Kerala (Page 7)

ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി സംഗമം മാർച്ച് 24 ന്  മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. നവകേരളത്തിനായി ജലസുരക്ഷ സമീപനരേഖയുടെ  പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. 24 ന് വൈകുന്നേരം 5.30 ന്   തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിൽ നടന്ന മികച്ച പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ച വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ആദരവ് നൽകും. ‘നെറ്റ്‌സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ മൊബൈൽ ആപ്പ് പ്രകാശനവും, ക്യാമ്പയിൻ മാർഗരേഖ പ്രകാശനവും ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. ‘നവകേരളത്തിന്റെ പരിസ്ഥിതി മികവുകൾ’ പ്രബന്ധ സമാഹാരം പ്രകാശനവും മാപത്തോണിന്റെ ഭാഗമായി തയ്യാറാക്കിയ ഭൂപടം പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ശശിതരൂർ എം.പി, ആന്റണി രാജു എം.എൽ.എ എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ നവകേരളം ന്യൂസ് ലെറ്ററിന്റെ 50-ാം പതിപ്പ് പ്രകാശനം ചെയ്യും. പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ, കെ.എസ്.ഡബ്യു.എം.പി. പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ്.  അയ്യർ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു. വി. ജോസ്, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ആസൂത്രണ ബോർഡ് മെമ്പർ ഡോ. ജിജു. പി. അലക്‌സ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷ്,  ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി എം. കൃഷ്ണദാസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി. പി. മുരളി, എം.ജി.എൻ.ആർ.ഇ.ജി.എസ്. മിഷൻ ഡയറക്ടർ രവിരാജ് ആർ, ക്ലീൻകേരള കമ്പനി മാനേജിംഗ് ഡയറക്ടർ ജി. കെ. സുരേഷ്‌കുമാർ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. നവകേരളം കർമ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി. എൻ. സീമ സ്വാഗതവും പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ രജത്ത് നന്ദിയും പറയും.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകേരളം മിഷൻ പ്രതിനിധികൾ, കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റു  സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ സംഗമത്തിന്റെ ഭാഗമാകും.

മനുഷ്യരെന്ന നിലയിൽ അന്തസ്സ് ഉയർത്തിപ്പിടിച്ചു ജീവിക്കാൻ ട്രാൻസ് സമൂഹത്തിന് അവകാശമുണ്ടെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

അനീതിയും വിവേചനവുമല്ല ട്രാൻസ് സമൂഹം ആഗ്രഹിക്കുന്നത്. അവരുടെ സുരക്ഷിതവും സുഗമവുമായ ജീവിതത്തിനു വേണ്ടി നിരവധി പദ്ധതികൾ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ അവരുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ ഫെസ്റ്റിന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

“അനവധി നിരവധിയായ ആന്തരിക, മാനസിക സംഘർഷങ്ങളിലൂടെയാണ് ട്രാൻസ് സമൂഹം കടന്നുപോകുന്നത്. സാമൂഹികമായി ഒറ്റപെട്ടു ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ സഹൂഹ്യനീതി വകുപ്പ് ഒപ്പമുണ്ടെന്ന് ഈ സന്ദർഭത്തിൽ ഓർമ്മിപ്പിക്കുകയാണ്. തനിച്ചല്ല നിങ്ങൾ, സഹൂഹ്യനീതി വകുപ്പ് ഒപ്പമുണ്ട് എന്ന ആശയമാണ് വകുപ്പ് ഉയർത്തിപിടിക്കുന്നത്,” ഡോ ബിന്ദു പറഞ്ഞു.

