Technology (Page 2)

നമ്മളെല്ലാവരും ഇന്ന് മൊബൈൽ ഫോൺ വാങ്ങാറുണ്ട്. മൊബൈൽ വാങ്ങുന്നതിന് മുൻപ് ഒരുപാട് കാര്യങ്ങൾ നമ്മൾ നോക്കാറുണ്ടല്ലേ.അതോടൊപ്പം ഇനി ഫോൺ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണോ ഡ്യൂപ്ലിക്കേറ്റാണോ ഉപയോഗത്തിലിരിക്കുന്നതാണോ എന്ന് കൂടി പരിശോധിച്ച് നോക്കിയിട്ട് വാങ്ങാം. ഇത് എങ്ങനെയാണെന്ന് നോക്കാം.

KYM ആപ്പ്

പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ KYM ആപ്പ് ഡൗൺലോഡ് ചെയ്യുക. IMEI നമ്പർ നൽകി ഫോണിന്റെ വിവരങ്ങൾ പരിശോധിക്കാം

SMS വഴി

നിങ്ങളുടെ മൊബൈലിൽ നിന്ന് KYM <15 അക്ക IMEI നമ്പർ> എന്ന് ടൈപ്പ് ചെയ്ത് 14422 എന്ന നമ്പറിലേക്ക് SMS അയക്കുക.

സഞ്ചാർസാതി പോർട്ടൽ വഴി

https://ceir.sancharsaathi.gov.in/…/CeirImeiVerificatio…
മൊബൈലിന്റെ സ്റ്റാറ്റസ് ബ്ലാക്ക് ലിസ്റ്റഡ്, ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ ഉപയോഗത്തിലാണ് എന്നിവയിലേതെങ്കിലും കാണിക്കുകയാണെങ്കിൽ ആ മൊബൈൽ വാങ്ങാതിരിക്കാം.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഇന്ന് നമുക്ക് മൊബൈൽ ഇല്ലാതെ ജീവിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. എങ്ങനെയെങ്കിലും നമ്മുടെ കയ്യിൽ നിന്നും മൊബൈൽ നഷ്ടപ്പെട്ടാലോ. പിന്നെ എന്താണ് ചെയ്യേണ്ടതെന്ന് നമ്മളിൽ പലർക്കും അറിയിച്ചില്ല. ഇത്തരത്തിൽ ഫോൺ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം:

  • ഫോണിന്റെ IMEI നമ്പർ ഉപയോഗിച്ച് ബ്ലോക്ക് ചെയ്യുക.
  • IMEI നമ്പർ (ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി) എന്ന 15 അക്ക നമ്പർ മൊബൈൽ ഫോണിൽ ബാറ്ററിയുടെ താഴെയായി പ്രിന്റ് ചെയ്തിട്ടുണ്ടാകും. അല്ലെങ്കിൽ *#06# കീ ഉപയോഗിച്ചോ Settings ലെ About Phone എന്ന ഓപ്ഷനിൽ നിന്നോ ഈ നമ്പർ ലഭിക്കും.
  • കേരളാ പോലീസിന്റെ Pol-App ൽ പരാതി സമർപ്പിക്കുക. പരാതിയുടെ ഒരു കോപ്പി കയ്യിൽ സൂക്ഷിക്കുക.
  • നഷ്ടപ്പെട്ട സിമ്മുകളുടെ ഡൂപ്ലിക്കേറ്റ് സേവനദാദാക്കളിൽ (ഉദാ: എയർടെൽ, ജിയോ, ബി.എസ്.എൻ.എൽ. തുടങ്ങിയവ) നിന്നും എടുക്കുക.
  • www.ceir.sancharsaathi.gov.in ൽ IMEI ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ നൽകുക.
  • Pol-App ൽ പരാതി നൽകിയതിന്റെ കോപ്പി, ഐഡന്റിറ്റി പ്രൂഫ്, മൊബൈൽ വാങ്ങിയപ്പോഴുള്ള ബില്ല് ഉണ്ടെങ്കിൽ അത് എന്നിവ ആവശ്യമാണ്.
  • https://ceir.sancharsaathi.gov.in/…/CeirUserBlockReques… എന്ന ലിങ്കിലൂടെ അപേക്ഷ നൽകാം.
  • അപേക്ഷ പൂരിപ്പിച്ച്, ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്യുക.

