Recent Posts (Page 2)

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് വിട നൽകാൻ കേരളം. തിരുവനന്തപുരം വസതിയിൽ നിന്ന് വിഎസിന്റെ മൃതദേഹം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലേക്ക് എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദർബാർ ഹാളിൽ എത്തിയിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണിവരെ പൊതുദർശനം തുടരും.

പ്രിയ നേതാവിനെ അവസാനമായി കാണാനായി തലസ്ഥാനത്ത് ജനപ്രവാഹം . കക്ഷി ഭേദമന്യേ വിവിധ രാഷ്ട്രീയ നേതാക്കൾ വി.എസ്.അച്ച്യുതാനന്ദന് അന്തിമോപചാരമർപ്പിക്കാൻ എത്തുന്നുണ്ട്. ദർബാർ ഹാളിലെ പൊതുദർശനത്തിനു ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി വിഎസിന്റെ മൃതദേഹം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വഴിയുള്ള നിരവധി കേന്ദ്രങ്ങളിലായി പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.

ഇന്ന് രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പത് മണി മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഓഫീസിൽ പൊതുദർശനത്തിനായി വെക്കും. തുടർന്ന് രാവിലെ പത്ത് മണിമുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടായിരിക്കും. വൈകിട്ട് മൂന്ന് മണിക്ക് പുന്നപ്ര വയലാർ സമരസേനാനികളുടെ ഓർമ്മകൾ കാത്തുസൂക്ഷിക്കുന്ന വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.

വി.എസ്. അച്യുതാനന്ദന് ആദരസൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കൊളളും. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണെന്നും സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു മേഖലാ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കുമെല്ലാം അവധി ആണെന്നും അറിയിപ്പുണ്ട്. ആലപ്പുഴയിൽ സംസ്കാരം നടക്കുന്നതിനാൽ നാളെയും അവധിയായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ 35 മിനിറ്റോളം ദൈർഘ്യമുള്ള ടെലിഫോൺ സംഭാഷണം നടത്തി. ‘ഓപ്പറേഷൻ സിന്ധൂർ’ നടന്ന് ഇതാദ്യമായാണ് ഇരുവരും ഇത്തരത്തിൽ ആശയവിനിമയം നടത്തുന്നത്. ഇന്ത്യ ആക്രമണം അവസാനിപ്പിച്ചത് പാകിസ്ഥാൻ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് എന്ന് മോദി ട്രംപിനോട് വ്യക്തമാക്കി.

ഇന്ത്യ–പാക് സംഘർഷം അവസാനിപ്പിക്കാൻ താനാണ് ഇടപെട്ടതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മോദിയുടെ വിശദീകരണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിർസി പറഞ്ഞു. പാകിസ്ഥാനെതിരെ ശക്തമായ മറുപടി ഇന്ത്യ നൽകി യതായി മോദി ട്രംപിനോട് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ധൂർ പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നും, ഇന്ത്യ–പാക് വിഷയത്തിൽ ഇന്ത്യ മറ്റൊരാളുടെ മധ്യസ്ഥത അംഗീകരിച്ചിട്ടില്ലെന്നും ഇനി അംഗീകരിക്കുകയുമില്ലെന്നും മോദി പറഞ്ഞു. തീവ്രവാദത്തോട് ഇന്ത്യക്ക് യാതൊരു ഇളവുമില്ലെന്നും, ഈ സംഭാഷണത്തിൽ വ്യാപാര ഉടമ്പടി ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും വിക്രം മിർസി വ്യക്തമാക്കി. കൂടാതെ, ട്രംപിനെ ഇന്ത്യ സന്ദർശിക്കാൻ മോദി ഔദ്യോഗികമായി ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് ഈ ഫോൺസംഭാഷണത്തെ ചൊല്ലി കനത്ത വിമർശനവുമായി രംഗത്തെത്തി. മോദിയുടെ പേരിൽ പറയപ്പെടുന്ന വാക്യങ്ങൾ എങ്ങനെ വിശ്വസിക്കാമെന്നും, ട്രംപിന്റെ പ്രസ്താവനയെക്കുറിച്ച് 37 ദിവസമായി മോദി മൗനം പാലിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. ഇതേ വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കാൻ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്‌കരിക്കാൻ വിദഗ്ധ സമിതി നിർദേശങ്ങൾ സമർപ്പിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പച്ചക്കറികൾക്ക് ബദലായി മൈക്രോ ഗ്രീനുകൾ മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഉൾപ്പെടുത്തും. ഇലക്കറികളിൽ പയർ/പരിപ്പ് ചേർക്കും.

ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി ഉപയോഗിച്ച് വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി എന്നിവ നൽകും. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത ചമ്മന്തി തൊടുകറിയായി വിളമ്പും. ചെറുധാന്യങ്ങൾ ഉൾപ്പെടുത്തി റാഗി ബോൾസ്, റാഗി കൊഴുക്കട്ട, ക്യാരറ്റ് പായസം തുടങ്ങിയ വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തി.

ടെഹ്റാൻ: ഇസ്രായേലുമായി ഉണ്ടായിരിക്കുന്ന സംഘർഷം ഗുരുതരമായതിന്റെ പശ്ചാത്തലത്തിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തന്റെ പ്രധാന അധികാരങ്ങൾ ഇറാനിയൻ സൈന്യത്തിനും അതിന്റെ മേധാവിത്വത്തിലുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനും (IRGC) കൈമാറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ IRGCയ്ക്ക് രാജ്യം സംബന്ധിച്ച പ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം നൽകിയതായാണ് വാർത്തകൾ.

ഇസ്രായേൽ ആക്രമണത്തിൽ വിശ്വസ്തരായ സീനിയർ സൈനികരെ നഷ്ടപ്പെട്ടതും, വാഷിംഗ്ടണിൽ നിന്ന് ഭീഷണികൾ ശക്തമായതുമാണ് ഖമേനി ഈ നടപടിയിലേക്ക് നീങ്ങാൻ കാരണമായത്. 84-വയസ്സുകാരനായ ഖമേനിയെ ടെഹ്‌റാന്റെ വടക്കുകിഴക്കിൽ ഉള്ള ഒരു സുരക്ഷിത ബങ്കറിലേക്ക് മാറ്റിയെന്നും, അദ്ദേഹത്തിന്റെ മകൻ മൊജ്തബ അടക്കം കുടുംബാംഗങ്ങളും അവിടെ കൂടെയുണ്ടെന്നും ഇറാൻ ഇൻസൈറ്റ് റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ-ഇറാൻ തർക്കം ബുധനാഴ്ചക്ക് ആറാം ദിവസത്തിലേക്ക് കടക്കവെ, ഇരുരാഷ്ട്രങ്ങളും പരസ്പരം മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. പിൻവാങ്ങൽ ഏതുഭാഗത്തുനിന്നും കാണാനാകുന്നില്ല. യുഎസ് ഈ പ്രതിസന്ധിയിൽ നേരിട്ട് ഇടപെടാനുള്ള സാധ്യതയും ഉയർന്നിരിക്കുന്നു.

