Latest News (Page 96)

തിരുവനന്തപുരം: നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കർഷക തൊഴിലാളികളുടെ ക്ഷേമത്തിന് സംസ്ഥാന സർക്കാർ എന്നും മുൻഗണന നൽകുന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം കെ എസ് ആർ ടി ഇ എ ഹാളിൽ നടന്ന കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകുന്ന വിദ്യാഭ്യാസ അവാർഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന നമ്മുടെ കർഷകത്തൊഴിലാളികൾക്ക് താങ്ങായി നിലകൊള്ളുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേമനിധി ബോർഡുകളിലൊന്നാണിത്. കഠിനാധ്വാനികളായ ഈ വ്യക്തികളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ആറ് സുപ്രധാന ക്ഷേമ പദ്ധതികൾ ബോർഡ് നടത്തുന്നു. 60 വയസ്സിൽ വിരമിക്കുന്ന തൊഴിലാളികൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തുന്ന അധിവർഷ ആനുകൂല്യങ്ങൾ, മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് മരണാനന്തര ആനുകൂല്യങ്ങൾ, നഷ്ടസമയത്ത് ആവശ്യമായ സാമ്പത്തിക സഹായം നൽകൽ, സ്ത്രീ തൊഴിലാളികൾക്കും അവരുടെ പെൺമക്കൾക്കും വിവാഹ ആനുകൂല്യങ്ങൾ, സ്ത്രീ തൊഴിലാളികൾക്ക് പ്രസവാനുകൂല്യങ്ങൾ, തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ഗ്രാന്റുകൾ,

മെഡിക്കൽ സഹായം, തൊഴിലാളികൾക്ക് അർഹമായ ആരോഗ്യപരിരക്ഷ എന്നിവ കർഷകത്തൊഴിലാളികൾക്ക് സർക്കാർ ഉറപ്പുവരുത്തുന്നു.

ഈ വർഷം ഈ സ്‌കീമുകൾക്ക് കീഴിലുള്ള ആനുകൂല്യങ്ങളായി ബോർഡ് 3,78,31,012 രൂപ വിതരണം ചെയ്തു. 8,137 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി 2,46,73,500 രൂപ വിതരണം ചെയ്തു. ഗ്രാന്റുകൾ 2,500 രൂപ മുതൽ 3,500 രൂപ വരെയാണ്. തിരുവനന്തപുരം ജില്ലയിൽ മാത്രം മികച്ച വിജയം നേടിയ 218 വിദ്യാർഥികൾക്ക് 6,75,000 രൂപ നൽകി. കർഷകത്തൊഴിലാളികളുടെ മക്കൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും ശോഭനമായ ഭാവി കെട്ടിപ്പടുക്കാനുള്ള അവസരവും ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ സാമ്പത്തിക സഹായം.

ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടുന്ന പ്രായമായ കർഷകത്തൊഴിലാളികളെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്ത അധിവർഷ ആനുകൂല്യം, ദ്രുതഗതിയിലുള്ള വിതരണം ഉറപ്പാക്കാൻ ഇപ്പോൾ രണ്ട് ഗഡുക്കളായി നൽകുന്നു. 2014 മുതൽ 2017 വരെയുള്ള അപേക്ഷകൾക്കുള്ള അധിവർഷ ആനുകൂല്യങ്ങളുടെ ആദ്യ ഗഡു ഇതിനകം പൂർത്തിയായി എന്നതിൽ അഭിമാനമുണ്ട്. 30 കോടി സർക്കാർ ധനസഹായവും 20 കോടി ബോർഡിന്റെ തനത് ഫണ്ടും ഉൾപ്പെടെ ആകെ 50 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. അധിവർഷ കുടിശ്ശിക വിതരണത്തിനായി ഈ സാമ്പത്തിക വർഷം 10 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

തൊഴിലാളികളുടെ അർഹരായ കുട്ടികൾക്കായി വിദ്യാഭ്യാസ ഗ്രാന്റുകൾ വിതരണം ചെയ്യുമ്പോൾ, ഉയർന്ന മാർക്ക് നേടിയ എല്ലാ വിദ്യാർഥികളെയും അഭിനന്ദിക്കുന്നു. വെല്ലുവിളികൾ എന്തായാലും ഭൂമിയിൽ അധ്വാനിക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എല്ലാ തൊഴിലാളികളെയും വിലമതിക്കുകയും പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു കേരളത്തിനായി ഒരുമിച്ച് പരിശ്രമിക്കാമെന്നും മന്ത്രി പറഞ്ഞു.

