാസം തകർക്കാൻ സർവ്വേ ഫലം കാരണമാകും.
യു ഡി എഫ് ഏറ്റവുമുറപ്പിക്കുന്ന സീറ്റാണ് കൊടുവള്ളി. അത് തോൽക്കുമെന്ന് പറയുന്നത് എങ്ങനെ ശരിയാക്കും. യു ഡി എഫിന് അനുകൂല കാലാവസ്ഥയാണെന്നാണ് സർവ്വേയിൽ നിന്ന് മനസിലാകുന്നത്. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലെ സർവ്വേ ഫലം തെറ്റിയല്ലോ. യുഡിഎഫ് പ്രവർത്തകർ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന സീറ്റുകൾ പോലും തോൽക്കുമെന്നാണ് സർവ്വേ പറയുന്നത്. യുഡിഎഫ് സ്വന്തം നിലയിൽ കണക്കെടുത്തിട്ടുണ്ട്.
ആ സർവ്വേയുടെ അടിസ്ഥാനത്തിൽ മികച്ച ആത്മവിശ്വാസം ഉണ്ട്. യുഡിഎഫിന് 80 ന് മുകളിൽ സീറ്റ് കിട്ടും. വോട്ട് എണ്ണിക്കഴിഞ്ഞാൽ യുഡിഎഫിന് അനുകൂലമാണ് ട്രെൻഡ് എന്ന് തെളിയും. പോസ്റ്റൽ വോട്ടിൽ കത്രിമം നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഇത്തവണ നടക്കില്ല. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവർത്തകർ വിജിലൻറായിരിക്കണം. പോസ്റ്റൽ ബാലറ്റിൻ്റെ എണ്ണം കൂടിയിട്ടുണ്ട്. എണ്ണിത്തോൽപ്പിക്കുക എന്ന പരിപാടി നടക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.