1989 മുതൽ ഇറാനിൽ ആധിപത്യമുള്ള ഖമേനി, സൈന്യത്തിലും ഭരണകൂടത്തിലും ശക്തമായ സ്വാധീനമാണ് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ വിശ്വസ്തരായ കമാൻഡർമാരുടെ നഷ്ടം അദ്ദേഹത്തെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതേ സമയം, റോയിട്ടേഴ്സ് നടത്തിയ റിപ്പോര്‍ട്ടുകൾ പ്രകാരം, ഖമേനിയുടെ ഏറ്റവും വിശ്വസ്തരായ IRGC സീനിയർമാരുടെ മരണങ്ങൾ ഇറാനിൽ ഗഹനമായ ശക്തിശൂന്യത ഉണ്ടാക്കിയിരിക്കുകയാണ്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, “ഖമേനിയെ വധിക്കുന്നതോടെ ഈ പോരാട്ടം അവസാനിപ്പിക്കാം” എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലൂടെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഇറാനിൽ 224 പേരും ഇസ്രായേലിൽ 24 പേരും ജീവഹാനി കണ്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബിസിനസ് ഗ്രൂപ്പായ ട്രംപ് ഓർഗനൈസേഷൻ പുതിയ മേഖലയിൽ കാലെടുത്തു വെക്കുകയാണ് – മൊബൈൽ ഫോൺ നിർമ്മാണം. ‘ട്രംപ് മൊബൈൽ’ എന്ന പേരിലാണ് കമ്പനി ആധുനിക സ്മാർട്ട്‌ഫോൺ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആദ്യം പുറത്തിറക്കുന്നത് ‘ടി1’ എന്ന മോഡലാണ്, അമേരിക്കയിൽ $499 (ഏകദേശം ₹43,000) വിലയ്ക്കാണ് ഈ ഫോണിന്റെ വിപണനമെന്നു കമ്പനി അറിയിച്ചു.

യുഎസ് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ട്രംപ് മൊബൈൽ നിർമ്മിക്കുന്ന എല്ലാ ഫോണുകളും പൂർണമായും “മെയ്‌ഡ് ഇൻ യുഎസ്” ആയിരിക്കും എന്നു ട്രംപന്റെ മകൻ എറിക് ട്രംപ് അറിയിച്ചു. കമ്പനി അവതരിപ്പിച്ച ആദ്യമോഡലായ ടി1 ഫോൺ സ്വർണ നിറത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് മാസാന്ത്യ റീചാർജായി $47.45 (ഏകദേശം ₹4,000) നൽകേണ്ടിവരും.

നിലവിൽ യുഎസിൽ എ.ടി.&ടി., വെറിസോൺ, ടി-മൊബൈൽ തുടങ്ങിയ പ്രമുഖ സേവനദാതാക്കൾ $40-ൽ താഴെ പ്രതിമാസ പ്ലാനുകൾ നൽകുമ്പോഴാണ്, ട്രംപ് മൊബൈൽ കൂടുതലുള്ള നിരക്കിൽ വിപണിയിൽ പ്രവേശിക്കുന്നത്. എന്നാൽ, ട്രംപ് മൊബൈലിന്റെ “47 പ്ലാൻ” പരിധിയില്ലാത്ത കോളുകളും, ഇന്റർനെറ്റും, സന്ദേശങ്ങളും മാത്രമല്ല, ടെലിഹെൽത്ത് സേവനവും റോഡ്‌സൈഡ് അസിസ്റ്റൻസ് സേവനവുമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മോഡൽ സെപ്റ്റംബർ മാസത്തിലാണ് വിപണിയിലെത്തുന്നത്. ഇപ്പോള്‍ $100 നൽക്കി പ്രീ-ബുക്ക് ചെയ്യാൻ കഴിയും.

എല്ലാ ഘടകങ്ങളും അമേരിക്കയിൽ നിർമ്മിക്കുന്നതാണെന്ന എറിക് ട്രംപിന്റെ അവകാശവാദം നിലനില്ക്കുമ്പോഴും, സ്മാർട്ട്‌ഫോണിനാവശ്യമായ പല പ്രധാന ഘടകങ്ങളും വിദേശരാജ്യങ്ങളിൽ നിന്നാണ് ലഭ്യമാകുന്നത് എന്നതാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. അതിനാൽ ‘100% യുഎസ് മെയ്‌ഡ്’ ഫോൺ സങ്കല്പം യാഥാർത്ഥ്യമാകുമെന്ന് ഉറപ്പ് നൽകാൻ കഴിയില്ല.