ആന്റണിരാജു എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ ശശാങ്കൻ സ്വാഗതമാശംസിച്ചു. വാർഡ് കൗൺസിലർ സി ഹരികുമാർ, അഡ്വ എസ് ഷാജഹാൻ, പാപ്പനംകോട് അജയൻ, കാലടി സുരേഷ്, മാരായമുട്ടം സത്യദാസ്, അനിൽ ആറ്റിങ്ങൽ, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സി ഇ ഒ കെ എസ് മുഹമ്മദ് സിയാദ്, ജില്ല എക്സിക്യൂട്ടീവ് ഓഫീസർ സ്മിത എസ് എന്നിവർ സംബന്ധിച്ചു.

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. തൃശൂരിലാണ് സംഭവം. വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരാണ് അറസ്റ്റിലായത്. ഒലൂക്കര സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ആശിഷ്, വില്ലേജ് അസിസ്റ്റന്റ് പ്രസാദ് എന്നിവരാണ് പിടിയിലായത്.

ഒല്ലൂർ സ്വദേശി സിജോയാണ് പരാതിക്കാരൻ. 50,000 രൂപ വാങ്ങുന്നതിനിടയിൽ തൃശൂർ വിജിലൻസ് ഡിവെഎസ്പി ഷിബുവിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്.

പൊലീസ് പിടിച്ചെടുത്ത ജെസിബി വിട്ടു കിട്ടുന്നതിനായി അനുകൂല റിപ്പോർട്ടു ലഭിക്കാൻ അര ലക്ഷം രൂപ വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടു. തുടർന്ന് സിജോ വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു. 50,000 രൂപ കൈകൂലിയുമായി വില്ലേജ് ഓഫീസിൽ എത്തി പണം നൽകുന്നതിനിടെയാണ് വിജിലൻസ് ഇവരെ പിടികൂടിയത്.

തിരുവനന്തപുരം: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്. പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിക്കുന്നത്. ഈ വെബ്‌സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങൾ നൽകാമെന്ന് പ്രചരിപ്പിക്കുന്നത്.

വ്യാജ ബുക്കിങ് ഓഫറുകൾ അടങ്ങിയ പരസ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് അടുത്ത പടി. ഒറ്റനോട്ടത്തിൽ യഥാർത്ഥ വെബ്‌സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജവെബ്‌സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ടപ്പെടും.

ഇത്തരം വ്യാജ വെബ്‌സൈറ്റുകൾ തിരിച്ചറിയുന്നതിന് അവയുടെ വിലാസം സൂക്ഷ്മമായി പരിശോധിക്കണം. യഥാർഥ വെബ്‌സൈറ്റിൽനിന്ന് ഒന്നോ രണ്ടോ അക്ഷരങ്ങൾ തെറ്റിച്ചാകും വ്യാജ വെബ്‌സൈറ്റുകളുടെ വിലാസം. വളരെ വിലകുറഞ്ഞ വിലയ്ക്ക് വാഹന ബുക്കിങ് വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചുമാത്രമേ ബുക്കിങ് നടപടികളുമായി മുന്നോട്ട് പോകാവൂ. ഇത്തരം തട്ടിപ്പ് ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക.

പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയാണ് നടി തൃഷ കൃഷ്ണൻ. നാൽപ്പത് വയസ് പിന്നിട്ടെങ്കിലും തമിഴിലെ മുഖ്യ നായികാ വേഷത്തിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് തൃഷ. ഇപ്പോൾ കരിയറിലെ തിരക്കുകളിൽ നിന്നെല്ലാം ബ്രേക്ക് എടുത്ത് ഒരു വലിയ യാത്രയിലാണ് തൃഷ. തന്റെ പെൺ സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയുടെ വിശേഷങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഗോട്ട് സിനിമയുടെ നിർമാതാവായ അർച്ചന കൽപാത്തിയും തൃഷയുമടക്കം ആറ് പേർ ആണ് യാത്രയിലുള്ളത്.