ഫോം സബ്മിറ്റ് ചെയ്യുമ്പോൾ ഒരു റിക്വസ്റ്റ് ഐഡി നമ്പർ ലഭിക്കും. ഈ നമ്പർ സൂക്ഷിച്ച് വയ്ക്കുക. അപേക്ഷയുടെ നിലവിലെ സ്ഥിതി പരിശോധിക്കുന്നതിനും ഫോൺ തിരികെ ലഭിച്ചാൽ IMEI യുടെ ബ്ലോക്ക് മാറ്റുന്നതിനും ഈ നമ്പർ ആവശ്യമാണ്.

ശ്രദ്ധിക്കുക: CEIR പോർട്ടലിൽ അപേക്ഷ നൽകുമ്പോൾ നമ്മുടെ സിമ്മിലേക്ക് ഒടിപി ലഭിക്കും. അതിനാൽ നഷ്ടപ്പെട്ട സിമ്മിന്റെ ഡൂപ്ലിക്കേറ്റ് എടുക്കേണ്ടത് പ്രധാനമാണ്. സിം ലഭിച്ച് 24 മണിക്കൂറിന് ശേഷം മാത്രമേ ആക്ടിവേറ്റ് ആകുകയുള്ളൂ. അതിനാൽ സിം എടുത്ത് 24 മണിക്കൂർ കഴിഞ്ഞ് മാത്രമേ പോർട്ടലിൽ പരാതി നൽകാൻ സാധിക്കുകയുള്ളൂ.

വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകളുടെ ദൈർഘ്യം വർദ്ധിപ്പിക്കാനൊരുങ്ങുന്നു. നിലവിൽ 30 സെക്കന്റാണ് വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകളുടെ ദൈർഘ്യം. ഇത് 60 സെക്കന്റായി വർദ്ധിപ്പിക്കുന്ന ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്.

ആൻഡ്രോയിഡ് ഉപകരണങ്ങൾക്കായുള്ള വാട്സ് ആപ്പിന്റെ ബീറ്റ പതിപ്പ് 2.24.7.6 ലഭ്യമായവർക്ക് ഇപ്പോൾ തന്നെ ഇത് സാധ്യമാവുന്നുണ്ട്. വാട്സ് ആപ്പിന്റെ ബീറ്റ ടെസ്റ്റർ പദ്ധതിയുടെ ഭാഗമായി മാറിയവർക്കാണ് ഈ ബീറ്റ അപ്ഡേറ്റ് ലഭിക്കുന്നത്.

മറ്റൊരു പ്രധാന അപ്ഡേഷനും വാട്സ് ആപ്പിന്റെ ബീറ്റയിൽ ലഭ്യമായിട്ടുണ്ട്. ക്യു.ആർ കോഡ് ഉപയോഗിച്ച് പണം നൽകാൻ സാധിക്കുന്നതാണ് പ്രധാന മാറ്റം. ഇതിനായി ക്യു.ആർ കോഡ് സ്‌കാൻ ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാക്കി. എല്ലാ ഉപഭോക്താക്കൾക്കും ടെസ്റ്റിങ് കാലയളവ് പൂർത്തിയാവുന്നതോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് രൂപം നൽകി.

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് വാട്‌സാപ്പിലൂടെ വിവരം നൽകാം.