ബൈനറീസിൽ അധിഷ്ടിതമായ നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുവാനും ട്രാൻസ് സമൂഹത്തിന്റെ ദൃശ്യതയും സ്വീകാര്യതയും ഉയർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് വർണ്ണപ്പകിട്ട് എന്ന പരിപാടി നടത്തപ്പെടുന്നത്. വിദ്യാഭ്യാസത്തിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും വകുപ്പ് വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. സ്‌കൂളിൽ പഠിക്കുന്നവർക്ക് പ്രതിമാസം ആയിരം രൂപയും കോളേജിൽ പഠിക്കുന്നവർക്ക് പ്രതിമാസം രണ്ടായിരം രൂപയും വകുപ്പ് നൽകുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയക്കും സർക്കാർ പിന്തുണ നൽകുന്നുണ്ട്. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് ശസ്ത്രക്രിയക്കായി നൽകുന്നത്. തുടർ ചികിത്സ വേണ്ടവർക്ക് പ്രതിമാസം 3,000 രൂപ വരെയാണ് നൽകുന്നത്. മുഴുവൻ സമയം പ്രവർത്തിക്കുന്ന ഒരു ഹെൽപ് ലൈൻ പദ്ധതിയും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം വിശ്രമം ആവശ്യമുള്ളവർക്ക് അത് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും വകുപ്പ് ഏറ്റെടുക്കുന്നുണ്ട്. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും തുണയാകാൻ സാമൂഹ്യ നീതി വകുപ്പ് ഒപ്പമുണ്ട്. വിജയരാജമല്ലികയെപ്പോലെ സർഗാത്മക കഴിവുകളാൽ അനുഗ്രഹീതരായ ട്രാൻസ് സഹോദരങ്ങൾക്കായാണ് ‘അനന്യം’ കലാസംഘം രൂപീകൃതമായതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവെന്ന നിലയിൽ നിന്ന് ഒഴിവാക്കിയെന്ന പ്രചാരണം അസംബന്ധമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വി.എസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശാഭിമാനി നൽകിയ അഭിമുഖത്തിലാണ് എം.വി. ഗോവിന്ദൻ ഇക്കാര്യം വിശദീകരിച്ചത്. മധുരയിൽ നടക്കുന്ന പാർട്ടി ദേശീയ സമ്മേളനത്തിന് ശേഷം പ്രത്യേക ക്ഷണിതാക്കളുടെ പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മിന്റെ ഇപ്പോഴത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ നേതാവാണ് വി.എസ്. അച്യുതാനന്ദൻ, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേര് ക്ഷണിതാക്കളുടെ പട്ടികയിൽ ആദ്യം ഉണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

ഒരേ നമ്പർ ഉള്ള വോട്ടർ ഐ ഡി കാർഡ് പല വോട്ടർമാർക്കും നൽകിയെന്ന പ്രശ്‌നത്തിന് മൂന്ന് മാസത്തിനകം പരിഹാരം കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടർ ഐ ഡി കാർഡ് നമ്പർ ഉള്ള വോട്ടർമാർക്ക് അടുത്ത മൂന്ന് മാസത്തിനുള്ളിൽ സവിശേഷ വോട്ടർ ഐ.ഡി കാർഡ് നമ്പർ ലഭ്യമാക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഭാവിയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്കും ഇത്തരത്തിൽ സവിശേഷ നമ്പർ ഉറപ്പാക്കുമെന്നും കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇരട്ട വോട്ടർ ഐ.ഡി നമ്പർ കിട്ടിയവരും യഥാർഥ വോട്ടർമാർ തന്നെയാണെന്ന് കമ്മീഷൻ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. വോട്ടർ ഐ.ഡി സീരീസ് അനുവദിച്ചപ്പോൾ ചില രജിസ്‌ട്രേഷൻ ഓഫീസർമാർ തെറ്റായ സീരീസ് നൽകിയതാണ് പിഴവിന് കാരണം. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അവരവരുടെ വോട്ടർ പട്ടിക സ്വതന്ത്രമായി കൈകാര്യം ചെയ്തിരുന്നത് കൊണ്ടാണ് ഇതുവരെ പിശക് കണ്ടുപിടിക്കപ്പെടാതെ പോയത്. സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്തി ഇതിന് പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. വോട്ടർ ഐ ഡി നമ്പർ ഏതാണെങ്കിലും, ഒരു പോളിംഗ് സ്റ്റേഷനിലെ വോട്ടർ പട്ടികയിൽ പേരുള്ള വോട്ടർക്ക് അവിടെ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

വിശദമായ പ്രക്രിയയിലൂടെയാണ് കമ്മീഷൻ വോട്ടർ പട്ടിക തയ്യാറാക്കുന്നതും അന്തിമമാക്കുന്നതും. രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ഏജൻറുമാർക്ക് വോട്ടർ പട്ടിക പരിശോധിക്കാം. വീട് തോറും കയറിയുള്ള സ്ഥിരീകരണത്തിനും വിശദമായ പരിശോധനകൾക്കും കരട് വോട്ടർ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. പരാതികൾ അറിയിക്കാൻ ഒരു മാസത്തെ സമയവും അനുവദിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻറെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ അപാകത ഉണ്ടെന്ന് പരാതിയുണ്ടെങ്കിൽ, ജില്ലാ മജിസ്‌ട്രേട്ടിനോ ജില്ലാ കളക്ടർക്കോ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിനോ അപ്പീൽ നൽകാൻ അവസരമുണ്ട്. തീരുമാനം തൃപ്തികരമല്ലെങ്കിൽ അതാത് സംസ്ഥാനത്തിന്റെയോ കേന്ദ്രഭരണപ്രദേശത്തിന്റെയോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകാനും സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തിരുവനന്തപുരം: വീണ്ടും വിവാദ പ്രസംഗവുമായി പി. സി. ജോർജ്. സംസ്ഥാനത്ത് ലൗ ജിഹാദ് വ്യാപകമായി നടക്കുന്നുവെന്നായിരുന്നു ജോർജിന്റെ അവകാശവാദം. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നും, ഇതിൽ 41 പേരെ മാത്രം തിരികെ കൊണ്ടുവരാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