നാൽപ്പത്തിയെട്ട് മണിക്കൂർ നേരം ഉറങ്ങാതെ, 24 മണിക്കൂർ നേരം നീണ്ടു നിന്ന യാത്ര എന്ന് കുറിച്ചു കൊണ്ടാണ് തൃഷ സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ തൃഷയുടെ കണ്ണുകളിലോ മുഖത്തോ ഉറക്ക കുറവിന്റെ ക്ഷീണം പ്രതിഫലിക്കുന്നില്ലെന്നാണ് ഈ ഫോട്ടോസിനെ കുറിച്ച് ആരാധകർ പറയുന്നത്.

തൃഷ തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് ഇപ്പോൾ കൂടുതൽ സമയവും ചെലവഴിക്കുന്നത്. ഓരോ പോസ്റ്റിലും സ്റ്റോറിയിലും താരം അത് വ്യക്തമാക്കുന്നുണ്ട്. ഇതാദ്യമായല്ല തൃഷ ഗേൾസ് ട്രിപ്പ് നടത്തുന്നത്. ഇതിന് മുൻപ് പങ്കുവച്ച യാത്രയുടെ വിശേഷങ്ങളെക്കാൾ ഈ യാത്ര കൂടുതൽ ആസ്വദിയ്ക്കുന്നുവെന്നാണ് പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കല്യാണം കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം തനിക്കൊരിക്കലും ഇല്ല എന്ന് തൃഷ പറയുന്നത് ഇതുകൊണ്ടാവും എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

മരിക്കുന്ന ദിവസം വരെയും സിനിമയിൽ അഭിനയിക്കാൻ കഴിയണം എന്നതാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തി ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഷാരൂഖ് ഖാൻ തന്റെ ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

താൻ എന്നും അഭിനയിക്കുമോ? മരിക്കുന്നത് വരെ, അറിയില്ല. പക്ഷേ തന്റെ ആഗ്രഹമെന്ന് പറയുന്നത്. ആരെങ്കിലും ആക്ഷൻ പറയുമ്പോൾ താൻ മരിച്ചിരിക്കണം. അവർ കട്ട് പറഞ്ഞാലും താൻ എണീക്കരുത്. അവിടെ തീരുന്നു. അത് തനിക്ക് ഓക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ജീവിതക്കാലം മുഴുവൻ അഭിനയിക്കാൻ തനിക്ക് ഇഷ്ടമാണെന്നും ഷാരൂഖ് പറഞ്ഞു.

താരപദവി എന്നത് വ്യത്യസ്തമായ ഒന്നാണ്. തന്റെ ജോലിയിൽ നിന്നും ആരാധകരിൽ നിന്നും ലഭിക്കുന്ന സ്നേഹത്തിലും ബഹുമതിയിൽ നിന്നും അത് വ്യത്യസ്തമാണ്. അവർ ചെയ്യുന്നതും ഞാൻ ചെയ്യുന്നുമായ കാര്യങ്ങളിൽ താരപദവിക്ക് പങ്ക് ഇല്ല. അതിനാൽ താരപദവിക്ക് ഞാൻ കൂടുതൽ പ്രധാന്യം നൽകിയിട്ടില്ല. താരപദവി എനിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഞാൻ ഒരു മുറിയിൽ കയറുമ്പോൾ ആദ്യം കൊണ്ടുപോകുന്നത് സ്റ്റാർഡം അല്ല. എന്നെ സംബന്ധിച്ചിടത്തോളം താരപദവി ഒരു പഴയ കാര്യമാണ്. താരപദവി എനിക്ക് ഒരു ടീ ഷർട്ട് പോലെയാണ്. അത് പ്രധാനമല്ലെന്നും ഷാരൂഖ് അഭിപ്രായപ്പെട്ടു.

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഒപ്പം അഭിനയിച്ച നടി സരിതയെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഒരു തമിഴ് അവാർഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സരിത മാമിന്റെ ടാലന്റ് എന്താണെന്ന് പറയേണ്ട ആവശ്യമില്ല. എന്നാൽ സരിത മാമിന് ഇതുവരെ ഒരു ദേശീയ അവാർഡ് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു. ജൂലി ഗണപതി എന്ന സിനിമയിലെ ഓരോ സീനെടുക്കുമ്പോഴും ഇതിന് ദേശീയ അവാർഡ് കിട്ടുമെന്ന് താൻ പറയാറുണ്ടായിരുന്നു. എന്നാൽ കിട്ടിയില്ല. ഈ സിനിമ കാണുമ്പോഴേ തനിക്ക് സങ്കടം വരുമെന്നും ജയറാം ചൂണ്ടിക്കാട്ടി.