വാട്‌സ് ആപ്പ് നമ്പർ: സൈബർ ഹെഡ്ക്വാർട്ടേഴ്‌സ് 9497942700, തിരുവനന്തപുരം സിറ്റി 9497942701, തിരുവനന്തപുരം റൂറൽ 9497942715, കൊല്ലം സിറ്റി 9497942702, കൊല്ലം റൂറൽ 9497942716, പത്തനംതിട്ട 9497942703, ആലപ്പുഴ 9497942704, കോട്ടയം 9497942705, ഇടുക്കി 9497942706, എറണാകുളം സിറ്റി 9497942707, എറണാകുളം റൂറൽ 9497942717, തൃശ്ശൂർ സിറ്റി 9497942708, തൃശ്ശൂർ റൂറൽ 9497942718, പാലക്കാട് 9497942709, മലപ്പുറം 9497942710, കോഴിക്കോട് സിറ്റി 9497942711, കോഴിക്കോട് റൂറൽ 9497942719, വയനാട് 9497942712, കണ്ണൂർ സിറ്റി 9497942713, കണ്ണൂർ റൂറൽ 9497942720, കാസർഗോഡ് 9497942714, തിരുവനന്തപുരം റേഞ്ച് 9497942721, എറണാകുളം റേഞ്ച് 9497942722, തൃശ്ശൂർ റേഞ്ച് 9497942723, കണ്ണൂർ റേഞ്ച് 9497942724.

തിരുവനന്തപുരം: കൊറിയർ സർവ്വീസ് എന്ന പേരിലും തട്ടിപ്പ് നടക്കാമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫെഡെക്‌സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുമെന്നാണ് മുന്നറിയിപ്പ്.

നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്. നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞുതരുന്നു. പാഴ്‌സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്‌സലിനുള്ളിൽ എം.ഡി.എം.എയും പാസ്‌പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും പറയുന്നു. വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു. ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുകയെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

തുടർന്ന്, നിങ്ങളുടെ സമ്പാദ്യവിവരങ്ങൾ നൽകാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചു നൽകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് പരിഭ്രാന്തരായ നിങ്ങൾ, അവർ അയച്ചു നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവൻ കൈമാറുന്നു. തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തടിപ്പ് മനസ്സിലാക്കാൻ സാധിക്കൂവെന്ന് പോലീസ് അറിയിച്ചു.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടിവരുകയാണ്. വൻ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ടെലിഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്‌ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.

തുടർന്ന് ഒരു വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്‌ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്‌ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്.

പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിച്ചു. 4,70,750 രൂപ പിഴ ഈടാക്കി.

വിവിധ ജില്ലകളിൽ കഴിഞ്ഞദിവസം നടത്തിയ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട് എന്ന പേരിലുള്ള പരിശോധനയെത്തുടർന്നാണ് നടപടി. 32 ഇരുചക്രവാഹനങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. കൂടാതെ കോടതി നടപടികളും ആരംഭിച്ചിട്ടുണ്ട്.

വാഹനങ്ങൾ രൂപമാറ്റം വരുത്തി അമിതവേഗത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ വീഡിയോ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെൽ സാമൂഹ്യമാധ്യമങ്ങളിൽ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്.

സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശപ്രകാരം എഡിജിപി എം ആർ അജിത് കുമാർ, ഗതാഗത കമ്മീഷണറും എഡിജിപിയുമായ എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിലെയും മോട്ടോർ വാഹനവകുപ്പിലെയും ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പരിശോധന നടത്തിയത്.

കൊച്ചി: 130 കോടി രൂപയുടെ ലോൺ വാഗ്ദാനം ചെയ്തു പ്രമുഖ നടിയുടെ കൈയിൽ നിന്നു 37 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. കൊൽക്കൊത്ത സ്വദേശിയാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്താൽ പാലാരിവട്ടം പോലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് കൊൽക്കത്തയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്.