ട്രംപ് ഓർഗനൈസേഷൻ നിരവധി മേഖലകളിൽ വ്യാപിച്ചിരിക്കുന്നു – പ്രധാനമായും റിയൽ എസ്റ്റേറ്റ്, ആഡംബര ഹോട്ടലുകൾ, ഗോള്ഫ് റിസോർട്ടുകൾ തുടങ്ങിയവയിൽ. ഇനിയുള്ള വർഷങ്ങളിൽ ഡിജിറ്റൽ മീഡിയയും ക്രിപ്റ്റോകറൻസിയും ഉൾപ്പെടെ കൂടുതൽ സാങ്കേതിക മേഖലയിലേക്കും കമ്പനി പ്രവേശനം നടത്തുകയാണ്. ട്രംപ് പ്രസിഡന്റായതിനു ശേഷം അദ്ദേഹത്തിന്റെ മക്കളാണ് ബിസിനസുകളുടെ മേൽനോട്ടം ഏറ്റെടുത്തത്. എന്നാല്‍ പുതിയ ബിസിനസ് തന്ത്രങ്ങൾ അധികാര ദുരുപയോഗത്തിലേക്കും സ്വകാര്യ ലാഭത്തിനും വഴിവെക്കുന്നതായാണ് ചില വിമർശനങ്ങൾ ഉയരുന്നത്.

അഹമ്മദാബാദ്: സർദാർ വല്ലഭഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണ ദുരന്തസ്ഥലം സന്ദർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമാന അപകടത്തെ തുടർന്ന്, എയർ ഇന്ത്യ സി.ഇ.ഒയും വിവിധ അന്വേഷണ ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥരുമും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രി പിന്നീട് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിയും സന്ദർശിച്ചു.

ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് take-off സമയത്ത് തകരെപോയത്. ഇന്നലെ ഉച്ചയ്ക്ക് 1:38നാണ് അപകടം സംഭവിച്ചത്. 23-ാം നമ്പർ റൺവേയിലൂടെയാണ് എഐ-171 വിമാനം പറന്നുയർന്നത്. take-off കഴിഞ്ഞ് 625 അടി ഉയരത്തിലെത്തിയപ്പോഴാണ് എയർ ട്രാഫിക് കൺട്രോളിന് അപകടസൂചന ലഭിച്ചത്. അതിനുശേഷം വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുറച്ച് നേരത്തിനകം വിമാനം തകർന്നു വീഴുകയായിരുന്നു.

വിമാനം തകർന്നുവീണത് സമീപത്തുള്ള ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ്. അപകടത്തിൽ 294 പേരാണ് മരിച്ചത് . അതിൽ 242 പേർ വിമാനത്തിൽ സഞ്ചരിച്ച കാബിൻ ക്രൂ അംഗങ്ങളും യാത്രക്കാരുമാണ്. ശേഷിക്കുന്നവർ അപകടസമയത്ത് ഹോസ്റ്റലിൽ ഉണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും സമീപവാസികളുമാണ്.

അപകടം സംഭവിച്ച ശേഷം ഒൻപത് മണിക്കൂറിനകം വിമാനം തകർന്നിടത്തിൽ നിന്നുള്ള ബ്ലാക്ക് ബോക്സ് കണ്ടെത്തി. പിറകുവശം കത്താതെ നിലനിന്നത് ബ്ലാക്ക് ബോക്സ് വേഗത്തിൽ കണ്ടെത്താൻ സഹായകമായി. പൈലറ്റുമാരുടെ അവസാന സംഭാഷണം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിന് സാങ്കേതിക തകരാറ് കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടും.

