National (Page 4)

ഡൽഹി: യുഎസ്എഐഡി ഫണ്ടിംഗുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ആശങ്കാജനകമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ട്രംപിന്റെ പ്രസ്താവന പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും യഥാർത്ഥ വസ്തുതകൾ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ്എഐഡി ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ 21 മില്യൺ ഡോളർ നീക്കിവെച്ചതായി യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ഇന്ത്യയിൽ ഉയർന്ന തോതിൽ നികുതി ഈടാക്കുന്നതിനാൽ യുഎസ്എഐഡി ഫണ്ടിങ് അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതും വലിയ ചർച്ചയ്ക്കിടയാക്കി.

ട്രംപിന്റെ പരാമർശങ്ങൾ ഗൗരവതരമായവയാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ ഉണ്ടാകുന്നുവോ എന്നതിൽ സംശയമുയരുന്ന സാഹചര്യമാണിത്. ഇതിന്റെ നിജസ്ഥിതി പുറത്തുവരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” ജയശങ്കർ വ്യക്തമാക്കി. ഇന്ത്യൻ ഏജൻസികൾ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ട്രംപിന്റെ വെളിപ്പെടുത്തലുകൾ രാജ്യത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ബിജെപിയും കോൺഗ്രസും ഇക്കാര്യത്തിൽ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വിദേശ ഇടപെടൽ ഉണ്ടെങ്കിൽ അതിനെതിരെ ശക്തമായ നടപടി വേണമെന്നുമാണ് ഇരുപക്ഷത്തുനിന്നുമുള്ള ആവശ്യം.

ന്യൂഡൽഹി: രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി 17 നഗരങ്ങളിൽ വാട്ടർ മെട്രോ നടപ്പാക്കാനുള്ള സാധ്യതാ പഠനം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) ബോർഡ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് (KMRL) പഠനത്തിന്റെ ചുമതല നൽകിയത്.

നിലവിലുള്ള ജലഗതാഗത മാർഗങ്ങൾ ഉപയോഗപ്പെടുത്തി പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നഗര ഗതാഗത സംവിധാനം ഉറപ്പാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. അയോധ്യ, ധുബ്രി, ഗോവ, ഗുവാഹത്തി, കൊല്ലം, കൊൽക്കത്ത, പ്രയാഗ്‌രാജ്, പട്‌ന, ശ്രീനഗർ, വാരണാസി, മുംബൈ, വസായ്, മംഗലാപുരം , ഗാന്ധിനഗർ-അഹമ്മദാബാദ് , ആലപ്പുഴ, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ഫെറി സർവീസിനായാണ് സാധ്യതാ പഠനം.

ജലഗതാഗത സംവിധാനത്തിലൂടെ സമീപ മുനിസിപ്പാലിറ്റികളും പഞ്ചായത്ത് പ്രദേശങ്ങളും ദ്വീപുകളും ബന്ധിപ്പിച്ച് ടൂറിസത്തെയും പ്രാദേശിക സാമ്പത്തിക വളർച്ചയെയും പ്രോത്സാഹിപ്പിക്കാനാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. മാലിന്യമില്ലാത്ത ഇലക്ട്രിക് ഫെറികൾ, ആധുനിക ടെർമിനലുകൾ എന്നിവ പദ്ധതിയുടെ ഭാഗമായിരിക്കും. ഹരിത ജലഗതാഗത നയത്തിന് അനുസൃതമായി ഇലക്ട്രിക് കറ്റമരനുകൾ വാങ്ങുന്നതടക്കമുള്ള പരിസ്ഥിതി സൗഹൃദ പദ്ധതികളും കേന്ദ്രം ആവിഷ്കരിച്ചിട്ടുണ്ട്. വാരണാസിയും അയോധ്യയും ഉൾപ്പെടെ ചില നഗരങ്ങളിൽ ഇലക്ട്രിക് കറ്റമര ഫെറികൾ ഇതിനകം പ്രവർത്തനം ആരംഭിച്ചു, അതേസമയം ഗുവാഹത്തി, മഥുര എന്നിവിടങ്ങളിൽ കൂടുതൽ ഫെറികൾ ഉടൻ എത്തും.

നഗര ജലഗതാഗതം മെച്ചപ്പെടുത്തിയും വാട്ടർ മെട്രോ പദ്ധതികൾ വിപുലീകരിച്ചുമാണ് കേന്ദ്ര സർക്കാർ ജനങ്ങൾക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കാൻ ശ്രമിക്കുന്നത്.

കൊച്ചി: കേരളത്തിലെ റോഡ് വികസനത്തടക്കം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് മൂന്ന് ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

50,000 കോടി രൂപയുടെ റോഡ് വികസന പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിൽ ഒരുക്കാൻ കേന്ദ്ര സർക്കാർ ഉറച്ച പിന്തുണ നൽകുമെന്നും ഗഡ്കരി വ്യക്തമാക്കി. 896 കിലോമീറ്റർ ദൈർഘ്യമുള്ള 31 പുതിയ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്.

പ്രമുഖ റോഡ് വികസന പദ്ധതികൾ:

  • കോഴിക്കോട്-പാലക്കാട് ദേശീയപാത (NH 966): 120 കിലോമീറ്റർ ദൈർഘ്യം, 10,814 കോടി രൂപ ചെലവ്. മൂന്ന് മാസത്തിനകം പ്രവൃത്തി ആരംഭിക്കും.
  • എറണാകുളം ബൈപ്പാസ് (NH 544): അങ്കമാലി മുതൽ കുണ്ടന്നൂർ വരെ ആറുവരിയാക്കൽ, 45 കിലോമീറ്റർ, 6,500 കോടി രൂപ ചെലവ്. ആറുമാസത്തിനകം പ്രവർത്തനം ആരംഭിക്കും.
  • തിരുവനന്തപുരത്ത് ഔട്ടർ റിങ് റോഡ്: 62.7 കിലോമീറ്റർ ദൈർഘ്യം, 5,000 കോടി രൂപ ചെലവ്. നാല് മുതൽ അഞ്ച് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും.
  • കൊല്ലം-തമിഴ്നാട് റോഡ് പദ്ധതി: 38.6 കിലോമീറ്റർ ദൂരം, 300 കോടി രൂപ ചെലവ്. നാല് മുതൽ അഞ്ച് മാസത്തിനുള്ളിൽ പ്രവൃത്തി ആരംഭിക്കും.

കേരളത്തിന്റെ ടൂറിസം രംഗം വികസിപ്പിക്കുന്നതിന് മികച്ച ഗതാഗത സൗകര്യങ്ങൾ ആവശ്യമാണെന്നും, ഇതിന് ആവശ്യമായ പാത വികസന പദ്ധതികൾ സർക്കാർ വേഗത്തിൽ നടപ്പിലാക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.

ഡൽഹി: ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖാ ഗുപ്തയെ ബിജെപി തെരഞ്ഞെടുത്തു. ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെ പരാജയപ്പെടുത്തിയാണ് ഗുപ്ത ഷാലിമാർ ബാഗ് നിയമസഭാ സീറ്റിൽ വിജയിച്ചത്. ഷാലിമാർ ബാഗിൽ നിന്ന് എംഎൽഎയായ ശേഷം മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയാണ് അവർ. ഇന്ന് വൈകുന്നേരം ചേർന്ന പാർട്ടിയുടെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം.

രാംലീലാ മൈതാനിയിൽ വച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്. പർവേശ് വർമ്മ ഉപമുഖ്യമന്ത്രിയും വിജേന്ദർ ഗുപ്ത നിയമസഭാ സ്പീക്കറുമായി തെരഞ്ഞെടുക്കപ്പെട്ടു. 29,595 വോട്ടുകൾക്ക് ബന്ദന കുമാരിയെ പരാജയപ്പെടുത്തിയാണ് രേഖാ ഗുപ്ത നിയമസഭയിലേക്കെത്തിയത്. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവും ഡൽഹി ഘടകത്തിന്റെ ജനറൽ സെക്രട്ടറിയുമാണ് .

ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാകുന്ന രേഖാ ഗുപ്ത സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവർക്കു ശേഷം ഈ പദവി അലങ്കരിക്കുന്നു. ബിജെപിയിൽ നിന്ന് ഡൽഹിയെ നയിക്കുന്ന രണ്ടാമത്തെ വനിതയും സുഷമ സ്വരാജിന് ശേഷം 27 വർഷത്തിന് ശേഷം മുഖ്യമന്ത്രി പദത്തിലെത്തുന്ന വനിതയുമാണ് അവർ.

അഭിഭാഷകയായ ഗുപ്ത 1996-97 കാലത്ത് ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (DUSU) പ്രസിഡന്റായി രാഷ്ട്രീയ പ്രവേശനം നടത്തി. പിന്നീട് മുനിസിപ്പൽ രാഷ്ട്രീയത്തിലേക്ക് കടന്ന അവർ 2007-ൽ ഉത്തരി പിതംപുരയിൽ നിന്നുള്ള കൗൺസിലർ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും 2012-ലും വീണ്ടും ജയിക്കുകയുമായിരുന്നു. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ മേയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 70 സീറ്റിൽ 48 എണ്ണത്തിൽ വിജയിച്ച് ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തി. ഏകദേശം മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഡൽഹിയിൽ ബിജെപി വീണ്ടും അധികാരത്തിലേറുന്നത്.