സംഘത്തിലെ മറ്റൊരാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ലോൺ തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചാണ് പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് നടി 130 കോടി രൂപ ലോൺ ലഭിക്കുന്നതിനായി തട്ടിപ്പ് സംഘത്തിന് 37 ലക്ഷം രൂപ കൈമാറുകയായിരുന്നു. കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ വച്ചാണ് പണം കൈമാറിയത്. പണം നൽകിയിട്ടും ലോൺ ലഭ്യമാകാത്തതിനെത്തുടർന്നാണ് നടി പോലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുകയും പോലീസിലെ പ്രത്യേക അന്വേഷണസംഘം കൊൽക്കത്തയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.

കൊൽക്കത്തയിലെ ടാഗ്രാ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അതീവ സുരക്ഷിതയുള്ള ഒരു ഫ്‌ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന യാസിർ ഇക്ബാൽ (51) എന്ന പ്രതിയെ അതി സാഹസികമായാണ് ദൗത്യസംഘം അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദർ, ഡിസിപി സുദർശനൻ എന്നിവരുടെ നിർദ്ദേശപ്രകാരം എറണാകുളം അസി.കമ്മിഷണർ രാജകുമാറിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസ്‌ന്റെ നേതൃത്വത്തിലുള്ള സബ് ഇൻസ്‌പെക്ടർമാരായ ആൽബി എസ് പുത്തൂക്കാട്ടിൽ, അജിനാദ് പിള്ള, സീനിയർ സിപിഒമാരായ അനീഷ്, പ്രശാന്ത്, ജിതിൻ ബാലകൃഷ്ണൻ എന്നിവരും അടങ്ങിയ പ്രത്യേക ദൗത്യ സംഘമാണ് പ്രതികളെ പിടികൂടിയത്.

വ്യാജ ഓൺലൈൻ ലോട്ടറി പ്രലോഭനങ്ങളിൽ വീഴുന്ന പ്രവണത കൂടിവരുകയാണ്. ഇത്തരം ചതികൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പോലീസ്. വൻതുകകൾ എളുപ്പം കിട്ടുമെന്ന പ്രതീക്ഷയിൽ നികുതി, അഡ്മിനിസ്‌ട്രേഷൻ, പ്രോസസ്സിംഗ് ചാർജ്ജ് തുടങ്ങിയ രീതിയിൽ ഓൺലൈൻ ലോട്ടറി ഫ്രോഡുകൾ ആവശ്യപ്പെടുന്ന തുകകൾ ചിലരെങ്കിലും അയച്ചുകൊടുക്കാറുണ്ട്. ഇത്തരത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന ഇമെയിൽ, എസ് എം എസ് , ഫോൺകോളുകൾ എന്നിവയോട് പ്രതികരിക്കാതിരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

എളുപ്പമാർഗ്ഗത്തിൽ കോടിപതിയാകാൻ ശ്രമിക്കാതിരിക്കുക. ഓൺലൈൻ പ്രലോഭനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ ഒരു മണിക്കൂറിനകം (Golden Hour) 1930 ൽ അറിയിക്കുക.എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൊച്ചി: വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് നിർമ്മിച്ച് എറണാകുളം സ്വദേശിയിൽ നിന്നും 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് ബീഹാർ സ്വദേശികൾ കൂടി അറസ്റ്റിൽ. കൊച്ചി സൈബർ പോലീസാ ണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രമുഖ ബിൽഡിംഗ് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ പരാതിക്കാരനെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ വാട്ട്‌സ് ആപ്പ് അക്കൗണ്ടിൽ നിന്നും മെസ്സേജ് അയച്ച് 41 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. ബീഹാറിലെ ഗോപാൽ ഗഞ്ച് എന്ന സ്ഥലത്തു നിന്നു അതി സാഹസികമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

2023 ജൂൺ ഒന്നാം തീയതി രജിസ്റ്റർ ചെയ്ത കേസ്സിലേക്ക് നടത്തിയ അന്വേഷണത്തിൽ 25 ലക്ഷത്തോളം രൂപ യുപിയിൽ നിന്നും 16 ലക്ഷം രൂപ ബീഹാറിൽ നിന്നുമാണ് ATM വഴി പിൻവലിച്ചിരിക്കുന്നതെന്ന് അറിവായതിനെ തുടർന്ന് പ്രതികൾ ഈ കേസിലേക്ക് ഉപയോഗിച്ച മൊബൈൽ നമ്പറുകളും IMEI വിവരങ്ങളും CCTV ഫുട്ടേജുകളും ശേഖരിച്ച് അന്വേഷണം നടത്തിയതിൽ ഉത്തർ പ്രദേശിലെ ബഹറായിച്ച്, സന്ത് കബീർ എന്നിവിടങ്ങളിൽ നിന്ന് 2023 ഓഗസ്റ്റ് മാസം നാലു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇവരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും ബീഹാറിൽ നിന്നും പണം പിൻവലിച്ചിരിക്കുന്നതിന്റെ വിവരങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണങ്ങളിൽ നിന്നും ബീഹാർ സ്വദേശികളായ അജീത് കുമാർ (23 വയസ്സ്), ഗുൽഷൻ കുമാർ (25 വയസ്സ്) എന്നിവരെ പോലീസ് പിടികൂടിയത്.

അജീത്ത് കുമാർ ICICI ബാങ്ക് പാട്‌ന ബ്രാഞ്ചിലെ റിലേഷൻഷിപ്പ് ഓഫീസറായിരുന്നു. ടിയാന്റെ ഔദ്യോഗിക അധികാരങ്ങൾ ദുരുപയോഗം ചെയ്ത് നടത്തിയ സൈബർ കേസിലേക്ക് രാജസ്ഥാൻ പോലീസ് 2022 ൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇയാൾ ഗുൽഷൻ കുമാറുമൊന്നിച്ച് സമാനമായ കുറ്റകൃത്യങ്ങൾ തുടർന്നു വരികയായിരുന്നു. ജോബ് കൺസൾട്ടന്റ് എന്ന പേരിൽ മറ്റു വ്യക്തികളുടെ ഡീറ്റയിൽസും അതിലേക്ക് എന്ന പേരിൽ എടുപ്പിക്കുന്ന അക്കൗണ്ടുകളുമാണ് പ്രതികൾ ഇത്തരത്തിലുള്ള തട്ടിപ്പിനായി ഉപയോഗിക്കുന്നത്.

2023 ൽ വ്യാജ ആധാർ കാർഡ് നിർമ്മിച്ച് Aadhar Enabled Payment System (AEPS) വഴി പണം തട്ടാൻ ശ്രമിച്ചതിന് ഗോപാൽഗഞ്ച് സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും. ഗോപാൽഗഞ്ച് സൈബർ പോലീസ് ടിയാൻമാരെ അറസ്റ്റ് ചെയ്യുന്നതിന് നിരവധി തവണ ശ്രമിച്ചെങ്കിലും ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന പ്രതികളെ കണ്ടെത്താൻ സാധിക്കാതിരുന്നിടത്താണ് കൊച്ചി സിറ്റി കമ്മീഷണർ ആന്റ് ഐജി S ശ്യാം സുന്ദർ IPS ന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് കൊച്ചി സൈബർ പോലീസ് അതിസാഹസികമായി പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ K S IPS ന്റെ മേൽനോട്ടത്തിൽ തൃക്കാക്കര അസ്സി. കമ്മീഷണർ സന്തോഷ് സി. ആർ-ന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറായ ജയകുമാർ A, അസിസ്റ്റന്‌ഴറ് പോലീസ് സബ് ഇൻസ്‌പെക്ടറായ ശ്യാംകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത് രാജ്, അരുൺ. ആർ, രാധാകൃഷ്ണൺ എന്നിവർ ചേർന്ന് ബീഹാറിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഇതുവരെ ആറ് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.