മാലിന്യ സംസ്കരണം എളുപ്പമാക്കാൻ ഞെളിയൻപറമ്പിൽ കംപ്രസീവ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോർപ്പറേഷൻ സംഘടിപ്പിച്ച ‘ഹഗ്ഗ്’ ആദരവും ‘അഴക് 2.0’ ലോഞ്ചിംഗും  മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി ബി ജി പ്ലാൻ്റ്  എറണാകുളം ബ്രഹ്മപുരത്ത് ഫലപ്രദമായി പരീക്ഷിച്ചതാണെന്നും പദ്ധതിക്കായി ഭാരത് പെട്രോളിയം കോർപ്പറേഷനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ, വയോജനങ്ങൾ എന്നിവരെ മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമാക്കണമെന്നും നഗരത്തെ കുറിച്ച്  നല്ല വിശേഷണങ്ങളുള്ളത് പോലെ വൃത്തിയുള്ള നഗരമെന്ന അഭിപ്രായം നേടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മേയർ ഡോ.  ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എം എൽഎ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംഎൽഎയുമായ എ പ്രദീപ്കുമാർ എന്നിവർ മുഖ്യാതിഥികളായി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ പി ദിവാകരൻ, പി സി രാജൻ, കൃഷ്ണകുമാരി, പി കെ നാസർ, മുൻ മേയർ ടി പി ദാസൻ, കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രി സ്വാഗതവും   കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി നന്ദിയും പറഞ്ഞു. വൃത്തി കോൺക്ലേവിൽ സംസ്ഥാനത്തെ മികച്ച കോർപ്പറേഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ 14 ന് കണ്ണൂർ, കാസറഗോഡ്, 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

12ന് കണ്ണൂർ, കാസർഗോഡ്, 13ന്  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, 14ന്  ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം  കോഴിക്കോട്, വയനാട്, 15ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, 16ന്  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും 12ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, 16ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്ര മഴ സാഹചര്യത്തിൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരുന്നതിനാൽ ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ പേജുകൾ പരിശോധിക്കണം.

പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വൻസിംഗ് നടത്തി വരുന്നു. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എക്സ്.എഫ്.ജി. ആണ് കേരളത്തിൽ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവിൽ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരിൽ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയിൽ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. കോവിഡ് കാരണം അനാവശ്യമായി രോഗികളെ സ്വകാര്യ ആശുപത്രികൾ റഫർ ചെയ്യരുതെന്ന് നിർദേശം നൽകി. ആശുപത്രികളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം.

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. പ്ലാന്റേഷൻ ഏരിയകളിൽ ഡെങ്കിപ്പനി വ്യാപനം കാണുന്നതിനാൽ ശ്രദ്ധിക്കണം. പ്ലാന്റേഷനുകളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കാനും കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്താനും ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം. പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി നടപടി സ്വീകരിക്കും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധത്തിനായി മൈക്രോപ്ലാൻ അനുസരിച്ച് കൃത്യമായ പ്രവർത്തനങ്ങൾ നടത്തണം.

എലിപ്പനിയ്ക്കെതിരെ നിരന്തര ജാഗ്രത വേണം. മലിനജലത്തിലിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം. രക്ഷാപ്രവർത്തനത്തിലിറങ്ങിയവർ ഉൾപ്പെടെ പ്രത്യേകം ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പൊതുജനാരോഗ്യ നിയമ പ്രകാരം പരിശോധനകൾ നടത്തി കർശന നടപടി സ്വീകരിക്കണം.

മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരേയും ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ആർ.ആർ.ടി. അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചു. 22 കോടി രൂപ ചെലവിട്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്. വിശാലമായ പാര്‍ക്കിങ് ഉള്‍പ്പെടെ സ്റ്റേഷനകത്തും പുറത്തും നിരവധി സൗകര്യങ്ങളാണ് പുതുതായി ഒരുക്കിയിട്ടുള്ളത്. 

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വടകരയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളത്തില്‍ ഏത് നിമിഷവും പുതിയ ട്രെയിനുകള്‍ വരാമെന്നും അതിനുള്ള പണിപ്പുരയിലാണ് കേന്ദ്ര സര്‍ക്കാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംപിമാരായ പി ടി ഉഷ, ഷാഫി പറമ്പില്‍, കെ കെ രമ എംഎല്‍എ, ഡിആര്‍എം അരുണ്‍ ചതുര്‍വേദി, വടകര നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പ്രേമകുമാരി, പി കെ കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി കലാപരിപാടികളും അരങ്ങേറി.