തന്റെ മക്കളുടെ വിവാഹ കാര്യത്തെ കുറിച്ചും ജയറാം സംസാരിച്ചു. ഈ വർഷം ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ടതാണെന്നും. രണ്ട് മക്കളുടെയും വിവാഹം ഒരു വർഷം തന്നെ നടക്കുകയെന്നത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറിലാണ് മകൻ കാളിദാസിന്റെ വിവാഹമെന്നും ജയറാം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്തിന്റെയും അടിസ്ഥാനത്തിലാണു നിർദേശം.

ദീപാവലി ആഘോഷങ്ങൾക്കു രാത്രി എട്ടു മുതൽ പത്തു വരെയും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കു രാത്രി 11.55 മുതൽ 12.30 വരെയും മാത്രമായി പടക്കം പൊട്ടിക്കാൻ സമയം പരിമിതപ്പെടുത്തിയാണ് ട്രിബ്യൂണലിന്റെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ടതും ശബരിമല തീർത്ഥാടന പ്രാധാന്യം ഉള്ളതുമായ റോഡുകൾ നവംബർ 5 ന് മുൻപ് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ മാസ്‌കറ്റ് ഹോട്ടലിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന തലത്തിൽ ശബരിമല മണ്ഡല കാലത്തെ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു സ്‌പെഷ്യൽ കോർ ടീമിന് രൂപം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായുള്ള കോർ ടീം സംസ്ഥാനത്തെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. കോർ ടീം അംഗങ്ങൾ ചുമതലയുള്ള ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിന്റെയും പ്രവൃത്തികൾ പരിശോധിക്കുകയും ഈ സീസൺ കാലയളവ് മുഴുവൻ പരാതികൾ യഥാസമയം പരിഹരിക്കുകയും ചെയ്യും. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ റസ്റ്റ് ഹൗസുകളിലും പൊതുമരാമത്ത് വകുപ്പിന് ചുമതലയുള്ള ആശുപത്രി സംവിധാനങ്ങളിലും ഏർപ്പെടുത്തും. സിവിൽ, ഇലക്ട്രിക്കൽ ക്രമീകരണങ്ങൾ സമയബന്ധിതമായി പരിശോധിച്ച് പ്രവർത്തന സജ്ജമാക്കും.

ചീഫ് എൻജിനീയർമാർ അടങ്ങുന്ന കോർ ടീം, ബന്ധപ്പെട്ട ജില്ലകളിൽ പരിശോധന നടത്തി നവംബർ 1 ന് റിപ്പോർട്ട് സമർപ്പിക്കണം. റോഡ് ഗതാഗത യോഗ്യമാക്കൽ, റോഡ് സുരക്ഷ ഏർപ്പെടുത്തൽ, അപകടകരമായ മരങ്ങളും മരച്ചില്ലകളും നീക്കം ചെയ്യൽ, ഡ്രൈനേജ് സ്ലാബുകൾ ക്രമീകരിക്കൽ, സ്ട്രീറ്റ് ലൈറ്റുകളുടെ പ്രവർത്തനം എന്നിവ കോർ ടീമിന്റെ പരിശോധനയിൽ ഉറപ്പു വരുത്തും.

ജില്ലകളിലെ റോഡ് പ്രവൃത്തികളുടെ കൺവീനർമാർ അതാത് ജില്ലകളിലെ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർമാർ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കെട്ടിട വിഭാഗം ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ കെട്ടിട വിഭാഗത്തിന്റെ പ്രവൃത്തികളും പ്രത്യേകമായി റസ്റ്റ് ഹൗസുകളുടെ പരാതി ഇല്ലാതെയുള്ള ക്രമീകരണങ്ങളും ഉറപ്പു വരുത്തും. ആശുപത്രികളിലും ഡിസ്പെൻസറികളിലും തടസമില്ലാതെ വൈദ്യുതി വിതരണം ഇലക്ട്രിക്കൽ വിഭാഗം ഉറപ്പാക്കും. സിവിൽ, ഇലക്ട്രിക്കൽ പരാതികൾ അടിയന്തരമായി പരിഹരിക്കുന്നതിന് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ നേതൃത്വം നൽകും. റസ്റ്റ് ഹൗസുകൾ വൃത്തിയായി സൂക്ഷിക്കുക, ഓൺലൈൻ ബുക്കിംഗുകൾ പരാതി ഉണ്ടാകാത്ത വിധത്തിൽ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യുക, റസ്റ്റ് ഹൗസുകളിൽ ആവശ്യമായ ജീവനക്കാരുടെ കൃത്യതയാർന്ന സേവനം എന്നിവ കെട്ടിട വിഭാഗം ചീഫ് എൻജിനീയർ ഉറപ്പു വരുത്തും.

പാലം വിഭാഗം ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പാലങ്ങളുടെ കൈവരികൾ അടക്കമുള്ള സുരക്ഷാപ്രവൃത്തികൾ പരിശോധിക്കുകയും നവംബർ ഒന്നിന് മുൻപ് റിപ്പോർട്ട് നൽകുകയും ചെയ്യും. മണ്ഡലകാല സമയത്ത് വരുന്ന പരാതികൾ അടിയന്തരമായി പരിഹരിച്ചു പോകുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ റോഡ് സുരക്ഷ, മണ്ണിടിച്ചിൽ പോലെയുള്ള പ്രവൃത്തികൾക്ക് റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും ജില്ലാ കളക്ടർമാർ ഫണ്ട് ലഭ്യത ഉറപ്പുവരുത്തണം. മഴ മൂലം ഉണ്ടാകുന്ന വെള്ളക്കെട്ട്, ഡ്രെയിനേജ് ക്ലീനിങ്, മണ്ണിടിച്ചിൽ, അപകടകരമായ മരക്കൊമ്പുകൾ മുറിച്ച് മാറ്റൽ തുടങ്ങിയ പ്രവർത്തനങ്ങൾ ആവശ്യമായി വരുന്ന സമയത്ത് അടിയന്തരമായി നിർവഹിക്കും. ഇത് നടക്കുന്നുണ്ടെന്ന് കോർ ടീമിന്റെ ജില്ലാ ചുമതലയുള്ള ചീഫ് എൻജിനീയർ ഉറപ്പുവരുത്തും. ശബരിമല തീർത്ഥാടകർ കാൽ നടയായി യാത്ര ചെയ്യുന്ന സാഹചര്യമുള്ളതിനാൽ റണ്ണിങ് കോൺട്രാക്ട് പ്രവൃത്തിയിൽ ഉൾപ്പെടുത്തി റോഡരികുകൾ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും.

ശബരിമല ഉത്സവ സീസണുമായി ബന്ധപ്പെട്ട്, ഈ കാലയളവിൽ പിഡബ്ല്യൂഡി ഫോർ യു, ടോൾ ഫ്രീ, കൺട്രോൾ റൂം എന്നിങ്ങനെയുള്ള പരാതി പരിഹാര സംവിധാനങ്ങളിൽ വരുന്ന മുഴുവൻ പരാതികളും അടിയന്തരമായി പരിഹരിക്കും. ശബരിമല ഉത്സവകാലത്ത് വരുന്ന ഇത്തരം പരാതികളിൽ വീഴ്ച വരുത്തുന്നത് പ്രോജക്ട് ഡയറക്ടർ – കെഎസ്ടിപി, കോർ ടീമിലെ അംഗങ്ങൾ എന്നിവർ പരിശോധിച്ച് പരിഹരിക്കുകയും വീഴ്ച വരുത്തിയവരുടെ വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട് സെക്രട്ടറിക്ക് നൽകുകയും ചെയ്യും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ജില്ലകളിൽ റോഡ് സുരക്ഷാ ഇനത്തിൽ അധിക തുക നൽകാൻ കഴിയുമോ എന്നതിന് റോഡ് സുരക്ഷാ ചെയർമാനായ ഗതാഗത വകുപ്പ് മന്ത്രിക്കും കൺവീനർക്കും അടിയന്തരമായി കത്ത് നൽകുന്നതിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ജലജീവൻ മിഷനുമായി വാട്ടർ അതോറിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ തീർത്ഥാടകരുടെ ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ പൂർത്തീകരിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്താനും തീരുമാനമായി.

ശബരിമലയുമായി ബന്ധപ്പെട്ട് ജില്ലകളിലെ റോഡുകളിൽ നിരന്തരമായി അപകടം ഉണ്ടാകുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും പോലീസിനെയും അറിയിക്കും. ആവശ്യമായ റോഡ് സുരക്ഷാ ഫണ്ട് അവിടെ ലഭിക്കുന്നു എന്നുള്ളത് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുകയും ചെയ്യും. ഈ റോഡുകളിൽ മണ്ണിടിച്ചിൽ ഉണ്ടാകാനിടയുള്ള സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി വിവരം ജില്ലാ കളക്ടറെ അറിയിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട ജില്ലകളിൽ റോഡ് പ്രവൃത്തികൾ നടക്കുന്നത് മൂലം ഗതാഗതം വഴി തിരിച്ചുവിടുന്നുണ്ടെങ്കിൽ അത് മുൻകൂട്ടി അറിയിക്കും. ഇത്തരം റോഡുകൾ കോർ ടീം പ്രത്യേകമായി പരിശോധിക്കുകയും റിപ്പോർട്ട് നൽകുകയും വേണം. ഗതാഗതം തിരിച്ചു വിടുന്നത് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും പോലീസിനേയും അറിയിക്കും. സ്ഥലം വ്യക്തമാകുന്ന രീതിയിലുള്ള ബോർഡുകൾ ആവശ്യമായ ഇടങ്ങളിൽ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി.

എറണാകുളം, തൃശൂർ ജില്ലകളിൽ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സംബന്ധിച്ച് റോഡുകൾ പൂർണ സഞ്ചാര യോഗ്യമാണെന്നും വെള്ളക്കെട്ടില്ല എന്നും ഉറപ്പു വരുത്തും. റോഡുകളിൽ ആവശ്യമായ ബോർഡുകളും ക്രമീകരണങ്ങളും മുൻകൂട്ടി സജ്ജീകരിക്കും. ഇത് വ്യക്തമായി കാണിച്ചുകൊണ്ട് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകണം. പൊതുവിൽ റണ്ണിങ് കോൺട്രാക്ട് പദ്ധതികൾ കൊണ്ട് വന്നതിന്റെ മാറ്റം റോഡുകളിൽ പ്രതിഫലിക്കത്തക്കവിധം പ്രവൃത്തികൾ നടത്തും. നിലവിലെ ഉത്തരവാദിത്തങ്ങൾക്ക് പുറമേയാണ് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നൽകുന്ന പ്രത്യേക ചുമതലകൾ നിർവ്വഹിക്കേണ്ടത്. സുഗമമായതും അപകട രഹിതവുമായ ശബരിമല ഉത്സവകാലമാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നതെന്നും ഇതിനായി വകുപ്പ് ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎമാരായ കെ.യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, വാഴൂർ സോമൻ തുടങ്ങയവർ യോഗത്തിൽ ഓൺലൈനായി സംബന്ധിച്ചു. പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഷിബു എ, പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ എസ്, കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ, പൊതുമരാമത്ത് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

തിരുവനന്തപുരം:പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷൻ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സറോഗസി ക്ലിനിക്കുകൾ, എആർടി (ആർട്ടിഫിഷ്യൽ റീ പ്രൊഡക്ടീവ് ടെക്നോളജി) ക്ലിനിക്കുകൾ, എആർടി ബാങ്കുകൾ തുടങ്ങിയവ എആർടി സറോഗസി നിയമപ്രകാരം രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. അപേക്ഷകൾ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളിൽ 140 സ്ഥാപനങ്ങളുടെ പരിശോധന പൂർത്തിയാക്കി രജിസ്‌ട്രേഷൻ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ 18 എ.ആർ.ടി. ലെവൽ 1 ക്ലിനിക്കുകൾക്കും 78 എ.ആർ.ടി. ലെവൽ 2 ക്ലിനിക്കുകൾക്കും 20 സറോഗസി ക്ലിനിക്കുകൾക്കും 24 എ.ആർ.ടി. ബാങ്കുകൾക്കും രജിസ്‌ട്രേഷൻ നൽകിയിട്ടുണ്ട്. സറോഗസി നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങൾ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ചൂഷണങ്ങൾ തടയുന്നതിനും പ്രവർത്തനം സുതാര്യമാക്കുന്നതിനും ആവശ്യമുള്ളവർക്ക് ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനും കഴിയുന്നു. രജിസ്‌ട്രേഷൻ നടപടികൾ ത്വരിതപ്പെടുത്തുവാനും പരാതികൾ സമയബന്ധിതമായി അന്വേഷിച്ച് നടപടിയെടുക്കുവാനും മന്ത്രി നിർദേശം നൽകി.

പരിശോധന നടത്തി 4 തരത്തിലുള്ള ക്ലിനിക്കുകൾക്കാണ് അംഗീകാരം നൽകി വരുന്നത്. സറോഗസി ക്ലിനിക്, എആർടി ലെവൽ 1 ക്ലിനിക്, എആർടി ലെവൽ 2 ക്ലിനിക്, എആർടി ബാങ്ക് എന്നിവയാണുള്ളത്. സംസ്ഥാന തലത്തിൽ സ്റ്റേറ്റ് ബോർഡും അപ്രോപ്രിയേറ്റ് അതോറിറ്റിയുമുണ്ട്. സ്റ്റേറ്റ് ബോർഡിന്റെ മേധാവി ആരോഗ്യ വകുപ്പ് മന്ത്രിയും അപ്രോപ്രിയേറ്റ് അതോറിറ്റിയുടെ മേധാവി ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയുമാണ്. സ്റ്റേറ്റ് ബോർഡിന്റെ പരിശോധനാ റിപ്പോർട്ട് പ്രകാരം അപ്രോപ്രിയേറ്റ് അതോറിറ്റിയാണ് അംഗീകാരം നൽകുന്നത്. ഏതെങ്കിലും സ്ഥാപനത്തെപ്പറ്റി പരാതിയുണ്ടെങ്കിൽ പരിശോധിച്ച് അപ്രോപ്രിയേറ്റ് അതോറിറ്റി നടപടി സ്വീകരിക്കും. രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിൽ (https://dhs.kerala.gov.in/en/vigilance/) ലഭ്യമാണ്.

തിരുവനന്തപുരം: ജില്ലാ കലക്ടറുടെ ഇന്റർവ്യൂ അറിയിപ്പ് യഥാസമയം ഉദ്യോഗാർത്ഥിക്ക് നൽകുന്നതിൽ വീഴ്ച വരുത്തിയ പോസ്റ്റൽ വകുപ്പിനോട് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. ശാരീരിക പരിമിതികളുള്ള പുൽപ്പറ്റ ചെറുതൊടിയിൽ അജിത് നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. റവന്യൂ വകുപ്പിൽ സർവ്വേയർ തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം സംബന്ധിച്ച അറിയിപ്പാണ് പരാതിക്കാരന് ലഭിക്കാതെ പോയത്. 2024 ഫെബ്രുവരി 14 ന് നടത്തിയ അഭിമുഖത്തിനുള്ള കത്ത് ഫെബ്രുവരി 16 ന് മാത്രമാണ് പരാതിക്കാരന് ലഭിച്ചത്. ഫെബ്രുവരി ആറിന് സിവിൽ സ്റ്റേഷൻ പോസ്റ്റോഫീസ് മുഖേന അയച്ച അറിയിപ്പ് ഫെബ്രുവരി ഏഴിന് തന്നെ കരുവമ്പ്രം പോസ്റ്റോഫീസിൽ എത്തിയിരുന്നു. എന്നാൽ ഫെബ്രുവരി 16 ന് മാത്രം അറിയിപ്പ് ലഭിച്ചതിനാൽ ഉദ്യോഗാർഥിക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാതെ പോവുകയും ജോലിക്കുള്ള അവസരം നഷ്ടമാവുകയും ചെയ്തു.

സംഭവസമയത്ത് പോസ്റ്റ് മാൻ ചുമതല നിർവഹിച്ചയാളുടെ വീഴ്ച കണ്ടെത്തിയതിനാൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടുവെന്നും വകുപ്പിന് നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നുമുള്ള പോസ്റ്റൽ വകുപ്പിന്റെ വാദങ്ങൾ തള്ളിയാണ് കമ്മീഷൻ നഷ്ടപരിഹാരം വിധിച്ചത്. ശാരീരികമായ അവശതയുള്ളവരെ ചേർത്തു പിടിക്കാനുള്ള സാമൂഹ്യബാധ്യത കൂടിയാണ് പോസ്റ്റൽ വകുപ്പിന്റെ വീഴ്ച കാരണം നിർവ്വഹിക്കാതെ പോയതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം പരാതിക്കാരന് പോസ്റ്റൽ വകുപ്പും വീഴ്ചവരുത്തിയ ജീവനക്കാരനും ചേർന്ന് നൽകണമെന്നും അല്ലാത്ത പക്ഷം വിധി തീയതി മുതൽ 9% പലിശ നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവിൽ പറഞ്ഞു.