“ക്രിസ്ത്യാനികൾ 24 വയസിനു മുമ്പ് പെൺകുട്ടികളെ വിവാഹം ചെയ്യിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസ്സിലാക്കി രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണം,” എന്നാണ് ജോർജിന്റെ അഭിപ്രായം.

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ ഗുരുതര അപകടത്തിനുള്ളതാണെന്നും, അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാമെങ്കിലും വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു ജോർജിന്റെ പ്രസ്താവന.

പാലായിൽ നടന്ന ലഹരിവിരുദ്ധ പരിപാടിയിലായിരുന്നു പി. സി. ജോർജിന്റെ പ്രസംഗം. മതവിദ്വേഷ പരാമർശ കേസിൽ ജാമ്യത്തിൽ കഴിയുമ്പോഴാണ് ഈ പുതിയ പ്രസ്താവന. ജനുവരി 6-ന് ഒരു ചാനൽ ചര്‍ച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് ജോർജിനെതിരെ കേസെടുത്തിരുന്നു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതിപ്പെട്ടത്.

പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്കായി പുതിയ ദർശന മാർഗം ഒരുക്കാൻ ദേവസ്വം ബോർഡ് തുടർ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഫ്ലൈഓവർ ഒഴിവാക്കി ഭക്തർക്ക് നേരിട്ട് ശ്രീകോവിലിനു മുന്നിലെത്താൻ കഴിയുന്ന പാതയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. പുതിയ മാർഗം പരീക്ഷണാടിസ്ഥാനത്തിൽ മീനമാസ പൂജയ്ക്കായി നട തുറക്കുന്ന മാർച്ച് 14ന് ആരംഭിക്കാനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ പതിനെട്ടാം പടി കയറിയെത്തുന്ന ഭക്തർ ഫ്ലൈഓവറിലൂടെ ചുറ്റിപോകേണ്ടി വരുന്നു. ഇതുമൂലം ദർശന സമയം വളരെ കുറവാണ്. പുതിയ സംവിധാനം നടപ്പാക്കിയാൽ, ഭക്തർക്ക് നേരിട്ട് കൊടിമരത്തിൻ്റെ ഇരുവശങ്ങളിലൂടെയും ശ്രീകോവിലിനു മുന്നിലേക്ക് പ്രവേശിക്കാം, കൂടാതെ ദർശനത്തിന് കൂടുതൽ സമയം ലഭിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനായി നടുവിൽ കാണിക്കവഞ്ചി സ്ഥാപിക്കുകയും ചെയ്യുമെന്ന് അറിയിക്കുന്നു.

ഇരുമുടിക്കെട്ടില്ലാതെ വടക്കേനടയിലൂടെ എത്തുന്നവർക്കും ശ്രീകോവിലിനു മുന്നിലേക്ക് കടന്നുപോകാനുള്ള സൗകര്യം ഈ പുതിയ മാർഗം നൽകും. താത്കാലികമായ് നിർമ്മിക്കുന്ന ഈ പാത പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ച ശേഷം, വിജയകരമായാൽ കൂടുതൽ ശാശ്വതമാക്കാൻ ദേവസ്വം ബോർഡ് ആലോചിച്ചിട്ടുണ്ടെന്നും ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. കൂടാതെ, അടിയന്തര ഘട്ടങ്ങളിൽ തിരക്ക് നിയന്ത്രണത്തിനായി പഴയ ഫ്ലൈഓവർ നിലനിര്‍ത്തും.