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിർദ്ദേശങ്ങളുമായി സുപ്രീംകോടതി. അണക്കെട്ടിന്റെ മേൽനോട്ട സമിതി ഇരുസംസ്ഥാനങ്ങൾക്കും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്ന് കോടതി നിർദേശിച്ചു. തമിഴ്നാട് ഉന്നയിക്കുന്ന വിഷയങ്ങൾ പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം.

മേൽനോട്ട സമിതിയുടെ അധ്യക്ഷൻ ഇരുസംസ്ഥാനങ്ങളുടെയും പ്രതിനിധികളുമായി യോഗം ചേരണമെന്ന് കോടതി നിർദേശിച്ചു. തർക്കമുണ്ടായാൽ, സമിതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശം. അണക്കെട്ടുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ പരിഗണിക്കും.

വിഷയം കോടതിയിലൂടെ മാത്രം പരിഹരിക്കേണ്ടതാണോ എന്ന കാര്യത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു. മേൽനോട്ട സമിതിയിലൂടെ തന്നെ വിഷയങ്ങൾ പരിഹരിക്കാമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, തമിഴ്നാട്ടിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ നടന്നു എന്നതിന്റെ അടിസ്ഥാനത്തിൽ കേരളം ആശങ്ക പ്രകടിപ്പിക്കുന്നത് പ്രചാരണപരമാണെന്നും നിരീക്ഷിച്ചു.

അതേസമയം, കേരളം വിഷയത്തിൽ അപ്രത്യക്ഷമായ സമീപനം സ്വീകരിക്കുകയാണെന്ന് തമിഴ്നാട് കോടതിയിൽ വാദിച്ചു. പഴയ അണക്കെട്ട് പൊളിച്ച് പുതിയത് പണിയാനാണ് കേരളത്തിന്റെ ശ്രമമെന്ന് തമിഴ്നാട് ആരോപിച്ചു. മറുവശത്ത്, ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്നും അതിനാൽ കേരളം സാവധാനം നീങ്ങിയതാണെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവിനുപ്രകാരം ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാർ ഇന്ന് ഔദ്യോഗികമായി സ്ഥാനം ഒഴിയും. ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന ഗ്യാനേഷ് കുമാർ, പുതുതായി ഈ പദവിയിലേക്ക് ഉയർത്തപ്പെട്ടു.

വിവേക് ജോഷിയെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാർ 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഹരിയാന ചീഫ് സെക്രട്ടറിയായും പ്രവർത്തിച്ച അനുഭവം അദ്ദേഹത്തിനുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്ന സമിതിയിൽ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവർക്കാണ് അംഗത്വം. കേന്ദ്ര സർക്കാരിന് ഭൂരിപക്ഷമുള്ളതുകൊണ്ടാണ് നിയമനം സ്വതന്ത്രമല്ലെന്ന ആരോപണവുമായി കേസ് സുപ്രീം കോടതിയിൽ നിലനിൽക്കുന്നത്. ഈ കേസ് പരിഗണനയിലിരിക്കെ രാഹുൽ ഗാന്ധി പുതിയ നിയമനത്തെ എതിർത്തു.

ജസ്റ്റിസ് കെ.എം. ജോസഫ് നൽകിയ വിധി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയുടെ എതിർപ്പ്. അതേസമയം, യോഗത്തിൽ പേരുകൾ ചർച്ചയ്ക്കെത്തിക്കുകയും പ്രധാനമന്ത്രി രാഹുലിനോട് യോഗം അവസാനിക്കുന്നത് വരെ ഇരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതോടെ രാഹുൽ ഗാന്ധി യോഗത്തിൽ തന്നെ തുടർന്നു.

ദില്ലി: ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം തന്ത്രപരമായ രീതിയിൽ ഉയർത്താനുള്ള തീരുമാനം ഇരുരാജ്യങ്ങളും കൈക്കൊണ്ടു. ദില്ലിയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ധാരണയിലെത്തിയത്. ഇതിന്റെ ഭാഗമായി ഇരട്ട നികുതി ഒഴിവാക്കുന്നതിനുള്ള കരാറിൽ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഒപ്പുവച്ചു.

ഇന്ത്യ ഖത്തറിൽ നിന്ന് കൂടുതൽ പ്രകൃതി വാതകം വാങ്ങുന്നതിനായും ധാരണയായി. നേരത്തെ ഖത്തർ വധശിക്ഷ റദ്ദാക്കിയ മുൻ നാവികസേന ഉദ്യോഗസ്ഥരുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച വിഷയവും ചർച്ചയായതായി സൂചനയുണ്ട്.

രാഷ്ട്രീയ-ആർഥിക സഹകരണത്തിന്‍റെ ഭാഗമായി ഖത്തർ അമീറിന് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക വരവേൽപ്പും നൽകി. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഇന്ന് രാത്രി എട്ടരയോടെ അദ്ദേഹം മടങ്ങുമെന്നുമാണ് റിപ്പോർട്ട്.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ ഇന്ത്യയിലെത്തിയത്. ഇന്നലെ വൈകുന്നേരം, വിമാനത്താവളത്തിൽ ഖത്തർ അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോക്കോൾ മാറ്റിവച്ച് സ്വീകരിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തി. കൂടാതെ, വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അമീറുമായുള്ള ദ്വീപക്ഷീയ ചർച്ചകൾ നടത്തി. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയും സംഘത്തിൽ ഉണ്ടായിരുന്നു.

2015 മാർച്ചിന് ശേഷം ഇത് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണ്.

ദില്ലിയിൽ പുലർച്ചെ അനുഭവപ്പെട്ട ഭൂചലനം നഗരവാസികളെ ആശങ്കയിലാഴ്ത്തി. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ദില്ലി വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയാണെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു. ദുര്‍ഗാ : ഭായി ദേശ്മുഖ് കോളേജിന് സമീപം അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ ഉത്ഭവം. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. തുടർച്ചയായ പ്രകമ്പനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ കാര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം അറിയിച്ചു.

റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലർച്ചെ 5.36ന് ദില്ലിയിൽ അനുഭവപ്പെട്ടത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായാണ് പ്രദേശവാസികൾ അറിയിച്ചത്. പ്രഭവ കേന്ദ്രത്തിൽ തുടങ്ങിയ ഭൂചലനം ഉത്തരേന്ത്യയിലുടനീളം വ്യാപിച്ചതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി. ഭൂചലനത്തെ തുടർന്ന് ദില്ലി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളിലെ താമസക്കാർ ഭീതിയോടെ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഭീമമായ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അനിയന്ത്രിതമായ തിരക്കിലും തിക്കിലും പെട്ട് 18 പേർ മരിച്ചു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. മരിച്ചവരിൽ 11 സ്ത്രീകളും 4 കുട്ടികളും ഉൾപ്പെടുന്നു. കുംഭമേളക്ക് പങ്കെടുക്കാനായി പ്രയാഗ്‌രാജിലേക്ക് പോകാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. വേറൊരിടത്തേക്ക് പോകേണ്ട രണ്ട് ട്രെയിനുകൾ വൈകിയതോടെയാണ് ആളുകൾ നിയന്ത്രണം വിട്ട് തിരക്ക് കൂടിയതുമാണ് ദുരന്തത്തിലേക്ക് നയിച്ചത് .

സംഭവത്തിൽ അമ്പതിലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. 14, 15 നമ്പർ പ്ലാറ്റ്‌ഫോമുകളിലാണ് അപകടം ഉണ്ടായത്.

ഉന്നതതല അന്വേഷണം നടത്താൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരവിട്ടു. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ടു പ്രത്യേക ട്രെയിനുകൾ റെയിൽവേ തയ്യാറാക്കിയിരുന്നു. ഈ ട്രെയിനുകൾ എത്തിച്ചേരുമ്പോഴായിരുന്നു തിരക്ക് അതിരൂക്ഷമായത്. നിരവധി പേർ അബോധാവസ്ഥയിലാവുകയും ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ പ്രത്യേക നടപടികൾ സ്വീകരിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ പ്രശംസിച്ച ശശി തരൂരിന്റെ നിലപാട് വ്യക്തിപരമാണെന്നും, ഇത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നുമാണ് കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര വ്യക്തമാക്കി.

മോദിയുടെ നയങ്ങൾക്കെതിരെ കോൺഗ്രസ് പാർലമെന്റിലും പുറത്തും ശക്തമായ പ്രതിഷേധം തുടരുമ്പോഴാണ് തരൂരിന്റെ അനുകൂല പരാമർശം. പ്രധാനമന്ത്രി മോദിയുടെയും ഡൊണാൾഡ് ട്രംപിന്റെയും പ്രസ്താവനകൾ വ്യാപാര മേഖലയിലെ ഭാവിയിലേക്കുള്ള പ്രതീക്ഷകൾ ഉയർത്തുന്നുവെന്നും, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നുമാണ് തരൂർ പറഞ്ഞത്.

കേന്ദ്ര ബജറ്റിനെ പ്രശംസിച്ചും തരൂർ നേരത്തെ പാർട്ടിക്ക് തലവേദന ഉണ്ടാക്കിയിരുന്നു. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച ശേഷം തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങളെ ശ്രദ്ധയോടെ വിലയിരുത്തുകയാണ് പാർട്ടി. പ്രവർത്തക സമിതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയതും പാർട്ടിക്കുള്ളിൽ സമ്മർദ്ദം മൂലമാണെന്ന വിലയിരുത്തലുണ്ട്.