കഴിഞ്ഞ മണ്ഡലകാല മഹോത്സവത്തിൽ ലക്ഷക്കണക്കിന് ഭക്തർ ശബരിമലയിൽ എത്തുകയും, തിരക്ക് കാര്യമായി അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ഭക്തർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ മാർഗം നടപ്പാക്കുന്നതാണ്. ദർശനം സുഗമമാക്കുന്നതിനായി ദേവസ്വം ബോർഡും പോലീസും ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നുണ്ട്.

കൊല്ലം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വൻ പുനസംഘടനയുണ്ടാകാൻ സാധ്യത. പുതിയ ജില്ലാ സെക്രട്ടറിമാരുള്‍പ്പെടെ ഇരുപതോളം പുതുമുഖങ്ങൾ നേതൃത്വലെത്തുമെന്ന് സൂചന. ആനാവൂർ നാഗപ്പനും പി.കെ. ശ്രീമതിയും അടക്കമുള്ള മുതിർന്ന നേതാക്കൾ സ്ഥാനമൊഴിയും. എന്നാൽ എം.വി. ഗോവിന്ദൻ സെക്രട്ടറിയായി തുടരും.

വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്, മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ, തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ, കാസർകോട് ജില്ലാ സെക്രട്ടറി എം. രാജഗോപാൽ, കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് എന്നിവർക്കൊപ്പം ജെയ്ക് സി. തോമസ്, റെജി സഖറിയ, ഡി.കെ. മുരളി, കെ.എസ്. സുനിൽ കുമാർ, പി.ആർ. മുരളീധരൻ, എൻ. സുകന്യ, എസ്. ജയമോഹൻ, എം. നൗഷാദ്, പി.പി. ചിത്തരഞ്ജൻ, കെ.എച്ച്. ബാബു ജാൻ എന്നിവർ ഉൾപ്പെടുമെന്നാണ് വിലയിരുത്തൽ. മന്ത്രിമാരായ വീനാ ജോർജ്ജ്, ആർ. ബിന്ദു എന്നിവരും ഉണ്ടാകു മെന്ന് പ്രതീക്ഷിക്കുന്നു. മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവർത്തനത്തിനെത്തിയ എം.വി. നികേഷ് കുമാറിനെ ക്ഷണിതാവാക്കാനുള്ള സാധ്യതയും നിലനില്ക്കുന്നു.

കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനത്തിൽ പാർട്ടിയുടെ നയപരമായ സമീപനങ്ങളിൽ വലിയ പുനരാലോചന നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച “നവകേരളം” എന്ന കാഴ്ചപ്പാട് പ്രതിനിധികൾ ഒറ്റക്കെട്ടായി അംഗീകരിച്ചു. സ്വകാര്യ നിക്ഷേപം കൂടുതൽ ആകർഷിക്കാൻ ഉദ്ദേശിച്ചുള്ള ഈ നയരേഖയ്ക്ക് പ്രതിനിധികൾ പൂര്‍ണ പിന്തുണ നൽകിയപ്പോഴും സെസും ഫീസും സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന നിർദേശമാത്രമേ ഉയർന്നിട്ടുള്ളൂ. നാലു മണിക്കൂർ നീണ്ട ചർച്ചയിൽ പാർട്ടിയുടെ അടിസ്ഥാന നയപരമായ മാറ്റങ്ങൾ ആരും ചോദ്യം ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്.

കൊച്ചി: വിവാഹ സത്കാരങ്ങൾക്കും മറ്റുള്ള പൊതു പരിപാടികൾക്കും പ്ലാസ്റ്റിക് വെള്ളക്കുപ്പികളുടെ ഉപയോഗം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കാനായി കൂടുതൽ കർശന നടപടികൾ വേണമെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങുകളിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസൻസ് നിർബന്ധമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമതല നൽകിയിട്ടുണ്ട്. സത്കാര ചടങ്ങുകളിൽ അരലിറ്റർ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ നിരോധിച്ചിരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

മലയോര മേഖലകളിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ കൂടുതൽ നിർബന്ധിത നടപടികൾ ആലോചനയിൽ ആണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.

റെയിൽവേ ട്രാക്കുകളിൽ മാലിന്യം തള്ളുന്നത് അനുവദിക്കരുതെന്നും, ട്രാക്കുകൾ മാലിന്യമുക്തമാക്കാൻ കടുത്ത നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി റെയിൽവേയോട് നിർദേശിച്ചു. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിയന്ത്രണം ശക്തമാകുന്നതിനിടയിലാണ് കോടതി ഇത്തരത്തിലുള്ള കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ അവസാന ദിവസം വിദ്യാർത്ഥികളുടെ സ്കൂളിനുള്ളിലെ ആഘോഷങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. കാസർകോട് ഒരു സ്കൂളിലെ യാത്രയയപ്പ് പരിപാടിയിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച സംഭവവും, താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ മരിച്ച സംഭവവും കണക്കിലെടുത്താണ് ഈ തീരുമാനം.

പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ നടപടിയെടുക്കാൻ തീരുമാനമായത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം അയച്ചിട്ടുണ്ട്.

അവസാന പരീക്ഷ കഴിഞ്ഞ ശേഷം വിദ്യാർത്ഥികൾ ഹോളി മാതൃകയിൽ കളിക്കലും ചെണ്ടമേളം ഉൾപ്പെടെയുള്ള ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് പലപ്പോഴും പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്നും, അതിനാൽ അത്തരം പ്രവർത്തനങ്ങൾ തടയാൻ സ്കൂൾ മാനേജ്മെന്റുകൾ കർശനമായ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

പരീക്ഷ കഴിഞ്ഞ ഉടൻ വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങണമെന്ന് നിർബന്ധിക്കണമെന്നും, രക്ഷിതാക്കൾ കുട്ടികൾ വീട്ടിൽ പതിവുസമയത്ത് എത്തുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ചില വിദ്യാർത്ഥികൾ സ്കൂളിന്റെ ശൗചാലയങ്ങളിലും മറ്റു സ്ഥലങ്ങളിലും മദ്യപിക്കുകയും നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ, പരീക്ഷ കഴിഞ്ഞ് ഇവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല.

അവസാന പരീക്ഷ കഴിഞ്ഞാൽ ക്യാമ്പസിൽ വിദ്യാർത്ഥികൾ തങ്ങാൻ അനുവദിക്കില്ലെന്നും, തീരുമാനം കർശനമായി നടപ്പിലാക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസ് വ്യക്തമാക്കി.

മലപ്പുറം നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അടിയന്തിര റിപ്പോർട്ട് തേടി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാനും റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശം നൽകി.

നിലമ്പൂർ സി.എച്ച് നഗറിലെ 80 – കാരിയായ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണിക്കാണ് മർദനമേറ്റത്. അയൽക്കാരനായ വയോധികൻ ഷാജിയാണ് ഇന്ദ്രാണിയെ മർദിച്ചത്. അയൽക്കാർ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. വയോധികയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് മർദ്ദനമേറ്റ് നിലത്ത് വീണുകിടന്ന ഇന്ദ്രാണിയെ രക്ഷപ്പെടുത്തിയത്. നിലമ്പൂർ നഗരസഭ വൈസ് ചെയർ പേഴ്‌സണും വാർഡ് കൗൺസിലറൂം സ്ഥലത്തെത്തി ഇന്നലെ ഇന്ദ്രാണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വിധവയായ ഇന്ദ്രാണിയുടെ മകൻ സത്യനാഥൻ പുറത്തുപോകുമ്പോൾ അമ്മയെ നോക്കാൻ വേണ്ടി അയൽവാസി ഷാജിയെ ഏൽപ്പിച്ചതായിരുന്നു. ഇന്ദ്രാണിയെ മർദ്ദിക്കുമ്പോൾ ഷാജി മദ്യലഹരിയിലായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തെത്തുടർന്ന് നിലമ്പൂർ പൊലീസ് ഷാജിയെ കസ്റ്റഡിയിൽ എടുക്കുകയും മർദ്ദനമേറ്റ ഇന്ദ്രാണിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഭയമില്ലാതെ സുരക്ഷിതത്വ ബോധത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം വയോജനങ്ങൾക്കുണ്ട്. മുതിർന്നവർക്കെതിരെയുള്ള അനീതിയും കടന്നുകയറ്റവും ഒരുതരത്തിലും അനുവദിക്കില്ലെന്നും അവരെ ഉപദ്രവിക്കുന്നവർക്കെതിരെ നിയമപരമായ കർശന നടപടികളുണ്ടാകുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് വയോജനസുരക്ഷക്കായി നൽകിവരുന്ന മുഴുവൻ സേവനവും ഇന്ദ്രാണിക്ക് ഉറപ്പുവരുത്തുമെന്നും സംരക്ഷണം ഉറപ്പാക്കുന്നത് സംബന്ധിച്ച് 2007 ലെ മുതിർന്ന പൗരൻമാരുടെ സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരമുള്ള നടപടികൾ മെയിന്റനൻസ് ട്രൈബ്യൂണൽ വഴി സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു